doctors’ strike is continuing in medical colleges across the state. Since yesterday, even non-emergency surgeries have been stopped, causing difficulties for patients.
HOME
DETAILS
MAL
ഡോക്ടര്‍മാരുടെ സമരം; മെഡിക്കൽ കോളജുകളിൽ ശസ്ത്രക്രിയകൾ മുടങ്ങി; ദുരിതത്തിലായി രോഗികൾ
Web Desk
February 20, 2026 | 2:02 AM
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ഡോക്ടര്‍മാരുടെ സമരം തുടരുന്നു. ഇന്നലെ മുതല്‍ അടിയന്തര പ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തിയതോടെ രോഗികള്‍ ബുദ്ധിമുട്ടിലായി.
സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളില്‍ നിന്ന് ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കുന്നത്. ഇതോടെ ശസ്ത്രക്രിയ തീയതിക്കായി കാത്തിരുന്ന രോഗികള്‍ പ്രതിസന്ധിയിലായി. മെഡിക്കല്‍ കോളജുകളില്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ ഒ.പിയിലെത്തിയ രോഗികള്‍ വലഞ്ഞു.
പി.ജി വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്‍മാരുമാണ് ഒ.പിയില്‍ രോഗികളെ പരിശോധിക്കുന്നത്. ശമ്പളപരിഷ്‌കരണ കുടിശ്ശിക ഉള്‍പ്പടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് സമരം. മറ്റെല്ലാ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ശമ്പളപരിഷ്‌കരണ കടിശ്ശിക നല്‍കുവാന്‍ ഉത്തരവായിക്കഴിഞ്ഞു. കൊവിഡ് മഹാമാരി സമയത്ത് മറ്റുള്ളവര്‍ വീട്ടില്‍ കഴിഞ്ഞപ്പോള്‍ ജീവന്‍ പണയപ്പെടുത്തി രാപ്പകല്‍ വ്യത്യാസമില്ലാതെ ജനങ്ങള്‍ക്കും സര്‍ക്കാരിനും വേണ്ടി ജോലി ചെയ്തത് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരാണ്. അക്കാലത്തുള്ള ശമ്പള പരിഷ്‌കരണ കുടിശ്ശികയാണ് ഇപ്പോള്‍ അന്യായമായി തടഞ്ഞുവച്ചിരിക്കുന്നത്. ഇത് കടുത്ത അനീതിയാണെന്ന് കെ.ജി.എം.സി.ടി.എ. ആരോപിച്ചു.
പ്രതിഷേധ പരിപാടികളുടെ ഭാഗമായി സെക്രട്ടേറിയേറ്റിനു മുന്നില്‍ കെ.ജി.എം.സി.ടി.എ ധർണ നടത്തി.സംസ്ഥാന പ്രസിഡന്റ് ഡോ. ടി. റോസ്‌നാരാ ബീഗം നിര്‍വഹിച്ചു.
പി.ജി ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ പി.ജി ഡോക്ടര്‍മാര്‍ ഇന്ന് നടത്താനിരുന്ന ഒ.പി ബഹിഷ്‌കരണ സമരം പിന്‍വലിച്ചു.
ആരോഗ്യ വകുപ്പ് അധികൃതരുമായി നടത്തിയ ചര്‍ച്ച വിജയിച്ചതിനെത്തുടര്‍ന്നാണ് സമരത്തില്‍ നിന്ന് പിന്മാറാന്‍ പി.ജി ഡോക്ടര്‍മാരുടെ സംഘടന തീരുമാനിച്ചത്. ഡോക്ടര്‍മാര്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതോടെയാണ് സമരം അവസാനിച്ചത്.
സ്‌റ്റൈപ്പന്‍ഡ് വർധനവ് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് പ്രധാനമായും ധാരണയായത്. ഏറെ കാലമായി ഡോക്ടര്‍മാര്‍ ഉന്നയിക്കുന്ന സ്‌റ്റൈപ്പന്‍ഡ് കുടിശ്ശിക തീര്‍ക്കുന്നതിലും പുതുക്കിയ നിരക്ക് നടപ്പിലാക്കുന്നതിലും ഉടന്‍ തന്നെ രേഖാമൂലമുള്ള ഉത്തരവ് ഇറക്കാമെന്ന് വകുപ്പ് സെക്രട്ടറി ചര്‍ച്ചയില്‍ അറിയിച്ചു.
ഡോക്ടര്‍മാരുടെ ജോലിഭാരം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."