പാക് - അഫ്ഗാനിസ്ഥാൻ യുദ്ധം രൂക്ഷമാകുന്നു; നിരവധി സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു, 100 ലധികം പേർക്ക് പരുക്ക്
കാബൂൾ: പാകിസ്ഥാൻ - അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ഇരു രാജ്യങ്ങളും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ. ശക്തമായ വെടിവയ്പിൽ രണ്ട് ഭാഗത്തും നിരവധി സൈനികർ കൊല്ലപ്പെട്ടു. പാകിസ്ഥാൻ സൈന്യം കുറഞ്ഞത് 40 അഫ്ഗാൻ താലിബാൻ സൈനികരെ വധിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ആക്രമണത്തിൽ നാല് പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
അഫ്ഗാനിസ്ഥാനിലെ സ്പിൻ ബോൾഡാക്ക് നഗരത്തിൽ വ്യോമാക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. അതിർത്തിയിലെ കുറഞ്ഞത് മൂന്ന് അഫ്ഗാൻ-താലിബാൻ പോസ്റ്റുകൾ ആക്രമിച്ചതായി പാക് പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. പാകിസ്ഥാൻ സൈന്യത്തിന്റെ നിരവധി അതിർത്തി പോസ്റ്റുകൾ അഫ്ഗാൻ താലിബാൻ സൈന്യം പിടിച്ചെടുത്തു. പാക് സൈന്യത്തിന്റെ ടാങ്കും അഫ്ഗാൻ സൈന്യം പിടിച്ചെടുത്തതായാണ് റിപ്പോർട്ടുകൾ.
അതേസമയം, പാകിസ്ഥാൻ ആക്രമണത്തിൽ 12 സാധാരണക്കാർ കൊല്ലപ്പെടുകയും 100 ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി മുഖ്യ താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് അവകാശപ്പെട്ടു. എന്നാൽ പാകിസ്ഥാൻ സൈനിക പോസ്റ്റിലും അതിർത്തിക്കടുത്തുള്ള മറ്റ് പ്രദേശങ്ങളിലും ആദ്യം വെടിയുതിർത്തതിന് അഫ്ഗാൻ താലിബാൻ ആണെന്ന് പാകിസ്ഥാൻ അധികൃതർ കുറ്റപ്പെടുത്തി. ഏറ്റുമുട്ടലുകളിൽ നാല് സാധാരണക്കാർക്ക് പരിക്കേറ്റു. അഞ്ച് മണിക്കൂറോളം നീണ്ടുനിന്ന അക്രമത്തിൽ ആറ് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായി പേര് വെളിപ്പെടുത്താത്ത സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഏറ്റുമുട്ടലുകൾ കാരണം അതിർത്തിക്ക് സമീപം താമസിക്കുന്ന ആളുകൾ പലായനം ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്. വീടുകളിൽ ഷെല്ലുകൾ വീഴുന്നതായും ജനങ്ങൾ ഏറെ ബുദ്ധിമുട്ടിലാണെന്നും പാകിസ്ഥാനിലെ ചാമൻ ജില്ലയിലെ താമസക്കാരനായ നജീബുള്ള ഖാൻ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
അഫ്ഗാൻ തലസ്ഥാനമായ കാബൂളിലും കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഒരു മാർക്കറ്റിലും പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയതായി താലിബാൻ സർക്കാർ ആരോപിച്ചതിനെത്തുടർന്നാണ് കഴിഞ്ഞയാഴ്ച മുതൽ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."