ഇന്റലിജൻസ് മുന്നറിയിപ്പ് നിലനിൽക്കെ അലുവ അതുലിനെ വെട്ടി വീഴ്ത്തി ഗുണ്ടാസംഘം; പൊലിസിന് വീഴ്ചയെന്ന് ആക്ഷേപം
കൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് അലുവ അതുൽ കൊല്ലപ്പെട്ട കേസിൽ ഞെട്ടിക്കുന്ന ആസൂത്രണ വിവരങ്ങൾ പുറത്ത്. ജിം സന്തോഷ് കൊലക്കേസ് ഒന്നാം പ്രതിയായിരുന്ന അതുൽ ജാമ്യത്തിലിറങ്ങി കൃത്യം ഒരാഴ്ച തികയുമ്പോഴാണ് സംഘം വകവരുത്തിയത്. ശനിയാഴ്ചകളിൽ കരുനാഗപ്പള്ളി സ്റ്റേഷനിൽ ഹാജരാകണമെന്ന ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ അക്രമികൾ മുതലെടുക്കുകയായിരുന്നു.
രാവിലെ 10.30-ഓടെ പൊലിസ് സ്റ്റേഷനിലെത്തി ഒപ്പിട്ട ശേഷം 11 മണിക്ക് പുറത്തിറങ്ങിയ അതുലിനെ കൃത്യം 17 മിനിറ്റിനുള്ളിലാണ് അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഹരിയാന രജിസ്‌ട്രേഷനിലുള്ള ഇന്നോവ കാറിലെത്തിയ സംഘം അതുൽ സഞ്ചരിച്ചിരുന്ന വാഹനത്തെ ദേശീയപാതയിലെ നിർമ്മാണ കുഴിയിലേക്ക് ഇടിച്ചിടുകയായിരുന്നു.
നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞതോടെ ആയുധങ്ങളുമായി എത്തിയ സംഘം അതുലിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവാണ് അതുലിന്റെ മരണത്തിലേക്ക് നയിച്ചത്. ശരീരമാസകലം വെട്ടേറ്റ നിലയിലായിരുന്നു. ആക്രമണത്തിൽ അതുലിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് മനു എന്നയാൾക്കും ഗുരുതരമായി പരുക്കേറ്റു. ഇയാൾ നിലവിൽ ചികിത്സയിലാണ്.
പ്രതികളുടെ സുഹൃത്തായ അനീറിനെ വധിക്കാൻ ശ്രമിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്. "ഒരു വർഷത്തിനുള്ളിൽ പണി തരും" എന്ന് പ്രതികൾ ഭീഷണി മുഴക്കിയിരുന്നു.
കൃത്യം നടന്ന് 12 മണിക്കൂറിനുള്ളിൽ തന്നെ പൊലിസ് ഊർജ്ജിത അന്വേഷണം നടത്തിയാണ് പ്രതികളെ വലയിലാക്കിയത്. മുഖ്യപ്രതികളടക്കം പത്തുപേരെ പൊലിസ് പിടികൂടി. നൗഫൽ, ഷംനാദ്, ഷിനു പീറ്റർ, മുഹമ്മദ് ഫൈസൽ, ബ്ലാക്ക് വിഷ്ണു, അനീർ, ഹുസൈൻ, ആഷിക്ക്, ആദിൽ, അലി ഉമ്മർ എന്നിവരാണ് പിടിയിലായത്. ഇതിൽ ആറുപേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും നാലുപേർ ഇവരെ സഹായിച്ചവരുമാണെന്ന് സിറ്റി പൊലിസ് കമ്മീഷണർ എം. ഹേമലത അറിയിച്ചു.
കൊലപാതകത്തിന് ശേഷം രക്ഷപെട്ട പ്രതികളെ അതിസാഹസികമായാണ് പൊലിസ് പിടികൂടിയത്. മുണ്ടക്കയം വരെ പ്രതികളുടെ വാഹനം പിന്തുടർന്ന അന്വേഷണസംഘം, പിന്നീട് തമിഴ്‌നാട് അതിർത്തി കേന്ദ്രീകരിച്ച് നടത്തിയ നീക്കത്തിനൊടുവിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. നാട്ടുകാരുടെ സഹകരണവും അന്വേഷണത്തിൽ നിർണ്ണായകമായി. പ്രതികൾ ഉപയോഗിച്ച ഇന്നോവ കാറും പൊലിസ് പിടിച്ചെടുത്തു. സ്റ്റേഷൻ പരിധിയിൽ നിന്ന് വെറും രണ്ട് കിലോമീറ്റർ മാത്രം അകലെയാണ് കൃത്യം നടന്നത്.
അതുലിന് നേരെ വധഭീഷണിയുണ്ടെന്ന് ഇന്റലിജൻസും സ്പെഷ്യൽ ബ്രാഞ്ചും നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഇത് കണക്കിലെടുത്തുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരുന്നുവെന്നാണ് പൊലിസ് കമ്മീഷണർ വ്യക്തമാക്കുന്നത്. എന്നിരുന്നാലും പൊലിസ് സ്റ്റേഷന് തൊട്ടടുത്ത് വെച്ച് ഇത്തരമൊരു കൊലപാതകം നടന്നത് ഗൗരവകരമായാണ് കാണുന്നത്.
അലുവ അതുൽ കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് ഉണ്ടായിട്ടും കരുനാഗപ്പള്ളി പൊലിസ് വേണ്ടത്ര മുൻകരുതൽ എടുത്തില്ലെന്ന ഗുരുതരമായ ആക്ഷേപം ഉയരുന്നുണ്ട്. അതുൽ ജാമ്യത്തിലിറങ്ങിയാൽ 'കടത്തൂർ ടീം' ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് ഒരാഴ്ച മുൻപേ ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു. ഇരുസംഘങ്ങളും തമ്മിൽ തെരുവ് യുദ്ധത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ട് അവഗണിച്ചതാണ് പൊലിസിന് തിരിച്ചടിയായത്.
in a retaliatory strike linked to gang rivalry, aluva athul the prime accused in the jim-santhosh murder case was hacked to death in karunagappally. the attack occurred near the police station shortly after athul signed his bail register.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."