'കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങരുത്' പി.എം ശ്രീയില്‍ സി.പി.ഐയെ അനുനയിപ്പിക്കാന്‍ പിണറായി; ബിനോയ് വിശ്വത്തെ കാണുമെന്ന് സൂചന
തിരുവനന്തപുരം: പി.എം ശ്രീയില്‍ സി.പി.ഐയെ അനുനയിപ്പിക്കാന്‍ തിരക്കിട്ട നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.ഐ സെക്രട്ടറി ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി ഫോണില്‍ വിളിച്ചതായും തൊട്ടടുത്ത ദിവസം നേരിട്ട് ചര്‍ച്ച നടത്താമെന്നറിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. കടുത്ത തീരുമാനങ്ങളെടുക്കരുതെന്ന് സി.പി.ഐസെക്രട്ടറിയോട് മുഖ്യമന്ത്രി ഫോണ്‍ സംഭാഷണത്തില്‍ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫണ്ട് പ്രധാനമാണെന്നും മാത്രമല്ല, പദ്ധതിയില്‍ ഒപ്പിട്ടതിനാല്‍ കരാറില്‍ നിന്ന് പിന്നോട്ട് പോകുന്നത് പ്രയാസമാണെന്നും ഫോണ്‍ സംഭാഷണത്തില്‍ മുഖ്യമന്ത്രി അറിയിച്ചതായാണ് വിവരം.
കാബിനറ്റില്‍ ചര്‍ച്ച ചെയ്യാതെ ഒപ്പിട്ടത് ശരിയായില്ലെന്നും പി.എം ശ്രീ പദ്ധതിയെ എല്‍.ഡി.എഫ് ഒരുപോലെ എതിര്‍ത്തതാണെന്നുമാണ് ബിനോയ് വിശ്വം നല്‍കിയ മറുപടിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അതിനിടെ, സി.പി.എം ഇന്ന് അടിയന്തര സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. പി.എം ശ്രീ വിഷയം യോഗത്തില്‍ ചര്‍ച്ചയാകും. സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതി യോഗം ഇന്ന് ആലപ്പുഴയിലും നടക്കുന്നുണ്ട്.
ഒപ്പിട്ടത് നിയമവകുപ്പിന്റെ ഉപദേശം മറികടന്ന്
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടത് നിയമവകുപ്പിന്റെ ഉപദേശം മറികടന്ന്. പദ്ധതി നടപ്പാക്കിയാല്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടി വരുമെന്ന സാഹചര്യത്തില്‍ ധാരണാപത്രം ഒപ്പിടുന്നതിന് മുന്‍പ് നയപരമായ തീരുമാനം വേണമെന്ന് നിയമ വകുപ്പ് നിര്‍ദേശിച്ചിരുന്നു. ഭരണവകുപ്പിനെ അറിയിക്കാനായിരുന്നു നിര്‍ദേശം. ഇതു മറികടന്നാണ് പദ്ധതിയില്‍ ഒപ്പിട്ടത്.
2024 സെപ്റ്റംബറിലാണ് വിഷയം മന്ത്രിസഭാ യോഗത്തില്‍ വരുന്നത്. നയപരമായ തീരുമാനം എടുക്കണമെങ്കില്‍ ആദ്യം എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്നും ശേഷം മന്ത്രിസഭ അംഗീകരിച്ചെങ്കില്‍ മാത്രമേ ധാരണാപത്രത്തില്‍ ഒപ്പിടാവൂ എന്നുമാണ് നിയമവകുപ്പ് ഉപദേശം നല്‍കിയത്. ഇതു കണക്കിലെടുത്തും മന്ത്രിസഭാ യോഗത്തിലെ സി.പി.ഐ മന്ത്രിമാരുടെ എതിര്‍പ്പും പരിഗണിച്ച് പദ്ധതിയില്‍ ഒപ്പിടേണ്ടെന്ന് അന്ന് തീരുമാനത്തിലെത്തിയിരുന്നു. എന്നാല്‍ നിയമവകുപ്പിന്റെ അതേ ഉപദേശം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് പൊതു വിദ്യാഭ്യാസ സെക്രട്ടറി കെ വാസുകി കഴിഞ്ഞ ദിവസം ധാരണാപത്രത്തില്‍ ഒപ്പിട്ടത്.
പദ്ധതിയില്‍ നിന്ന് പിന്മാറണമെന്ന നിലപാടിലുറച്ച് സി.പി.ഐ
പദ്ധതിയില്‍ നിന്ന് സംസ്ഥാനം പിന്‍മാറുകയല്ലാതെ ഒരു ഒത്തുതീര്‍പ്പിനും തയാറല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സി.പി.ഐ. മുന്നണിയെ ഇരുട്ടില്‍ നിര്‍ത്തി ഒപ്പിട്ടതിന് മറുപടിയായി സി.പി.ഐയുടെ മന്ത്രിമാര്‍ കഴിഞ്ഞ ദിവസത്തെ സെക്രട്ടേറിയറ്റ് യോഗത്തില്‍ രാജി സന്നദ്ധത വരെ അറിയിച്ചിരുന്നു.
ഇരുസംഘടനകളുടേയും നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ചകളും തകൃതിയായി നടന്നിരുന്നു. ബിനോയ് വിശ്വവുമായി കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബിയും സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജയും ഡല്‍ഹിയില്‍വെച്ചും വിഷയത്തില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷം പി.എം ശ്രീ വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടില്ലെന്നും സംസ്ഥാന തലത്തില്‍ ചര്‍ച്ച നടത്തി പരിഹാരം കാണട്ടെയെന്നുമായിരുന്നു എം.എ ബേബിയുടെ കൂടിക്കാഴ്ചക്ക് ശേഷമുള്ള പ്രതികരണം.
സര്‍ക്കാര്‍ മുന്നണി മര്യാദകള്‍ ലംഘിച്ചുവെന്നായിരുന്നു കൂടിക്കാഴ്ചക്ക് ശേഷം ഡി. രാജ പ്രതികരിച്ചത്. നടപടി പാര്‍ട്ടി നയത്തിന് വിരുദ്ധമാണ്. എന്‍.ഇ.പി 2020നെ എതിര്‍ക്കുന്ന പാര്‍ട്ടികളാണ് സി.പി.ഐയും സി.പി.എമ്മും. വിദ്യാഭ്യാസ മേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതും കേന്ദ്രീയവല്‍ക്കരിക്കുന്നതും എതിര്‍ക്കുന്നവരാണ് തങ്ങള്‍. എന്‍.ഇ.പിയെ ശക്തമായി എതിര്‍ക്കുന്ന പാര്‍ട്ടി ധാരണപത്രം ഒപ്പിട്ടതിനെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയുമെന്നായിരുന്നു ഡി. രാജയുടെ ചോദ്യം.
ചര്‍ച്ചകള്‍ നടന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരില്‍നിന്നുണ്ടായ അതിശക്ത സമ്മര്‍ദത്തെ തുടര്‍ന്ന് ഗത്യന്തരമില്ലാതെയാണ് പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതെന്ന സംസ്ഥാന സര്‍ക്കാര്‍ വാദം പൊളിയുകയാണ്. പദ്ധതിയില്‍ ഒപ്പുവയ്ക്കുമെന്ന് കേരളം 2024 മാര്‍ച്ചില്‍ ധാരണയിലെത്തിയിരുന്നുവെന്ന് കേന്ദ്ര സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാര്‍ പറഞ്ഞു. പിന്നാലെ മാധ്യമങ്ങളെ കണ്ട വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ചര്‍ച്ചകള്‍ നടന്നുവെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. കേരളം കൂടെ വന്നതില്‍ സന്തോഷമുണ്ടെന്നു സഞ്ജയ് കുമാര്‍ പറഞ്ഞു. ഇനി ഒരുമിച്ച് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമെന്നും എന്നാല്‍ പാഠ്യപദ്ധതി സംസ്ഥാനങ്ങള്‍ക്കു തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം കേന്ദ്രവുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് മന്ത്രി ശിവന്‍കുട്ടി സ്ഥിരീകരിച്ചു. പദ്ധതിയില്‍ ഒപ്പുവച്ചാല്‍ മാത്രമേ സര്‍വശിക്ഷാ കേരളയ്ക്കുള്ള ഫണ്ട് അനുവദിക്കൂ എന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. അതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കണ്ട് താനടക്കമുള്ളവര്‍ നേരിട്ടു ചര്‍ച്ച നടത്തിയെന്നും മന്ത്രി സ്ഥിരീകരിച്ചു.
''ആദ്യഘട്ടം ഒരു സമ്മതപത്രം കേരളം നല്‍കി. ദേശീയ വിദ്യാഭ്യാസ നയം പൂര്‍ണമായും നിര്‍ബന്ധമായും നടപ്പാക്കണമെന്നില്ല എന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ എടുത്തത്. പി.എം ശ്രീ നടപ്പാക്കിയ മറ്റു സംസ്ഥാനങ്ങളുടെ അനുഭവവും കേരളം പഠിച്ചു. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നയവുമായി മുന്നോട്ടു പോകാനുള്ള എല്ലാ സ്വാതന്ത്ര്യവും ഉണ്ട്. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നത് നിര്‍ബന്ധമല്ല എന്ന ഉറപ്പാണ് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയുടെ പ്രതികരണത്തില്‍നിന്ന് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പദ്ധതിയില്‍ കേരളം ഒപ്പുവച്ചതുകൊണ്ട് പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തില്‍ ആശങ്കപ്പെടേണ്ട. പുസ്തകം ഇറക്കുന്നതിനുള്ള എല്ലാ അധികാരവും സംസ്ഥാനങ്ങള്‍ക്കാണെന്ന് ദേശീയ വിദ്യാഭ്യാസ നയത്തില്‍ (എന്‍.ഇ.പി) പറയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളുകളുടെ പട്ടിക ഉടന്‍
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട സ്‌കൂളുകളുടെ പ്രാഥമിക പട്ടിക തയാറാക്കാന്‍ വിദ്യാഭ്യാസ വകുപ്പ്. കേരളത്തിനായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ പോര്‍ട്ടല്‍ പ്രത്യേകമായി തുറന്നു കിട്ടും. ശേഷം ഈ സ്‌കൂളുകളുടെ പട്ടികയില്‍നിന്നാവും മത്സരാധിഷ്ഠിതമായി അന്തിമ പട്ടിക ഉണ്ടാക്കുക. നാഷനല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററിനാണ് ചുമതല. 166 ചോദ്യങ്ങള്‍ക്ക് സ്‌കൂളുകള്‍ ഉത്തരം നല്‍കണം. അന്തിമപട്ടിക സര്‍ക്കാര്‍ അംഗീകരിച്ചശേഷം പദ്ധതിക്കു തുടക്കമാകും. അതേസമയം വിവാദങ്ങള്‍ അവസാനിക്കുംവരെ തുടര്‍നടപടികള്‍ക്ക് പ്രചാരണം നല്‍കേണ്ടെന്ന നിര്‍ദേശം ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുണ്ട്.
kerala cm pinarayi vijayan takes initiative to convince cpi amid political tensions; binoy to hold talks with vishva on key developments.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."