രാജ്യസഭ തെരഞ്ഞെടുപ്പ്; ഒഡിഷയിലും ബിഹാറിലും അട്ടിമറി
ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിഹാറിലും ഒഡിഷയിലും അട്ടിമറി. കക്ഷി മാറി വോട്ട് ചെയ്യലും(ക്രോസ് വോട്ടിങ്), വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കലും ഉണ്ടായതോടെ ഇരു സംസ്ഥാനങ്ങളിലും എൻ.ഡി.എയ്ക്ക് വിജയം. ബിഹാറിൽ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റുകളും എൻ.ഡി.എ നേടി. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, കേന്ദ്രമന്ത്രി രാം നാഥ് താക്കൂർ, ആർ.എൽ.എം പ്രസിഡന്റ് ഉപേന്ദ്ര കുശ്വാഹ തുടങ്ങിയവർ വിജയിച്ചവരിൽപ്പെടുന്നു. ഭരണസഖ്യമായ എൻ.ഡി.എയിലെ 202 എം.എൽ.എമാരും വോട്ട് ചെയ്തു. എന്നാൽ പ്രതിപക്ഷത്തെ 41 എം.എൽ.എമാരിൽ 37 പേർ മാത്രമാണ് വോട്ടെടുപ്പിനെത്തിയത്.
മൂന്ന് കോൺഗ്രസ് എം.എൽ.എമാരും ഒരു ആർ.ജെ.ഡി എം.എൽ.എയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. അസസുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മിലെ അഞ്ചും, ബി.എസ്.പിയിലെ ഒന്നും എം.എൽ.എമാർ പ്രതിപക്ഷ സ്ഥാനാർഥിയായ ആർ.ജെ.ഡിയിലെ അമരേന്ദ്ര ധാരി സിങ്ങിന് വോട്ട് രേഖപ്പെടുത്തിയെങ്കിലും കോൺഗ്രസ്, ആർ.ജെ.ഡി എം.എൽ.എമാരുടെ വിട്ടുനിൽക്കലാണ് പരാജയപ്പെടാൻ കാരണം. ബിഹാറിൽ ഒരു സീറ്റിൽ വിജയം ഉറപ്പിച്ചിരുന്ന പ്രതിപക്ഷ സഖ്യത്തിന് കനത്ത തിരച്ചടിയാണുണ്ടായത്.
ഒഡിഷയിൽ ബി.ജെ.പിയുടെ മൂന്ന് സ്ഥാനാർഥികളും ബി.ജെ.പി പിന്തുണച്ച സ്വതന്ത്രനും വിജയിച്ചു. മൻമോഹൻ സമൽ, സുജീത് കുമാർ, സന്ത്യപ്ത മിശ്ര എന്നീ ബി.ജെ.പി സ്ഥാനാർഥികളും സ്വതന്ത്രനായ ദിലീപ് റേയുമാണ് വിജയിച്ചത്. എട്ട് ബി.ജെ.ഡി എം.എൽ.എമാർ ബി.ജെ.പി സ്ഥാനാർഥിക്ക് അനുകൂലമായ വോട്ട് ചെയ്തതോടെയാണ് മൂന്നാമത്തെ സീറ്റിൽ വിജയപ്രതീക്ഷ പുലർത്തിയ പ്രതിപക്ഷം പരാജയപ്പെട്ടത്.
അതേസമയം, ഹരിയാനയിലെ വോട്ടെണ്ണൽ തർക്കത്തെ തുടർന്ന് വൈകി. വോട്ടെടുപ്പിൽ ക്രമക്കേട് നടന്നതായി കോൺഗ്രസ് ആരോപിച്ചതിനെ തുടർന്നാണ് വോട്ടെണ്ണൽ വൈകിയത്. മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, ഒഡിഷ, ബിഹാർ, പശ്ചിമബംഗാൾ, അസം, ചത്തീസ്ഗഡ്, ഹരിയാന, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ഒഴിവുവന്ന 37 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 26 സ്ഥാനാർഥികൾ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബി.ജെ.പി-7, കോൺഗ്രസ്-5, തൃണമൂൽ കോൺഗ്രസ്-4, ഡി.എം.കെ-2, ശിവസേന(ഷിൻഡെ), ആർ.പി.ഐ(അത്താവലെ), എൻ.സി.പി(അജിത്), എൻ.സി.പി(ശരദ് പവാർ), എ.ഐ.എ.ഡി.എം.കെ, ഡി.എം.ഡി.കെ, പി.എം.കെ, യു.പി.പി.എൽ എന്നീ പാർട്ടികൾക്ക് ഓരോ സീറ്റിലുമാണ് എതിരില്ലാതെ വിജയിച്ചത്. ശരദ് പവാർ, മനു അഭിഷേക് സിംഗ്വി, തിരുച്ചി ശിവ, വിനോദ് താവ്‌ഡെ തുടങ്ങിയവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരിൽ പെടുന്നു.
അതേസമയം, ഒഡിഷയിൽ ബി.ജെ.പി കുതിരക്കച്ചവടം നടത്തിയതായി മുൻ മുഖ്യമന്ത്രി നവീൻ പട്‌നായിക് ആരോപിച്ചു. തെരഞ്ഞെടുപ്പിൽ സുതാര്യത നഷ്ടപ്പെട്ടതായും ബി.ജെ.പിയുടെ കൈകടത്തൽ പ്രകടമായതായും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."