HOME
DETAILS

പക അടങ്ങുന്നില്ല; ഗൗരി ലങ്കേഷ് വധത്തില്‍ ആഹ്ലാദിച്ചും അപവാദം പ്രചരിപ്പിച്ചും സംഘ്പരിവാര്‍

  
Web Desk
September 06 2017 | 23:09 PM

%e0%b4%aa%e0%b4%95-%e0%b4%85%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%97%e0%b5%97%e0%b4%b0%e0%b4%bf-%e0%b4%b2%e0%b4%99

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊലചെയ്യപ്പെട്ടിട്ടും സംഘ്പരിവാറിന് അവരോടുള്ള പക അടങ്ങുന്നില്ല. വധത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചും അവര്‍ക്കെതിരേ അപവാദം പ്രചരിപ്പിച്ചും സാമൂഹ്യമാധ്യമങ്ങളില്‍ തിമിര്‍ക്കുകയാണ് സംഘ്പരിവാര്‍ പ്രചാരകരും പ്രവര്‍ത്തകരും.
മാധ്യമപ്രവര്‍ത്തകനും സംഘ്പരിവാറിന്റെ സൈബര്‍ പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നയാളുമായ അഭിലാഷ് ജി. നായര്‍ പ്രചാരണത്തിന്റെ മുന്‍നിരയിലുണ്ട്. കൂടാതെ സംഘ്പരിവാറിന്റെ സൈദ്ധാന്തിക മുഖമായ ടി.ജി.മോഹന്‍ദാസും ട്വിറ്റര്‍ പ്രചാരണത്തിനുണ്ട്. ഇവരുടെ ചുവടുപിടിച്ച് സാധാരണ പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ട്. പ്രവര്‍ത്തകരുടെ പോസ്റ്റുകളില്‍ പലതും സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നവയാണ്.
ആളുകളെക്കുറിച്ച് അപവാദപ്രചാരണം നടത്തിയ കുറ്റത്തിന് ആറുമാസം തടവിനും 10,000 രൂപ പിഴയ്ക്കും കോടതി ശിക്ഷിച്ച മുതിര്‍ന്ന അപവാദപ്രചാരക ഗൗരിലങ്കേഷ് വെടിയേറ്റ് മരിച്ചു എന്നാണ് അഭിലാഷ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. കൃത്യം നടത്തിയത് സംഘ്പരിവാര്‍ അല്ലെന്നു വരുത്തിത്തീര്‍ക്കാനും കര്‍ണാടക സര്‍ക്കാരിന്റെയും മാവോയിസ്റ്റുകളുടെയും നേരെ സംശയത്തിന്റെ മുന തിരിച്ചുവിടാനുമുള്ള ശ്രമവും അഭിലാഷിന്റെ പോസ്റ്റിലുണ്ട്.
ഗൗരി ലങ്കേഷ് ഒളിഞ്ഞും തെളിഞ്ഞും സഹകരിച്ചുപോന്നിരുന്ന നക്‌സല്‍ സംഘടനയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആഭ്യന്തരപ്രശ്‌നങ്ങളാണ് അവരുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കര്‍ണാടക പൊലിസ് സംശയിക്കാന്‍ കാരണം കൊല്ലപ്പെടുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് അവര്‍ ചെയ്ത ഈ ട്വീറ്റുകളാണ് എന്നു പറഞ്ഞുകൊണ്ട് ഗൗരിയുടെ ചില ട്വീറ്റുകളുടെ സ്‌ക്രീന്‍ഷോട്ട് കൊടുത്തിട്ടുമുണ്ട്. ട്വീറ്റുകളിലെ ചില വാചകങ്ങള്‍ക്കു മാത്രം അടിവരയിട്ടുകൊണ്ടാണ് ഈ വ്യാഖ്യാനം.
കൂടാതെ കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാരിന്റെ അഴിമതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇവര്‍ എഴുതിയിരുന്നു എന്ന പ്രചാരണവും ആസൂത്രിതമായി നടക്കുന്നുണ്ട്. നിരവധി ആളുകള്‍ ഒരേ വാചകത്തിലാണ് ഈ പോസ്റ്റ് ഇടുന്നത്.
ലക്ഷ്മി കാനത്ത് എന്നു പേരുള്ള ഒരു അക്കൗണ്ടില്‍ കാണുന്ന പോസ്റ്റുകള്‍ ഗൗരിയെ അധിക്ഷേപിച്ചുകൊണ്ടുള്ളതാണ്. മതംമാറ്റ ലോബിയുടെ കാശുവാങ്ങി ജീവിച്ചിരുന്ന ഒരു തള്ള എന്നൊക്കെയാണ് ഗൗരിയെ ലക്ഷ്മി വിശേഷിപ്പിക്കുന്നത്.
ഈ പടുകിളവി നക്‌സലൈറ്റാണ്, ഇനി നരകത്തില്‍ പോയി സിന്ദാബാദ് വിളിക്കാമെന്ന് മറ്റൊരു സംഘ്പരിവാര്‍ പ്രചാരകന്റെ പോസ്റ്റ്. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറെ അപമാനകരമായ തരത്തിലുള്ള അശ്ലീല പദങ്ങള്‍ ഉപയോഗിച്ച് ഗൗരിയെ അധിക്ഷേപിക്കുന്ന സംഘ്പരിവാര്‍ സൈബര്‍ പോരാളികളും വ്യാപകമായി രംഗത്തുണ്ട്.


'കേരളത്തില്‍ വന്ന് ബീഫ് കഴിക്കണം'
ഗൗരി ലങ്കേഷിന്റെ അവസാന ട്വീറ്റ്

കോഴിക്കോട്: ഫാസിസ്റ്റ് ശക്തികള്‍ വെടിവച്ചുകൊന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ് അവസാനമായി ട്വീറ്റ് ചെയ്തത് കേരളത്തിലെത്തി ബീഫ് കഴിക്കണമെന്ന്. കന്യാസ്ത്രീകള്‍ വിശുദ്ധവസ്ത്രം ധരിച്ച് തിരുവാതിര കളിക്കുന്ന വിഡിയോ ഷെയര്‍ ചെയ്ത ശേഷം ഗൗരി എഴുതി: ഇതുകൊണ്ടൊക്കെയാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്നു വിളിക്കുന്നത്. എന്റെ മലയാളി സുഹൃത്തുക്കളേ, നിങ്ങള്‍ ഈ മതേതര സ്പിരിറ്റ് വിടാതെ പിടിച്ചോളൂ. അടുത്തതവണ ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തുമ്പോള്‍ ആരെങ്കിലും എനിക്ക് കേരള ബീഫ് വച്ചുതരണം.
സെപ്റ്റംബര്‍ അഞ്ചിന് കൊല്ലപ്പെടുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പും റൊഹിങ്ക്യന്‍ അഭയാര്‍ഥികളെക്കുറിച്ച് ഗൗരി ട്വീറ്റ് ചെയ്തു. റൊഹിങ്ക്യന്‍ മുസ്്‌ലിംകളെ എന്തിനാണ് പുറത്താക്കുന്നതെന്ന് കോടതി ചോദിച്ചതിനെക്കുറിച്ചുള്ള വാര്‍ത്തയാണ് ഗൗരി അവസാനമായി ട്വീറ്റ് ചെയ്തത്.
'ലങ്കേഷ് പത്രിക' എന്ന കന്നഡ ടാബ്ലോയ്ഡിന്റെ എഡിറ്ററായിരുന്നു ഗൗരി. ആഴ്ചകളില്‍ പ്രസിദ്ധീകരിച്ചിരുന്ന ടാബ്ലോയ്ഡില്‍ പരസ്യങ്ങള്‍ എടുത്തിരുന്നില്ല. 50 പേര്‍ ചേര്‍ന്നാണ് 'ലങ്കേഷ് പത്രിക'യെ മുന്നോട്ടുകൊണ്ടുപോയിരുന്നത്. തന്റെ രചനകളിലൂടെ വര്‍ഗീയരാഷ്ട്രീയത്തെയും ജാതിവ്യവസ്ഥയെയും ഗൗരി അതിനിശിതമായി വിമര്‍ശിച്ചു. കഴിഞ്ഞ നവംബറില്‍ അപകീര്‍ത്തിക്കേസില്‍ കോടതി ഗൗരിയെ ശിക്ഷിച്ചിരുന്നു. 10,000 രൂപ പിഴയും ആറ് മാസം തടവുമായിരുന്നു ശിക്ഷ. ബി.ജെ.പി എം.പി പ്രഹ്ലാദ് ജോഷിയും മറ്റൊരു നേതാവായ ഉമേഷ് ദുഷിയും നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു ശിക്ഷ. 2008ല്‍ സ്വര്‍ണവ്യാപാരിയില്‍ നിന്ന് മൂന്ന് ബി.ജെ.പി നേതാക്കള്‍ ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്ന വാര്‍ത്തയാണ് കേസിന് കാരണമായത്. എന്നാല്‍ മറ്റ് പത്രങ്ങള്‍ ഈ വാര്‍ത്ത നല്‍കിയിട്ടും ഗൗരിയെ മാത്രം ലക്ഷ്യമിടാന്‍ കാരണം തന്റെ രാഷ്ട്രീയ നിലപാടാണെന്ന് ചൂണ്ടിക്കാട്ടി അവര്‍ രംഗത്തെത്തി. തന്നെ സംഘ്പരിവാര്‍ ലക്ഷ്യമിടുന്ന കാര്യം ഗൗരി ലങ്കേഷ് പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്.
തനിക്കെതിരേയുള്ള ഭീഷണിയെക്കുറിച്ച് സ്വന്തം 'ലങ്കേഷ് പത്രിക' മറ്റ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലും പല തവണ ഗൗരി പരാമര്‍ശിച്ചിട്ടുമുണ്ട്.

സ്വതന്ത്രമായി അഭിപ്രായം
പറയുന്നവരെ ഇല്ലാതാക്കുന്നു: സുധീരന്‍

തിരുവനന്തപുരം: സ്വതന്ത്രമായി അഭിപ്രായം പറയുന്നവരെ ഇല്ലാതാക്കുന്ന അതിഗുരുതരമായ സാഹചര്യമാണ് മോദി ഭരണത്തിനു കീഴില്‍ രാജ്യത്തു വളര്‍ന്നുവന്നിട്ടുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. ഇതിനെതിരേ ശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി ഉയരേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
വര്‍ഗീയഫാസിസത്തിനെതിരേ വിട്ടുവീഴ്ചയില്ലാത്തതും നിര്‍ഭയവുമായ പോരാട്ടമാണ് ഗൗരി ലങ്കേഷ് നടത്തിവന്നത്. മതേതരത്വത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും സ്വതന്ത്രമായ അഭിപ്രായം പ്രകടിപ്പിക്കുന്നതിനുള്ള അവകാശത്തിനും നേരെയുള്ള കടന്നാക്രമണമാണ് ഈ ക്രൂരമായ കൊലപാതകം. പ്രൊഫ. കല്‍ബുര്‍ഗിയും നരേന്ദ്ര ധബോല്‍ക്കറും ഗോവിന്ദ് പന്‍സാരയും കൊല്ലപ്പെട്ടതും സമാനരീതിയിലായിരുന്നു.
അക്രമികള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിച്ച് അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പുവരുത്താനുമുള്ള ഉത്തരവാദിത്തം ഭരണകൂടങ്ങള്‍ക്കുണ്ട്. അത് നിറവേറ്റാന്‍ തികഞ്ഞ ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ ഭരണാധികാരികള്‍ തയാറാകേണ്ടതാണെന്നും കുറിപ്പില്‍ പറയുന്നു.


അത്യന്തം നീചവും
പൈശാചികവും: കെ.എം മാണി

കോട്ടയം: ഗൗരി ലങ്കേഷിന്റെ കൊലപാതകം അത്യന്തം നീചവും നിന്ദ്യവും പൈശാചികവും പ്രതിഷേധാര്‍ഹവുമാണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ കെ.എം മാണി. തോക്കിന്‍കുഴലിലൂടെ തൂലിക സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യാമെന്ന് ആരും കരുതേണ്ട. ജനാധിപത്യരാജ്യത്ത് ഇത്തരം പ്രവണതകള്‍ വച്ചുപൊറുപ്പിക്കാന്‍ പാടില്ലെന്നും മാണി പറഞ്ഞു.
ഗൗരി ലങ്കേഷിന്റെ കൊലപാതകം ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്യനുമെതിരേയുള്ള കടന്നുകയറ്റമാണെന്ന് ജോസ് കെ.മാണി എം.പി അഭിപ്രായപ്പെട്ടു.
ജനാധിപത്യസംവിധാനത്തില്‍ ആശയങ്ങളെ ആശയങ്ങള്‍കൊണ്ട് നേരിടുന്നതിന് പകരം കൊലപാതകത്തിലേക്ക് തിരിയുന്നത് അപകടകരമാണ്.
കുറ്റവാളികളെ എത്രയും വേഗം നിയമത്തിന്റെ മുന്നില്‍കൊണ്ടുവരണമെന്നും ജോസ് കെ.മാണി പറഞ്ഞു.


എഴുത്തുകാരെ വകവരുത്തുന്ന
ഫാസിസ്റ്റ് നീക്കം പ്രതിഷേധാര്‍ഹം:
എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: തങ്ങളുടെ ജനാധിപത്യ വിരുദ്ധ നീക്കങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തുന്ന എഴുത്തുകാര്‍ക്കെതിരേ കൊലപാതകത്തിലൂടെ പക തീര്‍ക്കുന്ന ഫാസിസ്റ്റ് നീക്കം പ്രതിഷേധാര്‍ഹമാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
വിദ്വേഷ രാഷട്രീയത്തിലൂടെ ലാഭം പ്രതീക്ഷിക്കുന്നവരുടെ ആശയ പാപ്പരത്തമാണ് ഇത്തരം സംഭവങ്ങളിലൂടെ വ്യക്തമാവുന്നത്.
മുതിര്‍ന്ന എഴുത്തുകാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരേ നടത്തുന്ന ഇത്തരം നിഷ്ഠൂരമായ അക്രമങ്ങള്‍ക്കു പിന്നിലെ ഗൂഢാലോചന ഉള്‍പ്പടെ പുറത്ത് കൊണ്ടുവരാന്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് ഓണംപിള്ളി മുഹമ്മദ് ഫൈസി അധ്യക്ഷനായി.


ജനാധിപത്യ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളി: കാനം


തിരുവനന്തപുരം: ഗൗരി ലങ്കേഷിന്റെ കൊലപാതകം ഇന്ത്യയുടെ ജനാധിപത്യ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാജ്യത്ത് നടമാടുന്ന അസഹിഷ്ണുതയുടെ അവസാനത്തെ തെളിവാണ് ഇത്. സംഘ്പരിവാര്‍ നടത്തുന്ന അസഹിഷ്ണുത പ്രവര്‍ത്തനങ്ങള്‍ക്ക് എതിരേ ജാഗ്രതയോടെ തൂലിക ചലിപ്പിച്ച മാധ്യമ പ്രവര്‍ത്തകയെ ആണ് രാജ്യത്തിന് നഷ്ടമായത്.
എം.എം കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ തുടങ്ങിയവരുടെ വധത്തിലൂടെ നല്‍കപ്പെട്ട മുന്നറിയിപ്പുകള്‍ ഗൗനിക്കാതെ പോയതിന്റെ ദുരന്തഫലമാണ് ഇപ്പോഴത്തെ കൊലപാതകമെന്നും കുറ്റവാളികളെ ഉടന്‍ കണ്ടെത്തി അര്‍ഹിക്കുന്ന ശിക്ഷ ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കാനം ആവശ്യപ്പെട്ടു. സംഭവത്തിനെതിരേയുള്ള എല്ലാ പ്രതിഷേധങ്ങള്‍ക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന കൗണ്‍സിലിന്റെ പിന്തുണയും കാനം പ്രഖ്യാപിച്ചു.


കൊലയ്ക്കു പിന്നില്‍ സംഘ്പരിവാറിന്റെ അസഹിഷ്ണുത: സി.പി.എം

ന്യൂഡല്‍ഹി: സംഘ്പരിവാര്‍ വര്‍ഗീയതയ്‌ക്കെതിരേ നിലകൊണ്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റ കൊലപാതകത്തിന് പിന്നില്‍ സംഘ്പരിവാര്‍ അസഹിഷ്ണുതയാണെന്ന് സി.പി.എം. കൊലപാതകികളെ എത്രയുംവേഗം കണ്ടെത്തണമെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
കല്‍ബുര്‍ഗി, പന്‍സാരെ, ധാബോര്‍ക്കര്‍ എന്നിവരുടെ കൊലപാതകത്തിനു പിന്നിലുള്ളവര്‍ തന്നെയാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനും പിന്നിലെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
ഗൗരി ലങ്കേഷ് ഉയര്‍ത്തിയ പുരോഗമന ആശയങ്ങള്‍ മതേതര പാര്‍ട്ടികള്‍ മുന്നോട്ട് കൊണ്ടുപോകണമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു.


പരിഷ്‌കൃതസമൂഹത്തിന്
അപമാനം: കോടിയേരി

തിരുവനന്തപുരം : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്ന സംഭവം അപലപനീയവും പരിഷ്‌കൃത സമൂഹത്തിന് അപമാനകരവുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കല്‍ബുര്‍ഗി, പന്‍സാരെ, ധബോല്‍ക്കര്‍ എന്നിവരെ കൊന്നുതള്ളിയ അതേ രീതിയാണ് ഇവിടെയും കാണുന്നത്. സംഘ്പരിവാറിന്റെ തീവ്രനിലപാടുകള്‍ക്കെതിരേ ശബ്ദമുയര്‍ത്തിയതിലുള്ള പ്രതികാരമാണ് ഈ കൊലപാതകമെന്നാണു സൂചനകള്‍. സംഭവത്തിനു പിന്നിലുള്ള യഥാര്‍ഥ ശക്തികളെ കണ്ടെത്തണമെന്നും ശക്തമായ പ്രതിഷേധം നാടാകെ ഉയര്‍ന്നുവരണമെന്നും കോടിയേരി ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  5 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  6 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  6 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  7 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  7 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  7 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  8 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  8 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  8 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  9 hours ago