വേഗ പരിധി, ലെയ്‌നുകൾ, ഹെൽമെറ്റ് തുടങ്ങിയ മാർഗനിർദേശങ്ങൾ ഇ സ്കൂട്ടറുകൾ പാലിക്കണം; ആർ.ടി.എ ഉത്തരവ്
ദുബൈ: താമസക്കാരോടും സന്ദർശകരോടും ഇ സ്കൂട്ടറുകൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്ന് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അഭ്യർഥിച്ചു.
ചെറിയ യാത്രകൾക്ക് സൗകര്യപ്രദവും പരിസ്ഥിതി സൗഹൃദപരവുമായ സൗകര്യം വാഗ്ദാനം ചെയ്യുന്ന ദുബൈയിൽ ഇ സ്കൂട്ടറുകൾ ഒരു ജനപ്രിയ ഗതാഗത മാർഗമായി മാറിയിരിക്കുന്നു. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും, മലിനീകരണം ഒഴിവാക്കുന്നതിനും നഗരത്തിന്റെ വിശാലമായ സുസ്ഥിരതാ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനും ഇവ സഹായിക്കുന്നു. എങ്കിലും, ഉപയോഗം വർധിച്ചു വരുന്നതിനാൽ സുരക്ഷ ഒരു മുൻഗണനയായി തുടരണമെന്ന് ആർ.ടി.എ ഉപദേശിച്ചു.
എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ ഇലക്ട്രിക് സ്കൂട്ടറുകളുടെ സുരക്ഷിത ഉപയോഗം സജീവമായി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ആർ.ടി.എ സോഷ്യൽ മീഡിയ പേജുകളിൽ പറഞ്ഞു. നിയുക്ത/പങ്കിട്ട ലെയ്‌നുകൾ മാത്രം ഉപയോഗിക്കുന്നത് ഉൾപ്പെടെ, ട്രാഫിക് നിയമങ്ങളും ഔദ്യോഗിക നിർദേശങ്ങളും കർശനമായി പാലിക്കാൻ റൈഡർമാരോട് അധികൃതർ ഓർമിപ്പിച്ചു.
ഉചിതമായ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കേണ്ടതും അത്യാവശ്യമാണ്. പ്രത്യേകിച്ചും, തിരക്കേറിയ സ്ഥലങ്ങളിലും വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിലും അപകടങ്ങൾ തടയുന്നതിൽ ശരിയായ ദൃശ്യപരത പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അതോറിറ്റി അഭിപ്രായപ്പെട്ടു.
സുരക്ഷിത റൈഡിംഗ് അനുഭവം ഉറപ്പാക്കാൻ ഇസ്കൂട്ടർ ഉപയോക്താക്കൾ ഒരു കൂട്ടം അടിസ്ഥാന നിയമങ്ങൾ പാലിക്കണമെന്ന് നിർദേശിച്ച ആർ.ടി.എ അധികൃതർ, ഇസ്കൂട്ടർ ട്രാക്കുകളിലെ സൈൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗ പരിധി പാലിക്കുക, നിർദിഷ്ട/പങ്കിട്ട പാതകൾക്ക് പുറത്ത് സവാരി ചെയ്യുന്നത് ഒഴിവാക്കുക, എല്ലായ്‌പ്പോഴും ഹെൽമെറ്റും റിഫ്ലക്ടറുമുള്ള വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങൾ ധരിക്കുക,
മറ്റ് ഇസ്കൂട്ടറുകൾ, സൈക്കിളുകൾ, കാൽനട യാത്രക്കാർ എന്നിവരിൽ നിന്ന് സുരക്ഷിത അകലം പാലിക്കുക തുടങ്ങിയ നിർദേശങ്ങളാണ് മുന്നോട്ടു വച്ചത്.
സുരക്ഷിതമായ ഇ സ്കൂട്ടർ ഉപയോഗം റൈഡർമാർക്കും മറ്റ് റോഡ് ഉപയോക്താക്കൾക്കും ഇടയിലുള്ള ഒരു പങ്കിട്ട ഉത്തരവാദിത്തമാണെന്ന് ഊന്നിപ്പറഞ്ഞ ആർ.ടി.എ, ഗതാഗത നിയമങ്ങൾ പാലിക്കുന്നതിലൂടെയും, ജാഗ്രതയോടെയുള്ള റൈഡിംഗ് പരിശീലിക്കുന്നതിലൂടെയും, ഉപയോക്താക്കൾക്ക് അപകടങ്ങൾ കുറയ്ക്കാനും, നഗരത്തിലുടനീളം സുഗമ സഞ്ചാരം ഉറപ്പാക്കാനും സഹായിക്കാനാകുമെന്നും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."