ഫ്രഷ് കട്ട് മാലിന്യ പ്ലാന്റിനെതിരെയുള്ള പ്രദേശവാസികളുടെ സമരം: വിജയിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് എം.എൻ കാരശ്ശേരി
കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരായ സമരസമിതിയുടെ സമരം വിജയം കണ്ടില്ലെങ്കിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് അടക്കം ബഹിഷ്‌കരിക്കണമെന്ന് സാമൂഹ്യ നിരീക്ഷകൻ എം.എൻ. കാരശ്ശേരി. സമരക്കാർ പൊരുതുന്നത് പണത്തോടാണെന്നും സ്ഥലത്ത് അക്രമം നടത്തിയവരെ കണ്ടെത്തേണ്ടത് പൊലിസിന്റെ പണിയാണെന്നും അദ്ദേഹം പറഞ്ഞു. ഫാക്ടറി തുറക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയതിനെതിരെ പ്രദേശവാസികൾ നടത്തുന്ന സമരത്തിൽ സംസാരിച്ചുക്കവെയാണ് അദ്ദേഹം തുറന്നടിച്ചത്. സംഭവത്തിൽ പൊലിസിന്റെ നിഷ്‌ക്രിയത്വത്തെയും നടപടികളെയും കാരശ്ശേരി രൂക്ഷമായി വിമർശിച്ചു.
"ബാഹ്യ ശക്തികൾ എന്ന് പറഞ്ഞാൽ പോര. കുറ്റവാളികളെ കണ്ടെത്താൻ കഴിയാത്ത പൊലിസിന് എന്തിനാണ് ശമ്പളം കൊടുക്കുന്നത്? സമരം സിവിൽ സ്റ്റേഷനിലേക്ക് വ്യാപിപ്പിക്കണം. പൊലിസ് നരനായാട്ടിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും, അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, പ്ലാന്റിന് മുന്നിൽ നടന്നത് ആസൂത്രിത ആക്രമണമാണെന്ന് കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കി അക്രമം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. അക്രമത്തിന് പിന്നിൽ ചില തൽപരകക്ഷികളാണെന്നും ഇവരിൽ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും യതീഷ് ചന്ദ്ര പറഞ്ഞിരുന്നു.
ഒക്ടോബർ 21-നാണ് ഫ്രഷ് കട്ട് മാലിന്യ പ്ലാന്റ് പരിസരത്ത് നാട്ടുകാരും പൊലിസും തമ്മിൽ സംഘർഷമുണ്ടായത്. നാട്ടുകാർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയും പ്ലാന്റിന് തീയിടുകയും മാലിന്യ ശേഖരണ വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടാവുകയും ചെയ്തു. കല്ലേറിൽ പൊലിസുകാർക്ക് പരുക്കേറ്റതിനെ തുടർന്ന് പൊലിസ് കണ്ണീർ വാതകം പ്രയോഗിച്ചു.
സംഘർഷത്തിന് പിന്നാലെ അടച്ചുപൂട്ടിയ പ്ലാന്റ് നിബന്ധനകളോടെ തുറക്കാൻ ജില്ലാ കളക്ടർ അനുമതി നൽകിയിരുന്നെങ്കിലും ഇതുവരെയും പ്ലാന്റ് തുറന്നിട്ടില്ല. പ്ലാന്റ് തുറന്നാൽ സമരം തുടരുമെന്നാണ് സമരസമിതിയുടെ നിലപാട്. ദുർഗന്ധം വമിക്കുന്നതായും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായും ആരോപിച്ച് പ്രദേശത്ത് നേരത്തെയും പ്രതിഷേധങ്ങൾ നടന്നിരുന്നു.
The ongoing protest by local residents against the Fresh Cut animal waste treatment plant in Thamarassery, Kozhikode, turned violent on October 21st, leading to clashes with the police, property damage (including setting fire to the plant and vehicles), and injuries to several people, including police officers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."