അമേരിക്കൻ എംബസി 2,000 ഇന്ത്യക്കാരുടെ വിസ അപേക്ഷ റദ്ദാക്കി; കാരണം വ്യാജ രേഖകൾ
ഡൽഹി: വിസ അപ്പോയിന്റ്മെന്റുകളിൽ തട്ടിപ്പ് കണ്ടെത്തിയെന്നാരോപിച്ച് ഇന്ത്യയിലെ യുഎസ് എംബസി 2,000 അപേക്ഷകളുടെ റദ്ദാക്കൽ നടപടികൾ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട അക്കൗണ്ടുകളുടെ ഷെഡ്യൂളിങ് പ്രിവിലേജുകളും താൽക്കാലികമായി നീക്കിയതായി യുഎസ് എംബസി എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു. ബോട്ടുകളുടെ ഇടപെടൽ കണ്ടെത്തിയതിനെ തുടർന്നാണ്, ഇത്തരമൊരു കർശന നടപടി സ്വീകരിച്ചതെന്ന് എംബസി വ്യക്തമാക്കി.
ഫെബ്രുവരി 27ന് യുഎസ് എംബസി തട്ടിപ്പ് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു. വിസ അപേക്ഷകളിൽ തെറ്റായ വിവരങ്ങൾ നൽകിയതായി കണ്ടെത്തിയ 31 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
2023 മേയ് മുതൽ ഓഗസ്റ്റ് വരെ, പ്രധാനമായും പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ പ്രവർത്തിച്ച ഏജന്റുമാർ വഴിയാണ് തട്ടിപ്പ് വ്യാപകമായി നടന്നിട്ടുള്ളത്. യുഎസ് വിസ നേടാൻ വ്യാജ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, തൊഴിൽ രേഖകൾ എന്നിവ നിർമ്മിച്ചതായി 21 കേസുകളിൽ പൊലീസ് തെളിവുകൾ കണ്ടെത്തി. ഇതിനായി ഒരു ലക്ഷം മുതൽ 15 ലക്ഷം രൂപ വരെയുള്ള തുക ഏജന്റുമാർ വാങ്ങിയതായും റിപ്പോർട്ടുകളിലുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്നതിനു ശേഷം യുഎസ് സർക്കാർ വിസ തട്ടിപ്പിനും അനധികൃത കുടിയേറ്റത്തിനുമെതിരെ കർശന നടപടി സ്വീകരിച്ചുവരുന്നതിനിടെയാണ് ഈ വിവാദം പുറത്തുവന്നത്.
The US Embassy in India has canceled 2,000 visa applications after detecting fraud involving fake documents. Scheduling privileges of related accounts have also been revoked. Investigations revealed the involvement of agents, mainly from Punjab and Haryana, who forged bank statements, education certificates, and employment records. Delhi Police have registered cases against 31 individuals.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."