യു.എ.ഇയിലെ ഷാ എണ്ണപ്പാടത്ത് ഡ്രോൺ ആക്രമണം; വൻ അഗ്നിബാധ
ദുബൈ : യു.എ.ഇയിലെ ഷാ എണ്ണപ്പാടത്ത് ഡ്രോൺ ആക്രമണത്തെത്തുടർന്ന് വൻ അഗ്നിബാധ. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അബുദാബി മീഡിയ ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കി.
ഫുജൈറ ഓയിൽ ഇൻഡസ്ട്രീസ് മേഖലയിലും ഡ്രോൺ ആക്രമണത്തെത്തുടർന്ന് തീപിടിത്തമുണ്ടായതായി യു.എ.ഇ അധികൃതർ സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്ക് ഒഴിവാക്കിക്കൊണ്ട് രാജ്യത്തിന് എണ്ണ കയറ്റുമതി ചെയ്യാൻ സാധിക്കുന്ന ഏക മാർഗം എന്ന നിലയിൽ ഫുജൈറ തുറമുഖം ഏറെ തന്ത്രപ്രധാനമായ ഒന്നാണ്. അതേസമയം, ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിൽ ആക്രമണം നടത്താൻ അമേരിക്ക യു.എ.ഇയിലെ തുറമുഖങ്ങളും ഡോക്കുകളും ഒളിത്താവളങ്ങളും ഉപയോഗിച്ചതായി ഇറാൻ ആരോപിച്ചു. സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഈ വാദം ശരിവെക്കുന്നതിനുള്ള തെളിവുകളൊന്നും പുറത്തുവിട്ടിട്ടില്ല.
അതിനിടെ തിങ്കളാഴ്ച പുലർച്ചെ ഡ്രോൺ ആക്രമണത്തെത്തുടർന്ന് ഇന്ധന ടാങ്കിന് തീപിടിച്ചതിനാൽ താൽക്കാലികമായി നിർത്തിവെച്ചിരുന്ന ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസുകൾ ഇന്ന് വൈകീട്ടോടെ പുനരാരംഭിച്ചിട്ടുണ്ട്.
സംഭവത്തിൽ ഇന്ധന ടാങ്കുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി അധികൃതർ പറഞ്ഞു. അടിയന്തര പ്രതികരണ സേന രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ നിരവധി വിമാനങ്ങൾക്ക് വിമാനത്താവളത്തിന് പുറത്ത് ആകാശത്ത് വട്ടമിട്ട് പറക്കേണ്ടി വന്നു. മറ്റൊരു ആക്രമണത്തെത്തുടർന്ന് വിമാന സർവീസുകൾക്ക് തടസ്സം നേരിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴാണ് പുതിയ സംഭവം. ദുബൈയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തുന്ന പ്രധാന എയർലൈനായ എമിറേറ്റ്‌സും വിമാനങ്ങൾ നിർത്തിവെച്ചതായി സ്ഥിരീകരിച്ചു.
യു.എ.ഇയിൽ 19 ഇന്ത്യക്കാർ അറസ്റ്റിൽ
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെ സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുന്നതും കെട്ടിച്ചമച്ചതുമായ വീഡിയോകൾ പ്രചരിപ്പിച്ചതിന് യു.എ.ഇയിൽ അറസ്റ്റിലായ 35 പേരിൽ 19 ഇന്ത്യക്കാരും ഉൾപ്പെടുന്നു.
പൊതുജനങ്ങളിൽ ഭീതി പരത്താനും രാജ്യത്തിന്റെ സുസ്ഥിരത തകർക്കാനുമുള്ള ഉദ്ദേശ്യത്തോടെ കൃത്രിമമായി നിർമ്മിച്ച വിവരങ്ങളും വ്യാജ ഉള്ളടക്കങ്ങളും പ്രചരിക്കുന്നത് തടയാൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് നടപടിയെന്ന് യു.എ.ഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി പ്രസ്താവനയിൽ വ്യക്തമാക്കി.
English summary : Authorities in UAE's Fujairah confirmed that a fire broke out in the Fujairah Oil Industries area after a drone attack. Authorities in Abu Dhabi reported a fire at the Shah oil and gas field caused by a drone attack and said that no injuries had been reported so far.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."