വാഹനം ഇടിച്ചതിനെ തുടർന്ന് കോമയിലായ ഒമ്പത് വയസുകാരിയ്ക്ക് ഒടുവിൽ നീതി: 1.15 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി
വടകര: വാഹനം ഇടിച്ചതിനെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് മാസങ്ങളായി അബോധാവസ്ഥയിൽ (കോമ) കഴിയുന്ന ഒമ്പത് വയസുകാരി ദൃഷാനയ്ക്കും കുടുംബത്തിനും ആശ്വാസമായി വടകര മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണൽ (MACT) കോടതി വിധി. ദൃഷാനയ്ക്കും കുടുംബത്തിനും 1.15 കോടി രൂപ നഷ്ടപരിഹാരം നൽകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇൻഷുറൻസ് കമ്പനിയാണ് ഈ തുക കുടുംബത്തിന് നൽകേണ്ടത്. കേസ് തീർപ്പാക്കിയതായും കോടതി അറിയിച്ചു
കഴിഞ്ഞ വർഷം ഫെബ്രുവരി 17-ന് രാത്രി വടകര ചോറോട് ദേശീയപാതയിൽ വെച്ചാണ് കണ്ണൂർ മേലെ ചൊവ്വ സ്വദേശിനിയായ ദൃഷാനയെയും മുത്തശ്ശിയെയും അമിത വേഗതയിലെത്തിയ കാർ ഇടിച്ചിട്ട് നിർത്താതെ പോയത്. അപകടത്തിൽ ദൃഷാനയുടെ മുത്തശ്ശി ബേബി തൽക്ഷണം മരിച്ചിരുന്നു. അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ദൃഷാന ഗുരുതരാവസ്ഥയിലായി കോഴിക്കോട് മെഡിക്കൽ കോളേജിലും പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ഇപ്പോഴും കോമാവസ്ഥയിൽ തുടരുന്ന കുട്ടിയുടെ തുടർചികിത്സയ്ക്ക് കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു.
അപകടം നടന്ന് മാസങ്ങളായിട്ടും പ്രതിയെ കണ്ടെത്താൻ പൊലിസിന് കഴിഞ്ഞിരുന്നില്ല. പിന്നാലെ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
അസാധാരണമായ അന്വേഷണത്തിനൊടുവിൽ, അപകടം നടന്ന് പത്ത് മാസത്തിന് ശേഷമാണ് ഇടിച്ചിട്ട KL 18 R 1846 എന്ന നമ്പറിലുള്ള കാർ ആണെന്ന് പൊലിസ് കണ്ടെത്തിയത്. കാർ ഓടിച്ചിരുന്നത് പുറമേരി സ്വദേശിയായ ഷെജീൽ ആണെന്നും തിരിച്ചറിഞ്ഞു. അപകടത്തിന് ശേഷം മാർച്ച് 14-ന് വിദേശത്തേക്ക് കടന്ന ഷെജീലിനെ പിന്നീട് നാട്ടിലെത്തിച്ചാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഇൻഷുറൻസ് ക്ലെയിം തട്ടിയെടുക്കാൻ ഷെജീൽ ശ്രമിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. കാർ മതിലിൽ ഇടിച്ചെന്ന് വരുത്തി ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച് 30,000 രൂപ തട്ടിയെടുത്ത കേസിലും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘം 50,000 ഫോൺ കോളുകളും 19,000 വാഹനങ്ങളും പരിശോധിച്ചാണ് വാഹനവും പ്രതിയെയും കണ്ടെത്തിയത്. എന്നാൽ പ്രതിയെ പിടികൂടുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്‌തെങ്കിലും, ഏഴ് മാസമായിട്ടും ഇൻഷുറൻസ് തുക കുടുംബത്തിന് ലഭിച്ചിരുന്നില്ല.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ ദൃഷാനയുടെ തുടർചികിത്സയ്ക്ക് പാവപ്പെട്ട മാതാപിതാക്കൾ വലിയ സാമ്പത്തിക പ്രയാസം നേരിടുന്നുണ്ടായിരുന്നു. ആധിവ്യാധികളോടും ഇല്ലായ്മകളോടും പടവെട്ടി ശീലമുള്ള കുടുംബത്തിന്, മകളുടെ അവസ്ഥ താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. ദൃഷാനയ്ക്കും കുടുംബത്തിനും 1.15 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വടകര എംഎസിടി കോടതി വിധിച്ചത് വലിയ ആശ്വാസമാണ്. കുട്ടിയുടെ തുടർചികിത്സയ്ക്ക് ഏറെ പ്രയോജനപ്പെടുന്ന തുകയാണ് കോടതി അനുവദിച്ചത്. ഹൈക്കോടതിയുടെയും ലീഗൽ സർവീസസ് അതോറിറ്റിയുടെയും ഇടപെടലും നീതിക്കായി മാധ്യമങ്ങൾ നടത്തിയ തുടർച്ചയായ ഇടപെടലുമാണ് കുടുംബത്തിന് നീതി ലഭിക്കാൻ വഴിയൊരുക്കിയത്. നീണ്ട ഒമ്പത് മാസത്തെ കാത്തിരിപ്പിനൊടുവിൽ കുടുംബത്തിന് ആശ്വാസമായ കോടതിവിധിയാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. അപകടത്തിന്റെ ഇരയായവർക്ക് നീതി ലഭ്യമാക്കുന്നതിൽ ഈ വിധി നിർണ്ണായകമായിരിക്കുകയാണ്.
A nine-year-old girl, who was in a coma after being hit by a vehicle, has finally been awarded justice. A court has ordered a compensation of ₹1.15 crore to be paid to the child.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."