പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം, പാകിസ്താനെതിരായ ജയം സൈനികർക്ക് സമർപ്പിക്കുന്നു: സൂര്യകുമാർ യാദവ്
ഏഷ്യ കപ്പിലെ ത്രില്ലർ പോരാട്ടത്തിൽ പാകിസ്താനെതിരെ ഏഴ് വിക്കറ്റുകളുടെ തകർപ്പൻ വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 127 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 15.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.
മത്സരശേഷം ഇന്ത്യൻ ടീമിന്റെ ഈ വിജയം പഹൽഗാം ഭീകരാക്രമണത്തിലെ ഇരകൾക്കും ഇന്ത്യൻ സൈനികർക്കും ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് സമർപ്പിച്ചു. മത്സരശേഷം സംസാരിക്കുകയായിരുന്നു ഇന്ത്യൻ നായകൻ.
"പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടൊപ്പം ഞങ്ങൾ നിൽക്കുകയാണ്. അവർക്കായി ഞങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. വളരെയധികം ധൈര്യം കാണിച്ച ഇന്ത്യൻ സായുധ സേനക്ക് ഞങ്ങൾ ഈ വിജയം സമർപ്പിക്കുന്നു. അവർ തുടർന്നും ഞങ്ങളെ പ്രചോദിപ്പിക്കും എന്ന് ഞാൻ കരുതുന്നു" സൂര്യകുമാർ യാദവ് മത്സരശേഷം പറഞ്ഞു.
ടോസിനെത്തിയ സൂര്യകുമാർ യാദവും പാക് ക്യാപ്റ്റൻ സൽമാൻ അലി ആഗയും ഹസ്തദാനം ചെയ്തിരുന്നില്ല. ടീം ലിസ്റ്റ് അമ്പയർക്ക് നൽകി ഇരു ക്യാപ്റ്റന്മാരും ഡ്രസിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു
ഏപ്രിൽ 22നാണ് രാജ്യത്തെ ഞെട്ടിച്ച ജമ്മു കശ്മീരിലെ ഭീകരാക്രമണം നടന്നത്. അക്രമത്തിൽ 27ലധികം നിരപരാധികളായ വിനോദസഞ്ചാരികൾ ആണ് കൊല്ലപ്പെട്ടത്. ട്രക്കിങിനായി പോയവർക്ക് നേരെയാണ് ആക്രമണം നടന്നത്. 2019ന് ശേഷം ജമ്മു കശ്മീരിൽ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹൽഗാമിൽ നടന്നത്.
അതേസമയം മത്സരത്തിൽ കുൽദീപ് യാദവിന്റെ മികച്ച ബൗളിംഗ് കരുത്തിലാണ് പാകിസ്താനെ ഇന്ത്യ കുറഞ്ഞ ടോട്ടലിൽ ഒതുക്കിയത്. അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ എന്നിവർ രണ്ടു വീതം വിക്കറ്റുകളും ഹർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റുകളും നേടി തിളങ്ങി.
ബാറ്റിംഗിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ് ഇന്ത്യയെ മുന്നിൽ നിന്നും നയിച്ചത്. 37 പന്തിൽ അഞ്ച് ഫോറുകളും ഒരു സിക്സ് അടക്കം പുറത്താവാതെ 47 റൺസ് നേടിയാണ് ഇന്ത്യൻ ക്യാപ്റ്റൻ തിളങ്ങിയത്. 13 പന്തിൽ നാല് ഫോറുകളും രണ്ട് സിക്സുകളും ഉൾപ്പെടെ 31 റൺസ് നേടിയ അഭിഷേക് ശർമയും 31 പന്തിൽ 31 നേടിയ തിലക് വർമ്മയും ഇന്ത്യൻ വിജയത്തിൽ നിർണായകമായ പങ്കുവഹിച്ചു.
Indian captain Suryakumar Yadav dedicated the Indian team's victory over Pakistan in the Asia Cup to the victims of the Pahalgam terror attack and the Indian soldiers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."