പാക് - അഫ്ഗാൻ സംഘർഷത്തിൽ ആശങ്ക ശക്തം; പാകിസ്ഥാന്റെ 58 സൈനികർ കൊല്ലപ്പെട്ടു, അഫ്‌ഗാന്റെ 19 പോസ്റ്റുകൾ പിടിച്ചെടുത്തു, സംയമനം പാലിക്കണമെന്ന് ഖത്തറും സഊദിയും
ന്യൂഡൽഹി: പാകിസ്ഥാൻ - അഫ്ഗാൻ സൈന്യങ്ങൾ തമ്മിൽ അതിർത്തിയിൽ ഏറ്റുമുട്ടിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു. ശനിയാഴ്ച രാത്രിയോടെ ആരംഭിച്ച സംഘർഷം വഷളാകുമോ എന്ന ആശങ്ക പ്രദേശത്തുടനീളം തുടരുകയാണ്. യുദ്ധം തുടർന്നാൽ പശ്ചിമേഷ്യയിലെ മറ്റൊരു പ്രദേശം കൂടി സംഘര്ഷഭരിതമാകും. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും സംഭാവന നൽകുന്ന തരത്തിൽ തർക്കങ്ങൾ നിയന്ത്രിക്കാൻ വേണ്ടി പ്രവർത്തിക്കാൻ ഖത്തർ വിദേശകാര്യ മന്ത്രാലയം ഇരു കക്ഷികളോടും അഭ്യർത്ഥിച്ചു. ഇരുപക്ഷവും സംയമനം പാലിക്കണമെന്നും യുദ്ധത്തിൽ നിന്ന് പിന്മാറണമെന്നും സഊദി അറേബ്യയും ആവശ്യപ്പെട്ടു.
ഇരു രാജ്യങ്ങളുടെയും അതിർത്തിയിലെ നിരവധി സ്ഥലങ്ങളിൽ മാരകമായ വെടിവയ്പ്പ് ആണ് നടന്നത്. സമീപ വർഷങ്ങളിലെ ഏറ്റവും മോശമായ അതിർത്തി ഏറ്റുമുട്ടലിൽ പോസ്റ്റുകൾ പിടിച്ചെടുത്ത് നശിപ്പിച്ചതായി ഇരുപക്ഷവും അവകാശപ്പെട്ടു. ആക്രമണങ്ങളിൽ കുറഞ്ഞത് 58 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായി താലിബാൻ ഭരണകൂടത്തിന്റെ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു.
23 സൈനികർ മരിച്ചുവെന്ന് സമ്മതിച്ച പാകിസ്ഥാൻ സൈന്യം, 200 താലിബാൻ 'ഭീകരരെ' കൊന്നതായി അവകാശപ്പെട്ടു. 19 അഫ്‌ഗാൻ സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തെന്നും പാക് അവകാശവാദം. അഫ്ഗാൻ ആക്രമണങ്ങളെ 'പ്രകോപനമില്ലാത്ത വെടിവയ്പ്പ്' എന്നാണ് പാകിസ്ഥാൻ ആഭ്യന്തര മന്ത്രി വിശേഷിപ്പിച്ചത്. പ്രകോപനമില്ലാതെ ആക്രമിച്ചെന്ന് പരസ്പരം കുറ്റപ്പെടുത്തിയാണ് ഇരു രാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്. പാകിസ്ഥാൻ്റെ 30 സൈനികർക്ക് പരുക്കേറ്റതായും അഫ്‌ഗാൻ അവകാശപ്പെട്ടു.
അഫ്ഗാൻ തലസ്ഥാനമായ കാബൂളിലും തെക്കുകിഴക്കൻ പ്രവിശ്യയായ പക്തികയിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ആക്രമണം ഉണ്ടായത്. വ്യാഴാഴ്ചത്തെ സ്ഫോടനങ്ങൾ പാകിസ്ഥാനാണ് നടത്തിയതെന്ന് താലിബാൻ സർക്കാർ ആരോപിച്ചു. ആരോപണങ്ങൾ പാകിസ്ഥാൻ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
ഇതിന് പിന്നാലെ, ശനിയാഴ്ച പ്രാദേശിക സമയം രാത്രി 10 മണിയോടെ പാകിസ്ഥാൻ അതിർത്തി പ്രദേശങ്ങളിൽ താലിബാൻ ആക്രമണം ആരംഭിച്ചു, പല സ്ഥലങ്ങളിലും വെടിവയ്പ്പ് നടന്നു. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ അംഗൂർ അദ്ദ, ബജൗർ, കുറം, ദിർ, ചിത്രാൽ എന്നിവയും ബലൂചിസ്ഥാനിലെ ബഹ്‌റാം ചായും ആക്രമണ സ്ഥലങ്ങളിൽ ഉൾപ്പെട്ടതായി പാകിസ്ഥാൻ റേഡിയോ വ്യക്തമാക്കി.
വെടിവയ്പ്പ് ഏറെക്കുറെ അവസാനിച്ചെങ്കിലും, പാകിസ്ഥാനിലെ കുറം പ്രദേശത്തെ നിവാസികൾ ഇടയ്ക്കിടെ വെടിവയ്പ്പുകൾ നടക്കുന്നതായി റിപ്പോർട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."