HOME
DETAILS

ഭാഷാ വിവാദം കത്തുന്നു; ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍, സ്റ്റാലിന് പിന്തുണയുമായി കര്‍ണാടകയും തെലങ്കാനയും

  
March 13, 2025 | 7:24 PM

South Indian States Oppose Hindi Imposition Karnataka and Telangana Support Stalin

ചെന്നൈ: ദേശീയ വിദ്യാഭ്യാസ നയത്തിലെ (എന്‍.ഇ.പി- 2020) ത്രിഭാഷാ പദ്ധതിക്കെതിരേ തമിഴ്‌നാട് ഉയര്‍ത്തുന്ന പ്രതിഷേധം പുതിയ തലത്തിലേക്ക്. തമിഴ്‌നാട്ടിലെ സംസ്ഥാന ബജറ്റുമായി ബന്ധപ്പെട്ട പ്രചാരണ ദൃശ്യങ്ങളില്‍ രൂപയുടെ ചിഹ്നത്തിന് പകരം തമിഴ് അക്ഷരമായ 'രൂ' ചേര്‍ത്ത് എം.കെ സ്റ്റാലിന്‍ സര്‍ക്കാര്‍ പ്രതിഷേധത്തിന് പുതിയ മാനം നല്‍കിയതോടെയാണ്, ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരായ ഹിന്ദിയിതര സംസ്ഥാനങ്ങളുടെ എതിര്‍സ്വരം പുതിയതലത്തിലേക്ക് വഴിതുറന്നിട്ടത്. 

ത്രിഭാഷാ നയത്തിനെതിരെ തമിഴ്‌നാട് ശക്തമായ പ്രതിഷേധമുയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് രൂപയുടെ ചിഹ്നം മാറ്റി തമിഴ് അക്ഷരം ചേര്‍ത്തത്. ഇന്ന് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് പ്രചരണ വീഡിയോ തയാറാക്കിയത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് സമൂഹമാധ്യമമായ എക്‌സില്‍ വീഡിയോ പങ്കുവച്ചത്. തമിഴ്‌നാടിന്റെ സമഗ്രമായ വികസനവും സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റെ വികസനവും ഉറപ്പാക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് സ്റ്റാലിന്‍ വീഡിയോ പങ്കുവച്ചത്. ദ്രവീഡിയന്‍ മോഡല്‍, ടി.എന്‍ ബജറ്റ് 2025 തുടങ്ങിയ ഹാഷ്ടാഗുകളും വീഡിയോക്കൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഡി.എം.കെ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം കഴിഞ്ഞ രണ്ട് ബജറ്റ് രേഖകളിലും രൂപയുടെ ചിഹ്നമാണ് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, ജനസംഖ്യാടിസ്ഥാനത്തില്‍ ലോക്‌സഭാ മണ്ഡലങ്ങള്‍ പുനര്‍ നിര്‍ണയിക്കാനുള്ള നീക്കം, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ത്രിഭാഷാ പദ്ധതിയിലൂടെ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരുമായി തുറന്ന പോരിലാണ് തമിഴ്‌നാട് സര്‍ക്കാര്‍. ജനസംഖ്യാനിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയതിന്റെ പേരില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ദ്രോഹിക്കുന്ന നടപടിയാണ് മണ്ഡല പുനര്‍നിര്‍ണയത്തിന്റെ മറവില്‍ നടക്കുന്നത് എന്ന ആരോപണമാണ് സ്റ്റാലിന്‍ ഉന്നയിക്കുന്നത്. തമിഴ് ഭാഷയെ അവഗണിച്ച് ഹിന്ദിയെ അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢനീക്കമാണ് ത്രിഭാഷാ പദ്ധതിക്ക് പിന്നിലെന്നും സ്റ്റാലിന്‍ ആരോപിക്കുന്നു. ത്രിഭാഷാ പദ്ധതി നടപ്പാക്കാത്തതിന്റെ പേരില്‍ സമഗ്രശിക്ഷാ അഭിയാന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കുള്ള വിഹിതം കേന്ദ്രം തടഞ്ഞത്, കേന്ദ്ര- സംസ്ഥാന പോര് കനപ്പിച്ചു. തമിഴ്‌നാടിനുപുറമേ തെലങ്കാനയും പഞ്ചാബും ത്രിഭാഷാ പദ്ധതിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. 

അതേസമയം, രൂപയുടെ ചിഹ്നം മാറ്റിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയെ ബി.ജെ.പിയുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല. 2010 ജൂലൈയില്‍ രാജ്യം അംഗീകരിച്ച രൂപയുടെ ചിഹ്നത്തെ അപമാനിക്കുന്ന നടപടിയാണ് സര്‍ക്കാരില്‍ നിന്നുണ്ടായതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.അണ്ണാമലൈ ആരോപിച്ചു. ഡി.എം.കെ നേതാവിന്റെ മകനായ ഐ.ഐ.ടി ഗുവാഹത്തി പ്രൊഫസര്‍ ഉദയകുമാര്‍ ധര്‍മലിംഗമാണ് രൂപയുടെ ചിഹ്നം രൂപകല്‍പ്പന ചെയ്തത്. ഇത് മാറ്റുക വഴി തമിഴ് ജനതയെ ആണ് സ്റ്റാലിന്‍ സര്‍ക്കാര്‍ അപമാനിച്ചതെന്ന് അണ്ണാമലൈ വിമര്‍ശിച്ചു.

അതേസമയം, മണ്ഡല പുനര്‍നിര്‍ണയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ സര്‍വകക്ഷിയോഗം വിളിച്ച തമിഴ്‌നാടിന് പിന്തുണയുമായി കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയും തെലങ്കാനയും രംഗത്തുവന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാനുള്ള ഗൂഢനീക്കമാണ് ബി.ജെ.പി നടത്തുന്നതെന്ന് ആരോപിച്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ചെന്നൈയില്‍ സ്റ്റാലിന്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ പങ്കെടുക്കുമെന്ന് അറിയിച്ചു. മുഖ്യമന്ത്രി സ്റ്റാലിന്റെ ക്ഷണക്കത്തുമായി കഴിഞ്ഞദിവസം തമിഴ്‌നാട് മന്ത്രി പൊന്‍മുടി ഉള്‍പ്പെടെയുള്ള സംഘം ബെഗളൂരുവിലെത്തി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

സ്റ്റാലിന്റെ ക്ഷണക്കത്ത് ലഭിച്ചതായും യോഗത്തില്‍ തെലങ്കാനയുടെ പ്രതിനിധി പങ്കെടുക്കുമെന്നും മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡിയും വ്യക്തമാക്കി. അതേസമയം, മണ്ഡല പുനര്‍നിര്‍ണയം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനത്ത് സര്‍വകക്ഷി യോഗം ചേരുമെന്ന് തെലങ്കാന മുഖ്യമന്ത്രിയും അറിയിച്ചതോടെ, ഭാഷാ വിവാദത്തിനൊപ്പം മണ്ഡല പുനര്‍നിര്‍ണയത്തിന്റെ പേരിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ്.

 The language debate is intensifying, with South Indian states resisting Hindi imposition and Karnataka and Telangana extending support to Stalin.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരിൽ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു; സുഹൃത്തിന് പരിക്ക്, പ്രതി പിടിയിൽ

Kerala
  •  11 days ago
No Image

നിതിൻ രാജിന്റെ മരണം: ലോൺ ആപ്പ് മാഫിയ കുടുങ്ങി; നോയിഡയിൽ നിന്ന് മൂന്ന് പേർ പിടിയിൽ

crime
  •  11 days ago
No Image

കാഴ്ചകളുടെ തെളിച്ചമേറ്റി ഒപ്പം നടന്നവള്‍, ഒടുവില്‍ അവസാനയാത്രയിലും ഒരുമിച്ച്;  കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട മജീദ് മാഷും സഹധര്‍മിണി റുഖിയയും 

Kerala
  •  11 days ago
No Image

'വീരപ്പൻ ജീവിച്ചിരുന്നെങ്കിൽ തമിഴ്‌നാട് മുഖ്യമന്ത്രിയായേനെ'; തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വീരപ്പന്‍റെ ഭാര്യയും മകളും സ്ഥാനാർത്ഥികൾ

National
  •  11 days ago
No Image

വനിതാ സംവരണം: രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ബിജെപി; പാര്‍ലമെന്റ് ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും

latest
  •  11 days ago
No Image

യു.എ.ഇയിൽ ഇന്നും നാളെയും തെളിഞ്ഞ കാലാവസ്ഥ; നേരിയ മഴയ്ക്കും ചൂട് വർധിക്കാനും സാധ്യത |UAE weather updates

Weather
  •  11 days ago
No Image

ഉടന്‍ അടച്ചില്ലെങ്കില്‍ 100 ദിര്‍ഹം പിഴയെന്ന് ഭീഷണി: വ്യാജ ടോള്‍ ഫീസ് സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി പാര്‍ക്കിന്‍

uae
  •  11 days ago
No Image

ആസ്റ്റര്‍ വളണ്ടിയേഴ്‌സ് മൊബൈല്‍ മെഡിക്കല്‍ ശൃംഖലയില്‍ ഇനി 76 യൂനിറ്റുകള്‍

uae
  •  11 days ago
No Image

ജനന സർട്ടിഫിക്കറ്റിലെ മാതാപിതാക്കളുടെ പേരിലെ തെറ്റുതിരുത്തൽ; ഇനി സാക്ഷ്യപത്രം വേണ്ട

Kerala
  •  11 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജ്; താൽക്കാലിക ഐ.സി.യു തുണികൊണ്ട് കെട്ടിമറച്ച്

Kerala
  •  11 days ago