ഇസ്‌റാഈലുമായുള്ള സൗദിയുടെ ബന്ധം സാധാരണനിലയിലാക്കാന്‍ കിണഞ്ഞ് ശ്രമിച്ച് ട്രംപ്; വൈറ്റ്ഹൗസിലെ ട്രംപ്- മുഹമ്മദ് ബിന്‍ സല്‍മാന്‍ കൂടിക്കാഴ്ചയിലെ പ്രധാന അജണ്ടയാകും
റിയാദ്: സൗദി അറേബ്യയും ഇസ്‌റാഈലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലെത്തിക്കാനുള്ള ശ്രമം തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്‌റാഈലുമായുള്ള ബന്ധം സാധാരണ നിലയിലെത്തിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടെങ്കിലും സൗദി ഇതുവരെ വഴങ്ങിയിട്ടില്ല. ഈ മാസം 18ന് വൈറ്റ്ഹൗസില്‍ വച്ച് ട്രംപും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും നടത്തുന്ന കൂടിക്കാഴ്ചയിലെ പ്രധാന അജണ്ടയും ഇസ്‌റാഈലുമായുള്ള ബന്ധം ആകും. ഇസ്‌റാഈലുമായി സൗദി അറേബ്യ നയതന്ത്രബന്ധം സ്ഥാപിക്കുന്നത് അമേരിക്കയുടെ മദ്ധ്യപൗരസ്ത്യ ദേശത്തെ സ്വാധീനം വര്‍ധിപ്പിക്കുമെന്നതിനൊപ്പം, ആ പ്രദേശത്തിന്റെ രാഷ്ട്രീയസുരക്ഷാ സമവാക്യത്തിലും വലിയ മാറ്റം സൃഷ്ടിക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
സൗദി ഉടന്‍ ഇസ്‌റാഈലുമായി ബന്ധം സ്ഥാപിക്കുമെന്നായിരുന്നു ഒക്‌ടോബറില്‍ ട്രംപ് പറഞ്ഞത്. എന്നാല്‍ സ്വതന്ത്ര ഫലസ്തീന്‍ രൂപീകരിക്കപ്പെടാതെ ഇസ്‌റാഈലുമായുള്ള ബന്ധം സാധാരണ നിലയിലെത്തില്ലെന്നതാണ് തങ്ങളുടെ നിലപാടെന്ന് സൗദി അമേരിക്കയെ അറിയിച്ചു. ഫലസ്തീന്‍ രാഷ്ട്രം ഉറപ്പാക്കുന്നതിന് ട്രംപിന്റെ വ്യക്തമായ പിന്തുണ നേടാനായിരിക്കും മുഹമ്മദ് ബിന്‍ സല്‍മാന്‍ ശ്രമിക്കുകയെന്ന് വാഷിങ്ടണിലെ അറ്റ്‌ലാന്റിക് കൗണ്‍സില്‍ തിങ്ക് ടാങ്കിലെ പാനിക്കോഫ് പറഞ്ഞു. 2018ല്‍ വാഷിങ്ടണ്‍ പോസ്റ്റ് മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ ദുരൂഹ മരണത്തിന് ശേഷമുള്ള മുഹമ്മദ് ബിന്‍ സല്‍മാന്റെ ആദ്യത്തെ അമേരിക്കന്‍ സന്ദര്‍ശനമായിരിക്കും നവംബര്‍ 18ലെത്.
ഇപ്പോള്‍ പല രാജ്യങ്ങളും അബ്രഹാം കരാറിലേയ്ക്ക് ചേരുകയാണെന്നും സൗദി അറേബ്യയും ചേരുമെന്ന് പ്രതീക്ഷിക്കുന്നു എന്നുമാണ് അടുത്തിടെ ട്രംപ് പറഞ്ഞത്. യുഎഇ, ബഹ്‌റൈന്‍, മൊറോക്കോ തുടങ്ങിയ രാജ്യങ്ങള്‍ അബ്രഹാം കരാറില്‍ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും, ഫലസ്തീന്‍ പ്രശ്‌നത്തെ പൂര്‍ണമായും ഒഴിവാക്കുകയായിരുന്നു. അതിനാല്‍ സൗദി വ്യക്തമാക്കിയതനുസരിച്ച്, അബ്രഹാം കരാറില്‍ അവര്‍ ഒപ്പുവയ്ക്കണമെങ്കില്‍ അതില്‍ പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തേണ്ടിവരും.
മക്ക, മദീന എന്നീ വിശുദ്ധ നഗരങ്ങളുടെ സംരക്ഷകരായ സൗദി അറേബ്യക്ക് ഇസ്രായേലിനെ അംഗീകരിക്കുക എന്നത് നയതന്ത്രപരം എന്നതിലുപരി ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട അതീവ സൂക്ഷ്മവും വൈകാരികവുമായ വിഷയമാണ്. ഗസ്സയിലെ ഇസ്‌റാഈലിന്റെ വംശഹത്യയുടെ പശ്ചാത്തലത്തില്‍ അറബ് ജനങ്ങളുടെ അവിശ്വാസം ഇപ്പോഴും ശക്തമായിരിക്കുന്നതിനാല്‍, സയണിസ്റ്റ് രാജ്യവുമായി ബന്ധം സ്ഥാപിക്കുന്നത് സൗദിയെ സംബന്ധിച്ച് ഏറെ പ്രയാസമാണ്.
ഗസ്സയില്‍നിന്ന് ഇസ്‌റാഈല്‍ സൈന്യം നിശ്ചിത സമയപരിധിക്കുള്ളില്‍ പിന്‍വാങ്ങണമെന്നും, അന്താരാഷ്ട്ര സംരക്ഷണ സേനയെ വിന്യസിക്കണമെന്നും, ഫലസ്തീന്‍ അതോറിറ്റിക്ക് ഗാസയിലെ ഭരണാധികാരം തിരിച്ചുനല്‍കണമെന്നും സൗദി വിദേശകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ മനാല്‍ റദ്വാന്‍ ആവശ്യപ്പെട്ടു. ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള മുന്നോടിയായാണ് ഇവയെല്ലാം സൗദി കാണുന്നത്.
United States President Donald Trump has called for normalisation of Saudi Arabia-Israel ties; however, it is unlikely to happen when Saudi Crown Prince Mohammed Bin Salman visits the White House on November 18. According to a report by Reuters, the establishment of diplomatic relations between Saudi Arabia and Israel would help strengthen the US influence in the Middle East. It is likely to shake up the political and security landscape in the Middle East.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."