വണ്ടിപ്പെരിയാറിൽ കടുവ, തോട്ടം തൊഴിലാളികളുടെ വളർത്തുമൃഗങ്ങളെ കൊന്നു; മയക്കുവെടിക്കുള്ള ശ്രമം തുടരുന്നുവെന്ന് മന്ത്രി ശശീന്ദ്രന്‍
കോഴിക്കോട്: ഇടുക്കി വണ്ടിപ്പെരിയാറിൽ ഇറങ്ങിയ കടുവ തോട്ടം തൊഴിലാളികളുടെ വളർത്തുമൃഗങ്ങളെ കൊന്നു. വണ്ടിപ്പെരിയാറിനു സമീപം അരണക്കല്ലിലെ നാരായണന്റെ പശുവിനെയും ബാലമുരുകന്റെ നായയെയുമാണു കൊന്നത്. വനംവകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഗ്രാമ്പിയിലെ ജനവാസ മേഖലയില്‍ കടുവയെ കണ്ടിരുന്നു. പിന്നീട് ഇന്നലെ രാവിലെ മുതൽ കടുവയെ കാണാതായി.
കടുവ അവശനിലയിലെന്നും വെല്ലുവിളി ഏറ്റെടുത്ത് മയക്കുവെടിക്കുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍. ദൗത്യം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കടുവ അവശനിലയിലാണെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. മയക്കുവെടി വച്ചാല്‍ ചികിത്സിക്കാനോ രക്ഷിക്കാനോ സാധ്യമല്ലെന്ന നിഗമനത്തിലാണ് കൂടുവച്ച് പിടിക്കാനുള്ള പ്രക്രിയ ആരംഭിച്ചത്. പക്ഷേ ഇതുവരെയായിട്ടും ഇതില്‍ പുരോഗതിയില്ല. ഈ സാഹചര്യത്തിലാണ് റിസ്‌ക് എടുത്ത് മയക്കുവെടി വച്ച് പിടിക്കാനുള്ള ഉത്തരവ് നല്‍കിയത്. വന്യജീവിയെ രക്ഷിക്കുകയും മനുഷ്യനെ സംരക്ഷിക്കുകയും ചെയ്യുന്നതിനുള്ള രണ്ട് ദൗത്യങ്ങളാണ് വനംവകുപ്പിന് മുന്നിലുള്ളത്. ഈ രണ്ട് ദൗത്യങ്ങള്‍ ഒരേസമയം ഏറ്റെടുക്കുമ്പോള്‍ വലിയ മാനസിക സംഘര്‍ഷമുണ്ട്. പക്ഷേ അതൊക്കെ മാറ്റിവച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വളരെ ആത്മാര്‍ഥതയോടെയുള്ള പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഡ്രോൺ അടക്കം ഉപയോഗിച്ചുള്ള പരിശോധനയാണ് കടുവക്കായി നടത്തിയത്. എന്നാൽ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സ്‌നിഫര്‍ ഡോഗും തെരച്ചിലിനായി ഉണ്ട്. സംഘത്തിൽ വെറ്ററിനറി ഡോക്ടര്‍മാരേയും ഉൾപെടുത്തിയിട്ടുണ്ട്.
A tiger that strayed into Vandiperiyar, Idukki, killed livestock, including a cow and a dog, belonging to local plantation workers. Forest officials have initiated an investigation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."