വിപുലീകരണം പ്രതിസന്ധിയിലായി; സംസ്ഥാനത്തെ ആദ്യ ജലവൈദ്യുതി പദ്ധതിയായ പള്ളിവാസൽ അടച്ചുപൂട്ടി
തൊടുപുഴ: സംസ്ഥാനത്തെ ആദ്യ ജലവൈദ്യുതി പദ്ധതിയായ 37.5 മെഗാവാട്ടിന്റെ പള്ളിവാസൽ അടച്ചുപൂട്ടി. നിർമാണം പൂർത്തിയായ പള്ളിവാസൽ വിപുലീകരണ പദ്ധതിയുടെ പെൻസ്റ്റോക്ക് പഴയ പള്ളിവാസൽ പദ്ധതിയുടെ പെൻസ്റ്റോക്കുമായി ബന്ധിപ്പിക്കാൻ കഴിയാത്തതാണ് പ്രശ്‌നമായത്. ഇൻടേക് ഡിസൈനിലെ പാളിച്ച മൂലം വിപുലീകരണ പദ്ധതിയുടെ പെൻസ്റ്റോക്കിലേക്ക് ഫുൾ ലോഡ് ചെയ്യാനുള്ള വെള്ളം എത്താത്തത് പ്രതിസന്ധിയായി.
1940 മാർച്ച് 19നാണ് പദ്ധതി കമ്മിഷൻ ചെയ്തത്. 85 വർഷം പഴക്കമുള്ള കാലഹരണപ്പെട്ട പെൻസ്റ്റോക്കുകൾ ഒഴിവാക്കി, പുതുതായി സ്ഥാപിച്ച പള്ളിവാസൽ വിപുലീകരണ പദ്ധതിയുടെ പെൻസ്റ്റോക്കിൽ ബന്ധിപ്പിച്ചു ശേഷി കൂട്ടുകയായിരുന്നു ലക്ഷ്യം. ഇതിനായി 47.67 കോടി രൂപ മുടക്കി 430 മീറ്റർ നീളത്തിൽ 1600 മി.മീ വ്യാസമുള്ള പുതിയ പെൻസ്റ്റോക്ക് സ്ഥാപിച്ചെങ്കിലും വൈ പീസ് ഉപയോഗിച്ച് പുതിയ പദ്ധതിയിലേക്ക് ബന്ധിപ്പിച്ചില്ല.
നാല് പെൻസ്റ്റോക്കുകൾ വഴിയാണ് ആർ.എ ഹെഡ് വർക്‌സ് ഡാമിൽനിന്നു പഴയ പള്ളിവാസൽ പവർ ഹൗസിലേക്ക് വെള്ളം എത്തിക്കുന്നത്. 5 മെഗാവാട്ടിന്റെയും 7.5 മെഗാവാട്ടിന്റെയും മൂന്ന് വീതം ജനറേറ്ററുകളുടേതാണ് പദ്ധതി. ആദ്യഘട്ടത്തിൽ സ്ഥാപിച്ച 5 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളിലേക്ക് വെള്ളം എത്തിക്കുന്നത് രണ്ടു ചെറിയ പെൻസ്റ്റോക്കുകളിലൂടെയാണ്. മൂന്നാമത്തെ പെൻസ്റ്റോക്കിലൂടെ വെള്ളം എത്തുന്നത് 7.5 മെഗാവാട്ടിന്റേയും 5 മെഗാവാട്ടിന്റേയും രണ്ടു ജനറേറ്ററുകളിലേക്കാണ്. നാലാമത്തെ പെൻസ്റ്റോക്കാണ് ഏറ്റവും വലുത്, 7.5 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളിലേക്കാണ് ഇതിലൂടെ വെള്ളം എത്തുന്നത്.
കൂടുതൽ ചോർച്ചയുള്ള രണ്ട് പെൻസ്റ്റോക്കുകളിലൂടെ വെള്ളമൊഴുക്ക് ഏതാനും വർഷങ്ങൾക്കു മുമ്പുതന്നെ പൂർണമായും നിർത്തിവച്ചിരുന്നു. അന്നുമുതൽ രണ്ട് ജനറേറ്ററുകൾ ഷട്ട്ഡൗണിലാണ്. നിലവിൽ 3,4 നമ്പർ ജനറേറ്ററുകളുടെ വാൽവിന് ശക്തമായ ചോർച്ചയുണ്ട്. വാൽവ് മാറ്റി സ്ഥാപിക്കണമെങ്കിൽ ബട്ടർഫ്‌ളൈ വാൽവ് അടയ്ക്കണം. ബട്ടർഫ്‌ളൈ വാൽവിനും ചോർച്ച കണ്ടെത്തിയിട്ടുണ്ട്. അഞ്ചാം നമ്പർ ജനറേറ്ററിനു ഗുരുതരമായ വിറയൽ അനുഭവപ്പെടുന്നുണ്ട്. ഇതെല്ലാമാണ് കഴിഞ്ഞ 15 മുതൽ പദ്ധതി പൂർണമായും ഷട്ട് ഡൗൺ ചെയ്യാൻ കാരണം.
വർഷങ്ങളായി പള്ളിവാസൽ പദ്ധതിയിലെ ഉൽപാദനം താഴേക്കാണ്. വിവാദമായ ലാവ്‌ലിൻ നവീകരണത്തിൽ ഉൾപ്പെട്ട പദ്ധതിയാണിത്. നവീകരണത്തിന്റെ പേരിൽ എസ്.എൻ.സി. ലാവ്‌ലിൻ കമ്പനി കോടികൾ തട്ടിയെടുത്തെങ്കിലും ഒരു യൂനിറ്റ് വൈദ്യുതി പോലും അധികം ഉൽപാദിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
ഉദ്ഘാടനം വീണ്ടും മാറ്റി
രണ്ടു പതിറ്റാണ്ട് കാത്തിരിപ്പിനൊടുവിൽ യാഥാർഥ്യമായ 60 മെഗാവാട്ടിന്റെ പള്ളിവാസൽ വിപുലീകരണ പദ്ധതിയുടെ ഉദ്ഘാടനം വീണ്ടും മാറ്റി. പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ വർഷത്തെ കേരളപ്പിറവി ദിനത്തിൽ നടക്കുമെന്നായിരുന്നു ആദ്യ അറിയിപ്പ്.
ഏപ്രിൽ 15ന് മുഖ്യമന്ത്രി കമ്മിഷൻ ചെയ്യുമെന്നാണ് പിന്നീട് അറിയിച്ചത്. സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടിയുമായി 28 ന് മുഖ്യമന്ത്രി ജില്ലയിൽ എത്തുമ്പോൾ ഉദ്ഘാടനം ചെയ്യിക്കാനായിരുന്നു അടുത്ത തീരുമാനം. എന്നാൽ ഇതെല്ലാം മാറ്റിവയ്ക്കുകയായിരുന്നു.
Expansion crisis Pallivasal the states first hydroelectric project shut down
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."