2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്റുകൾക്ക് ജിഎസ്ടി ? തെറ്റിദ്ധാരണ വേണ്ടെന്ന് ധനമന്ത്രാലയം
ന്യൂഡൽഹി: 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ചരക്ക് സേവന നികുതി (ജിഎസ്ടി) ചുമത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന പ്രചാരണങ്ങൾ പൂർണമായും വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. ഇത്തരം റിപ്പോർട്ടുകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും നിലവിൽ അത്തരമൊരു നിർദ്ദേശം സർക്കാരിന്റെ പരിഗണനയിലില്ലെന്നും മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.
2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് സർക്കാർ ചിന്തിക്കുന്നില്ല. ചില ഉപകരണങ്ങൾ വഴി നടത്തുന്ന പേയ്മെന്റുകളിൽ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) പോലുള്ള ചാർജുകൾക്കാണ് ജിഎസ്ടി ബാധകമാകുന്നത്. എന്നാൽ, 2020 ജനുവരി മുതൽ വ്യക്തി-വ്യാപാരി (P2M) യുപിഐ ഇടപാടുകൾക്ക് എംഡിആർ നീക്കം ചെയ്തതിനാൽ, ഇത്തരം ഇടപാടുകൾക്ക് ജിഎസ്ടി ബാധകമല്ല, ധനമന്ത്രാലയം വിശദീകരിച്ചു. വ്യാപാരികൾ ബാങ്കുകൾക്കോ പേയ്മെന്റ് പ്രോസസ്സിംഗ് കമ്പനികൾക്കോ ഇടപാടുകൾക്കായി നൽകുന്ന ഫീസാണ് എംഡിആർ. നിലവിൽ യുപിഐ ഇടപാടുകൾക്ക് എംഡിആർ ഈടാക്കുന്നില്ലെന്നും അതിനാൽ ജിഎസ്ടി ചുമത്തേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
അതേസമയം, ഇന്ത്യയിലെ ഡിജിറ്റൽ പേയ്മെന്റ് കമ്പനികളുടെ പ്രതിനിധി സംഘടനയായ പേയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ (പിസിഐ) കഴിഞ്ഞ മാസം പ്രധാനമന്ത്രിക്ക് കത്തെഴുതി, വലിയ വ്യാപാരികളുടെ യുപിഐ ഇടപാടുകൾക്ക് 0.30 ശതമാനം എംഡിആർ ഈടാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. റുപേ ഡെബിറ്റ് കാർഡ് ഇടപാടുകൾക്കും എംഡിആർ ഘടന അവതരിപ്പിക്കണമെന്നും അവർ നിർദ്ദേശിച്ചു.
കുറഞ്ഞ മൂല്യമുള്ള യുപിഐ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാർ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതാണ് ഈ ആവശ്യത്തിന് പിന്നിൽ. 2024 സാമ്പത്തിക വർഷത്തിൽ 3,268 കോടി രൂപ അനുവദിച്ചിരുന്ന സ്ഥാനത്ത്, 2025 സാമ്പത്തിക വർഷത്തിൽ ഭീം-യുപിഐ ഇടപാടുകൾക്കായി 1,500 കോടി രൂപ മാത്രമാണ് സർക്കാർ നീക്കിവച്ചിരിക്കുന്നത്.
“ജനങ്ങൾ വ്യാജ വാർത്തകളിൽ വഞ്ചിതരാകരുതെന്നും ഔദ്യോഗിക പ്രസ്താവനകൾ മാത്രം വിശ്വസിക്കണമെന്നും ധനമന്ത്രാലയം അഭ്യർത്ഥിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."