നൗഗാം പൊലീസ് സ്റ്റേഷൻ സ്ഫോടനം: മരണസംഖ്യ 9 ആയി, 30 പേർക്ക് പരിക്ക്
ശ്രീനഗർ: ജമ്മു കശ്മീരിലെ നൗഗാം പൊലിസ് സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രി സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച സംഭവത്തിൽ മരണസംഖ്യ 9 ആയി. ഏകദേശം 30 പേർക്ക് പരിക്കേറ്റു, ഇതിൽ പലരുടെയും നില ഗുരുതരമാണ്. ജമ്മു കശ്മീർ സ്റ്റേറ്റ് ഇൻവെസ്റ്റിഗേറ്റീവ് ഏജൻസി (എസ്ഐഎ) ഉദ്യോഗസ്ഥർ, പൊലിസുകാർ, ഫോറൻസിക് ടീം എന്നിവർ സ്ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെ സംഭവിച്ച അപകടമാണിത്. സ്ഫോടനത്തിന് പിന്നിൽ അട്ടിമറി സാധ്യതയും സംശയിക്കുന്നു. മരണസംഖ്യ കൂടുതൽ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഡൽഹി ചെങ്കോട്ട (റെഡ് ഫോർട്ട്) സമീപം 13 പേരുടെ മരണത്തിന് കാരണമായ സ്ഫോടനക്കേസിലെ പ്രതികളിൽ ഒരാളായ മുസമ്മിൽ ഷക്കീലിന്റെ ഹരിയാനയിലെ ഫരീദാബാദിലെ വാടക വീട്ടിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. ഏകദേശം 360 കിലോഗ്രാം അമോണിയം നൈട്രേറ്റ് ഉൾപ്പെടെയുള്ള സ്ഫോടകവസ്തുക്കളുടെ പരിശോധനയ്ക്കിടെയാണ് അപകടം സംഭവിച്ചത്. സ്ഫോടനത്തിന്റെ തീവ്രതയിൽ പൊലിസ് സ്റ്റേഷൻ കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. തീയാളി പടർന്ന് സ്റ്റേഷനിലെ വാഹനങ്ങൾക്കും തീപ്പിടിച്ചു. 30 കിലോമീറ്റർ അകലത്ത് വരെ സ്ഫോടനശബ്ദം കേൾക്കപ്പെട്ടത് സംഭവത്തിന്റെ ഭീകരത വ്യക്തമാക്കുന്നു.
സംഭവസ്ഥലത്ത് നിന്ന് 300 അടി അകലത്ത് വരെ ശരീരഭാഗങ്ങൾ കണ്ടെത്തിയത് സ്ഫോടനത്തിന്റെ ക്രൂരതയെ സൂചിപ്പിക്കുന്നു. പ്രാഥമിക നിഗമനമനുസരിച്ച്, മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ അമോണിയം നൈട്രേറ്റ് സീൽ ചെയ്യുന്നതിനിടെ തീപിടിച്ചതാകാം. എന്നാൽ, പൊലിസ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിട്ടിരുന്ന ഒരു കാറിൽ ഐഇഡി (ഇംപ്രൂവ്ഡ് എക്സ്പ്ലോസിവ് ഡിവൈസ്) ഘടിപ്പിച്ച് നടത്തിയ സ്ഫോടനമാകാനുള്ള സാധ്യതയും പൊലിസ് തള്ളിക്കളഞ്ഞിട്ടില്ല. ഭീകര സംഘടനയായ ജെയ്ഷയുടെ നിഴൽ സംഘടനയായ പാകിസ്താൻ അഫ്ഗാൻ ഫ്രണ്ട് ഫൗണ്ടേഷൻ (പിഎഎഫ്എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും ഉയർന്നുവന്നിട്ടുണ്ട്.
ഫരീദാബാദ് കേന്ദ്രീകരിച്ചുള്ള വൈറ്റ് കോളർ ഭീകരവാദ മൊഡ്യൂൾക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായാണ് സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തത്. ഈ സംഘത്തിന്റെ ഭാഗമായ ഡോക്ടർ ഉമർ ഉൻ നബിയാണ് ഡൽഹി സ്ഫോടനം നടത്തിയതെന്ന് അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിരുന്നു. ഒക്ടോബർ പകുതിയോടെ നൗഗാമിലും ചുറ്റുമുള്ള പ്രദേശങ്ങളിൽ ഭീഷണിപ്പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് ആരംഭിച്ച അന്വേഷണമാണ് ഈ ഭീകരമൊഡ്യൂളിലേക്ക് എത്തിച്ചത്. ഈ കേസിൽ ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തു. ഇതിൽ മൗലവി ഇർഫാൻ അഹമ്മദ്, ഡോക്ടർമാരായ മുസമ്മിൽ ഷക്കീൽ, ഷഹീൻ സയീദ് എന്നിവരും ഉൾപ്പെടുന്നു.
സംഭവത്തിന് പിന്നാലെ സൈന്യവും പൊലിസും പ്രദേശം വളഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ഊർജിതമാക്കി. പരിക്കേറ്റവരെ ഷേർ-ഇ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എസ്കെഐഎംഎസ്) ആശുപത്രിയിലും ഇന്ത്യൻ ആർമിയുടെ 92 ബേസ് ഹോസ്പിറ്റലിലും ചികിത്സിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."