മൊസാംബിക് ബോട്ടപകടം: കാണാതായ കൊല്ലം സ്വദേശി ശ്രീരാഗിന്റെ മൃതദേഹം കണ്ടെത്തി; നാട്ടിൽ നിന്ന് മടങ്ങി ഒരാഴ്ച തികയും മുൻപേ ദുരന്തം
ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ബോട്ട് മറിഞ്ഞ് കാണാതായ കൊല്ലം തേവലക്കര സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. തേവലക്കര നടുവിലക്കര ഗംഗാഭവനിൽ രാധാകൃഷ്ണന്റെയും ഷീലയുടെയും മകനായ ശ്രീരാഗിന്റെ (36) മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ബന്ധുക്കൾക്ക് ദുരന്ത വാർത്ത ലഭിച്ചത്.
ഇറ്റലി ആസ്ഥാനമായ സ്കോർപ്പിയോ ഷിപ്പിങ് കമ്പനിയുടെ 'സ്വീ ക്വസ്റ്റ്' കപ്പലിലെ ഇലക്ട്രോ ഓഫീസറായിരുന്നു ശ്രീരാഗ്. കഴിഞ്ഞ ഏഴുവർഷമായി കപ്പലിൽ ജോലി ചെയ്യുന്ന ഇദ്ദേഹം, ആറുമാസത്തെ അവധിക്ക് ശേഷം കഴിഞ്ഞ തിങ്കളാഴ്ചയാണ് മൊസാംബിക്കിലേക്ക് മടങ്ങിയത്.
മൊസാംബിക്കിലെ ബെയ്‌റ തുറമുഖത്തിനടുത്ത് നങ്കൂരമിട്ടിരുന്ന കപ്പലിലേക്ക് പോയ 21 അംഗ സംഘം സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഈ സംഘത്തിൽ ഇന്ത്യക്കാരും ഉൾപ്പെട്ടിരുന്നു. അപകടത്തിൽപ്പെട്ടവരിൽ 15 പേരെ രക്ഷപ്പെടുത്തിയിരുന്നു. തുടക്കത്തിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു. ശേഷിച്ച മൂന്നുപേർക്കായി തിരച്ചിൽ തുടരുന്നതിനിടെയാണ് ശ്രീരാഗിന്റെ മൃതദേഹം കണ്ടെത്തിയത്.
ശ്രീരാഗിനെ കാണാതായതിനെ തുടർന്ന് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഇടപെട്ട് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. ശ്രീരാഗിൻ്റേതാണ് മൃതദേഹമെന്ന് ഷിപ്പിങ് ഡയറക്ടർ ജനറൽ അധികൃതർ എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ അറിയിച്ചിട്ടുണ്ട്. മൃതദേഹം ഡയറക്ടറേറ്റിൻ്റെ നേതൃത്വത്തിൽ നാട്ടിൽ എത്തിക്കുമെന്നും കുടുംബത്തിന് ധനസഹായം നൽകുമെന്നും അധികൃതർ ഉറപ്പ് നൽകിയതായി എം.പി. അറിയിച്ചു.
ശ്രീരാഗിന്റെ ഭാര്യ ജിത്തുവും മക്കളായ അതിഥി, അനശ്വർ എന്നിവരും ഉൾപ്പെടുന്ന കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വീട്ടിലെത്തി കേന്ദ്രസർക്കാരിന്റെ എല്ലാ സഹായങ്ങളും ഉറപ്പ് നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."