ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: യുവാവിന് നഷ്ടമായത് 16.6 ലക്ഷം രൂപ; യുവതി റിമാൻഡിൽ
ആലപ്പുഴ: വ്യാജ ഓൺലൈൻ ഷെയർ ട്രേഡിങ് ആപ്ലിക്കേഷന്റെ പേരിൽ തൃക്കുന്നപ്പുഴ സ്വദേശിയായ യുവാവിൽ നിന്ന് 16.6 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തിരുവനന്തപുരം സ്വദേശിനിയായ യുവതി റിമാൻഡിൽ. തട്ടിപ്പിനിരയായ ആളിൽ നിന്ന് പണം സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് കൈപ്പറ്റിയ കേസിലാണ് തിരുവനന്തപുരം തിരുമല പി.ഒ. പുത്തേരിൽ വീട്ടിൽ ആര്യാദാസ് (33) എന്ന യുവതിയെ ആലപ്പുഴ സൈബർ ക്രൈം പൊലിസ് അറസ്റ്റ് ചെയ്തത്.
കസ്റ്റഡിയിലെടുത്ത ശേഷം ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ആര്യാദാസിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന്, അമ്പലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഐശ്വര്യ ആൻ ജേക്കബ് ആശുപത്രിയിൽ നേരിട്ടെത്തി പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു.
തട്ടിപ്പ് നടന്നത് ഇങ്ങനെ
പരാതിക്കാരനുമായി സോഷ്യൽ മീഡിയ വഴിയാണ് തട്ടിപ്പുകാർ ബന്ധം സ്ഥാപിച്ചത്. ഒരു സ്വകാര്യ ഷെയർ ട്രേഡിങ് കമ്പനിയുടെ പ്രതിനിധിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവാവിന്റെ ഫോണിൽ ഒരു വ്യാജ ഷെയർ ട്രേഡിങ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു. ഈ വ്യാജ ആപ്പ് ഉപയോഗിച്ച്, പ്രതികൾ നിർദ്ദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരൻ പല തവണകളായി രണ്ട് മാസത്തിനിടയിൽ 16.6 ലക്ഷം രൂപ അയച്ചു നൽകുകയായിരുന്നു.
പണം അയച്ചപ്പോൾ ലാഭം ഉൾപ്പെടെയുള്ള തുക വ്യാജ ആപ്പിൽ കാണിച്ചെങ്കിലും, ഈ തുക പിൻവലിക്കാൻ ശ്രമിച്ചപ്പോൾ കഴിയാതെ വന്നതോടെയാണ് തട്ടിപ്പ് ബോധ്യപ്പെട്ടത്. തുടർന്ന് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ യുവാവ് പരാതി നൽകുകയായിരുന്നു.
ആലപ്പുഴ ജില്ലാ പൊലിസ് മേധാവി എം.പി. മോഹനചന്ദ്രൻ ഐ.പി.എസ്സിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴ സൈബർ ക്രൈം പൊലിസ് സ്റ്റേഷനിൽ നവംബർ 10-നാണ് കേസ് രജിസ്റ്റർ ചെയ്തത്. എസ്.എച്ച്.ഒ. ഏലിയാസ് പി. ജോർജ്ജിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ, പരാതിക്കാരൻ അയച്ച പണം പ്രതി ആര്യാദാസിന്റെ പേരിലുള്ള ഇൻഡസ്ഇൻഡ് ബാങ്കിന്റെ തിരുവനന്തപുരം ബ്രാഞ്ചിലേക്കാണ് എത്തിയതെന്ന് കണ്ടെത്തി.
നിലവിൽ, തട്ടിയെടുത്ത തുകയിൽ 4.5 ലക്ഷം രൂപ എൻ.സി.ആർ.പി. പോർട്ടൽ വഴി പരാതിക്കാരന് തിരികെ ലഭിക്കുന്നതിനായി മരവിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ എറണാകുളം സിറ്റിക്ക് പുറമെ ഡൽഹി, മഹാരാഷ്ട്ര, പഞ്ചാബ്, വെസ്റ്റ് ബംഗാൾ, ഉത്തർപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലായി ഇവർക്കെതിരെ 28 പരാതികൾ നിലവിലുണ്ടെന്ന് പൊലിസ് നടത്തിയ വിശദമായ അന്വേഷണത്തിൽ കണ്ടെത്തി. ഐ.പി. അഡ്രസ്സുകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ചുള്ള കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ആലപ്പുഴ സൈബർ ക്രൈം പൊലിസ് അറിയിച്ചു.
A young woman from Thiruvananthapuram has been remanded after Alappuzha Cyber Police arrested her for allegedly scamming a man from Thrikkunnapuzha out of ₹16.6 lakh through a fake online share trading application. The victim was made to send the money to her personal bank account. The accused, Arya Das (33), was admitted to Vandanam Medical College Hospital after showing signs of discomfort in custody, where a magistrate subsequently arrived to complete the remand process. Further investigation revealed 28 similar complaints against the involved group across multiple states.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."