108 ആംബുലൻസ് പദ്ധതിയിൽ 250 കോടി കമ്മിഷൻ തട്ടിപ്പ്: ഒന്നാം പിണറായി സർക്കാരിനെതിരെ ചെന്നിത്തല; ആരോഗ്യ മന്ത്രിക്കും പങ്ക്
തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് 108 ആംബുലൻസ് ഓടിക്കാനുള്ള പദ്ധതിയിൽ 250 കോടി രൂപയുടെ കമ്മിഷൻ തട്ടിപ്പ് നടന്നതായി കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. 2019-24 കാലഘട്ടത്തിൽ കാബിനറ്റിന്റെ പ്രത്യേക അനുമതിയോടെ 517 കോടി രൂപയ്ക്കാണ് 315 ആംബുലൻസുകളുടെ നടത്തിപ്പ് അഞ്ചു വർഷത്തേക്ക് സെക്കന്തരാബാദ് ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനിക്കു നൽകിയത്. പിന്നീട് ഒരു ആംബുലൻസ് കൂടി ചേർത്തു 316 ആക്കി. എന്നാൽ, ഇത്തവണ 2025-30 കാലഘട്ടത്തിലേക്ക് 335 ആംബുലൻസുകളുടെ നടത്തിപ്പിന് ഇതേ കമ്പനി ടെൻഡർ ചെയ്തിരിക്കുന്നത് 293 കോടി രൂപ മാത്രമാണ്.
ചെലവ് വർധിച്ചിട്ടും കഴിഞ്ഞ തവണത്തേതിന്റെ പകുതി തുകയിൽ കൂടുതൽ ആംബുലൻസുകൾ ഓടിക്കാൻ കമ്പനിക്കു കഴിയുമെങ്കിൽ 2019 ലെ പ്രത്യേക കാബിനറ്റ് അനുമതിയുടെ കമ്മിഷൻ ഗുണഭോക്താക്കൾ ആരൊക്കെയെന്ന് വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും അന്നത്തെ ആരോഗ്യ മന്ത്രിക്കും ഈ ഇടപാടിൽ പങ്കുണ്ടെന്നും ഇതുസംബന്ധിച്ച രേഖകൾ പുറത്തുവിട്ട് ചെന്നിത്തല ആരോപിച്ചു.
തീവെട്ടിക്കൊള്ളയാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്തു നടന്നത്. സെക്കന്തരാബാദ് ആസ്ഥാനമായ ജി.വി.കെ ഇ.എം.ആർ.ഐ കമ്പനിക്കാണ് 2019ൽ എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപറത്തി രണ്ടിരട്ടി തുകയ്ക്ക് കാബിനറ്റിന്റെ പ്രത്യേക അനുമതിയോടെ കരാർ നൽകിയത്.
ബഹുരാഷ്ട്ര ഗ്രൂപ്പായ ജി.വി.കെ ഗ്രൂപ്പിന്റെ ഭാഗമാണ് ജി.വി.കെ ഇ.എം.ആർ.ഐ. ആദ്യം ടെൻഡർ നൽകിയ രണ്ടു കമ്പനികളിൽ ഒന്നിനെ അയോഗ്യരാക്കിയ ശേഷം ആ ടെൻഡർ തന്നെ റദ്ദാക്കി. രണ്ടാമത് ക്ഷണിച്ച ടെൻഡറിൽ ഇവർ മാത്രമാണ് പങ്കെടുത്തത്. എന്നിട്ടും ടെൻഡർ അംഗീകരിക്കാൻ പ്രത്യേക കാബിനറ്റ് നടപടി എടുത്തു.
2019ൽ ആംബുലൻസ് നടത്തിപ്പിന് ടെൻഡർ കൊടുത്ത ജി.വി.കെ ഇ.എം.ആർ.ഐ രേഖപ്പെടുത്തിയ തുക യാതൊരു സ്‌ക്രൂട്ട്നിയും കൂടാതെ കാബിനറ്റിനു മുമ്പാകെ വച്ച് പ്രത്യേക അനുമതി നൽകുകയായിരുന്നു. ടെൻഡർ മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയാണ് ഈ പ്രത്യേക അനുമതി നൽകിയത്. ഇതുമൂലം കുറഞ്ഞ പക്ഷം ഖജനാവിന് 250 കോടി എങ്കിലും നഷ്ടമുണ്ടായിട്ടുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. തൊട്ടതിലെല്ലാം അഴിമതി കാണിക്കുന്ന ഈ കമ്മിഷൻ സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങളും വിശദമായ അന്വേഷണത്തിന് വിധേയമാക്കണം. ഈ തീവെട്ടിക്കൊള്ളയുടെ കാര്യത്തിൽ മുഖ്യമന്ത്രിയും മുൻ ആരോഗ്യമന്ത്രിയും വിശദീകരണം നൽകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Leader of Opposition Ramesh Chennithala has released documents alleging a Rs 250 crore commission scam in the 108 ambulance scheme under the first Pinarayi Vijayan government, implicating the health minister in the controversy
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."