കനത്ത മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയിലേക്ക്; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം
കുമളി: കനത്ത മഴയിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. തിങ്കളാഴ്ച്ച വൈകീട്ട് നാലിന് ജലനിരപ്പ് 139.30 അടിയായി ഉയർന്നു. അണക്കെട്ടിലേക്ക് സെക്കന്റിൽ 5135 ഘന അടി ജലമാണ് ഒഴുകി എത്തുന്നത്. തമിഴ്‌നാട്ടിലും മഴ തുടരുന്നതിനാൽ സെക്കന്റിൽ 400 ഘന അടി ജലം മത്രമാണ് തുറന്ന് വിടുന്നത്.
കുമളിയിലും, പരിസരങ്ങളിലും ഞായറാഴ്ച്ച വൈകീട്ട് മുതൽ തിങ്കളാഴ്ച്ച പുലർച്ചെ വരെ പെയ്ത മഴയാണ് അണക്കെട്ടിൽ ജലനിരപ്പ് ഉയരാൻ കാരണം. വരും ദിവസങ്ങളിലെ മഴയ്ക്കനുസരിച്ച് ജലനിരപ്പ് 140 അടിയിലേക്ക് ഉയരാനാണ് സാധ്യത.
അതിനിടെ അതിർത്തി മേഖലയിൽ മഴ കനത്തതോടെ ചുരുളി വെള്ളച്ചാട്ടത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനത്തിന് തമിഴ്‌നാട് വനം വകുപ്പ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
25/11/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട
26/11/2025 : തിരുവനന്തപുരം, കൊല്ലം
കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാത ചുഴി നാളെയോട് കൂടി കന്യാകുമാരി കടൽ, ശ്രീലങ്ക, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവയ്ക്ക് മുകളിൽ ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്നുള്ള ദിവസങ്ങളിൽ വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യത. മലാക്ക കടലിടുക്കിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമർദ്ദം (Well Marked Low Pressure) മലേഷ്യക്കും മലാക്ക കടലിടുക്കിനും മുകളിൽ സ്ഥിതി ചെയ്യുന്നു .
അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്‌വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കൻ ആൻഡമാൻ കടലിനു മുകളിൽ തീവ്ര ന്യൂനമർദ്ദമായി (Depression) ശക്തിപ്പെടാൻ സാധ്യത. തുടർന്നുള്ള 48 മണിക്കൂറിനിടെ, പടിഞ്ഞാറ്‌വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനും സാധ്യത. തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതചുഴിസ്ഥിതി ചെയ്യുന്നുണ്ടെന്നും കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ് നൽകി.
Due to heavy rain, the water level at the Mullaperiyar Dam is rising. On Monday at 4 PM, the water level increased to 139.30 feet.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."