പകൽ സ്കൂൾ ബസ് ഡ്രൈവർ; രാത്രി കഞ്ചാവ് മൊത്തവ്യാപാരി: 16 കിലോ കഞ്ചാവും 20 ലക്ഷം രൂപയുമായി കോട്ടക്കലിൽ ഒരാൾ പിടിയിൽ
മലപ്പുറം: പകൽ സ്കൂൾ ബസ് ഡ്രൈവറായി ജോലി ചെയ്യുകയും രാത്രിയുടെ മറവിൽ കഞ്ചാവ് മൊത്തമായും ചില്ലറയായും വിൽക്കുകയും ചെയ്തിരുന്ന യുവാവിനെ എക്സൈസ് പിടികൂടി. ഇയാളിൽ നിന്ന് 16 കിലോയിലധികം കഞ്ചാവും കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയിലധികം പണവും പിടിച്ചെടുത്തു. കോട്ടക്കൽ സ്വദേശി ഷഫീർ വി കെ (34) എന്നയാളെയാണ് കുറ്റിപ്പുറം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അഖിൽ പി എമ്മും സംഘവും പിടികൂടിയത്.
ബൈക്കിൽ കഞ്ചാവുമായി വന്ന ഷഫീറിനെ കോട്ടക്കൽ ടൗണിൽ വെച്ച് നടത്തിയ പരിശോധനയിലാണ് എക്സൈസ് പിടികൂടുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, ഇയാളുടെ വീട്ടിൽ കഞ്ചാവും പണവും സൂക്ഷിച്ചിരുന്നതായുള്ള വിവരം ലഭിച്ചു. ആകെ 16.6 കിലോഗ്രാം കഞ്ചാവും 20,94,810 രൂപയും പരിശോധനയിൽ എക്സൈസ് കണ്ടെടുത്തു. കഞ്ചാവ് കടത്തിനായി ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇയാൾ വർഷങ്ങളായി കോട്ടക്കലിലെ ഒരു സ്കൂളിൽ ബസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ജോലിക്കു ശേഷം രാത്രയിൽ കോട്ടക്കലിലും പരിസര പ്രദേശങ്ങളിലുമായി കഞ്ചാവ് മൊത്തമായും ചില്ലറയായും വിതരണം ചെയ്തുവരികയായിരുന്നുവെന്ന് എക്സൈസ് അറിയിച്ചു.
എക്സൈസ് ഇൻറലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ ടി ഷിജുമോൻ, എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ അഖിൽദാസ് ഇ, സച്ചിൻദാസ് വി, പ്രവീൺ ഇ എന്നിവർക്ക് പുറമെ കുറ്റിപ്പുറം എക്സൈസ് റേഞ്ചിലെ പ്രിവൻറീവ് ഓഫീസർമാരും സിവിൽ എക്സൈസ് ഓഫീസർമാരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉൾപ്പെട്ടിരുന്നു.
അതേസമയം, കോഴിക്കോട് വിൽപ്പനയ്ക്കായി കൊണ്ടുവന്ന 54 ഗ്രാം കഞ്ചാവുമായി യുവാവിനെ കസബ പൊലിസ് പിടികൂടി. ഉള്ള്യേരി സ്വദേശിയായ ആദർശ് (ലംബു 23) ആണ് പിടിയിലായത്. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് ഇയാൾ. പാളയം ബസ് സ്റ്റാൻഡിലെ ശുചിമുറിക്ക് സമീപം നിൽക്കുകയായിരുന്ന ആദർശ് പൊലിസിനെ കണ്ട ഉടൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു.
A school bus driver in Kottakkal, Malappuram, was arrested by Excise with over 16 kg of cannabis and ₹20 lakh in unaccounted cash. The 34-year-old was working as a driver during the day and operating a large-scale cannabis distribution network in the area at night.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."