ഡോ. വന്ദനദാസ് കൊലക്കേസ്: കേസിൽ വിധി ഇന്ന്
കൊല്ലം: കൊല്ലത്ത് ഡ്യൂട്ടിക്കിടെ ഡോ. വന്ദനദാസിനെ കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. പൊലിസ് ചികിത്സക്കായി കൊണ്ടുവന്ന പൂയപ്പള്ളി സ്വദേശിയായ സന്ദീപാണ് കേസിലെ ഏക പ്രതി. കൊല്ലം അഡീഷണൽ കോടതിയാണ് വിധി പ്രസ്താവിക്കുക. 70ലധികം വരുന്ന സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 22 തൊണ്ടിമുതലുകളും 207 രേഖകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
2023 മെയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പൊലിസ് വൈദ്യപരിശോധനയ്‌ക്കെത്തിച്ചയാളുടെ കുത്തേറ്റ് ഡോ.വന്ദനാ ദാസ് കൊല്ലപ്പെട്ടത്. വഴക്കിനിടെ പരുക്കേറ്റ പ്രതി സന്ദീപിനെ വൈദ്യ പരിശോധനയ്ക്കായി പൊലിസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇയാളുടെ മുറിവ് തുന്നിക്കെട്ടാൻ നേതൃത്വം നൽകിയത് ഡോ.വന്ദനാദാസായിരുന്നു. ഇതിനിടെ അക്രമാസക്തനായ സന്ദീപ് പൊലിസുകാരെയടക്കം കത്രികകൊണ്ട് ആക്രമിച്ചു. ഒറ്റപ്പെട്ടുപോയ വന്ദനയെ പ്രതി നിലത്ത് ചവിട്ടിവീഴ്ത്തി കത്രികകൊണ്ട് കുത്തുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ വന്ദന വന്ദനദാസ് പിറ്റേന്ന് മരണത്തിന് കീഴടങ്ങി. കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. കൊലപാതകത്തിന് പിന്നാലെയാണ് ആരോഗ്യ സ്ഥാപനങ്ങൾക്കും ജീവനക്കാർക്കുമെതിരായ ആക്രമണം തടയുന്ന ബിൽ നിയമസഭ പാസാക്കിയത്. ഡോ.വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ് നൽകിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."