റഷ്യ ഉക്രൈന്‍ ബന്ദികൈമാറ്റത്തിലെ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഷെയ്ഖ് മുഹമ്മദിന് നന്ദി പറഞ്ഞ് പുടിന്‍
ദുബൈ: അമേരിക്കന്‍ പ്രസിഡന്റായി രണ്ടാമതും ട്രംപ് തിരഞ്ഞെടുത്തതിനു പിന്നാലെ ആഗോളരാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സംഭവിച്ചിരുന്നു. താരിഫ് യുദ്ധവും വിവാദ നിയമങ്ങളും ചില്ലറയൊന്നുമല്ല മനുഷ്യരെ കുഴക്കിയത്. ഉക്രൈന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിനെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാടിമിര്‍ പുടിന്‍ ഫോണില്‍ വിളിച്ച് സംസാരിച്ചു എന്ന നിര്‍ണായക വിവരം പുറത്തുവന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ചയായി.
പരസ്പര താല്‍പ്പര്യവും ഇരുരാജ്യങ്ങൡലെയും ജനതയുടെ ക്ഷേമവും മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാനും ഇതിനായി കൂടുതല്‍ മേഖലകളില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും സംഭാഷണത്തില്‍ ചര്‍ച്ചയായായി. റഷ്യയ്ക്കും ഉക്രൈനും ഇടയില്‍ തടവുകാരുടെ കൈമാറ്റം സുഗമമാക്കുന്നതിന് യുഎഇ സമീപ മാസങ്ങളില്‍ നടത്തിയ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഷെയ്ഖ് മുഹമ്മദിനോട് പുടിന്‍ നന്ദി അറിയിച്ചു. ഈ മധ്യസ്ഥ ശ്രമങ്ങള്‍ വിജയം കണ്ടിരുന്നു.
ബന്ദി കൈമാറ്റത്തില്‍ നിര്‍ണായക പങ്ക് വഹിച്ചതിന് റഷ്യന്‍ സര്‍ക്കാരിന് ഷെയ്ഖ് മുഹമ്മദും നന്ദി പറഞ്ഞു. മനുഷ്യന്റെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ രാജ്യം തുടരുമെന്നു പറഞ്ഞ ഷെയ്ഖ് മുഹമ്മദ് മാനുഷികാഘാതം കുറയ്ക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയും എടുത്തുപറഞ്ഞു.
നിരവധി പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളെക്കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു. ഈ സാഹചര്യത്തില്‍ ലോകമെമ്പാടും സമാധാനത്തിനും സ്ഥിരതയ്ക്കും പിന്തുണ നല്‍കുന്നതിനൊപ്പം സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനുള്ള സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന യുഎഇയുടെ സമീപനത്തെക്കുറിച്ചും ഷെയ്ഖ് മുഹമ്മദ് ആവര്‍ത്തിച്ചു.
മാര്‍ച്ച് 19ന് റഷ്യയും ഉക്രൈനും തമ്മിലുള്ള പുതിയ ബന്ദി കൈമാറ്റത്തെ കുറിച്ച് യുഎഇയാണ് പ്രഖ്യാപനം നടത്തിയത്. ഇരുവശത്തുനിന്നും 175 തടവുകാരെ മോചിപ്പിച്ചു. ഇരുരാജ്യങ്ങളില്‍ നിന്നുമായി ആകെ 350 പേര്‍. ഈ കൈമാറ്റത്തോടു കൂടി യുഎഇയുടെ നേതൃത്വത്തില്‍ നടത്തിയ 13 മധ്യസ്ഥ ശ്രമങ്ങളിലൂടെ കൈമാറിയ ആകെ തടവുകാരുടെ എണ്ണം 3,233 ആയി.
Putin Thanks Sheikh Mohammed for UAE’s Key Role in Russia-Ukraine Hostage Swap Mediation
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."