ഗസ്സയ്ക്കിത് പ്രത്യാശയുടെ റമദാൻ
ഗസ്സ സിറ്റി: വെടിനിർത്തലിന്റെ സന്തോഷം കെടുത്തിയുള്ള ഇസ്‌റാഈലിന്റെ ആക്രമണങ്ങൾ. റഫാ അതിർത്തി തുറന്നതോടെ ഭക്ഷ്യവസ്തുക്കളും മരുന്നുകളുമെല്ലാം പുറത്തുനിന്നും എത്തുമെന്ന പ്രത്യാശ. വെസ്റ്റ് ബാങ്കിലും പിടിമുറുക്കുന്ന സയണിസ്റ്റ് ഭീകരത. പ്രത്യാശയുടെയും പ്രതീക്ഷയുടെയും റമദാനാണ് ഗസ്സക്കാർക്കിത്.
ബോംബാക്രമണത്തിൽ തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തുണികൊണ്ടും ഷീറ്റ് കൊണ്ടും മറച്ചുണ്ടാക്കിയ താമസസ്ഥലത്ത് റമദാനെ വരവേൽക്കുകയാണ് ഓരോരുത്തരും. സീലിങ്ങിൽ തൂക്കിയിട്ട വിളക്കും ലളിതമായ അലങ്കാരങ്ങളും. ചുവരിൽ നിറപ്പകിട്ടാർന്ന ചിത്രവരകൾ. ഇത് മധ്യഗസ്സയിലെ ബുറൈജ് അഭയാർഥി ക്യാംപിലെ കാഴ്ചയാണ്.
രണ്ടുവർഷം നീണ്ട ആക്രമണം നിലച്ച സമാധാനമുണ്ട് എല്ലാ മുഖത്തും. 70,000ത്തിലേറെ ഫലസ്തീനികളാണ് നെതന്യാഹു സർക്കാരിന്റെയും ഇസ്‌റാഈലി പട്ടാളത്തിന്റെയും വംശീയ ഭ്രാന്തിന് ഇരകളായത്. കൂട്ടിന് അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും സഹായങ്ങളും.
ആക്രമണം പൂർണമായി നിലച്ചിട്ടില്ലെന്ന തിരിച്ചറിവുണ്ട് ഓരോ ഗസ്സക്കാരനിലും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കാര്യങ്ങൾ സമാധാനപരമാണ്. ഇടക്കിടെ വന്ന് പതിക്കുന്ന ഷെല്ലുകളെ അവർ കാര്യമാക്കുന്നില്ല.
ഒമ്പതും നാലും വയസുള്ള മക്കൾക്കൊപ്പം റമദാനെ സ്വാഗതം ചെയ്യാനുള്ള തിരക്കിലാണ് ബുറൈജ് അഭയാർഥി ക്യാംപിൽ കഴിയുന്ന മൈസൂൺ. ഒന്നാം നോമ്പിലെ ഇഫ്ത്താർ സന്തോഷകരമാക്കാനുള്ള ഈത്തപ്പഴവും വെള്ളവും ബ്രഡും വിതരണം ചെയ്യുന്നതിൽ അവളും പങ്കുചേർന്നു. ഇസ്‌റാഈലി ആക്രമണം തുടങ്ങിയ ശേഷമുള്ള മൂന്നാമത്തെ റമദാനാണിത്- അവർ ദീർഘനിശ്വാസത്തോടെ പറഞ്ഞു. വീടും കുടുംബത്തെയും ഉറ്റവരെയും മൈസൂണിന് നഷ്ടമായി. ഇന്ന് അഭയാർഥി ക്യാംപിൽ സന്തോഷവും ദു:ഖവും പങ്കുവയ്ക്കാൻ അയൽക്കാരും സുഹൃത്തുക്കളുമുണ്ട്. എല്ലാവരും അപരനെ സഹായിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നു- അവർ പുഞ്ചിരിയോടെ പറഞ്ഞു.
ഇസ്‌റാഈൽ ആക്രമണം തുടങ്ങിയതോടെ തെക്കു കിഴക്കൻ ഗസ്സയിലെ വീട് മൈസൂണിന് നഷ്ടമായി. ഭർത്താവും മക്കളുമൊത്ത് നാടുവിടാൻ അവർ നിർബന്ധിതയായി. കഴിഞ്ഞവർഷം ഒക്ടോബർ 10ന് നിലവിൽവന്ന വെടിനിർത്തലിലെ വ്യവസ്ഥകൾ ഇസ്‌റാഈൽ നടപ്പാക്കുന്നില്ലെന്ന് മൈസൂൺ ചൂണ്ടിക്കാട്ടുന്നു.
ടെന്റുകൾ നിർമിക്കാനുള്ള വസ്തുക്കൾ പോലും കടത്തിവിടുന്നില്ല. രണ്ടുവർഷമായി തുറന്ന അടുപ്പിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. കാറ്റടിച്ചാൽ തീ കെട്ടുപോകും. അത് ചെറുക്കാനായി മകൻ പ്ലാസ്റ്റിക് കഷ്ണം കൊണ്ട് മറതീർക്കുകയാണ് ചെയ്യുന്നത്- അവർ പറയുന്നു. പാകചവാതകമില്ലാത്തതിനാൽ വിറകു കത്തിക്കുകയേ നിവൃത്തിയുള്ളൂ.
അതിനിടെ ഒരു ഗ്യാസ് സിലിണ്ടർ പുറത്തെടുത്ത് അവർ പറഞ്ഞു. രണ്ട് മാസം മുമ്പ് ഗ്യാസ് നിറച്ച സിലിണ്ടറാണിത്. ഇത് ഉപയോഗിക്കാതെ മാറ്റിവച്ചതായിരുന്നു, ഈ റമദാനിനു വേണ്ടി. പുലർച്ചെ അത്താഴമുണ്ടാക്കാൻ മാത്രമേ ഗ്യാസ് ഉപയോഗിക്കൂ. ആ സമയത്ത് വിറക് കത്തിക്കാനാകില്ല- മൈസൂൺ പറയുന്നു. ഈ റമദാൻ എന്നത്തേക്കുമുള്ള സമാധാനം കൊണ്ടുവരാൻ പ്രാർഥിക്കുന്നു. അവരുടെ പ്രാർഥന ഗസ്സയിലെ ഓരോ ടെന്റിൽ നിന്നും ഉയർന്നുകേൾക്കാം.
Israeli attacks have dampened the joy of the ceasefire. With the opening of the Rafah border, there is hope that food and medicine will arrive from outside. Zionist terrorism is also taking hold in the West Bank. This is a Ramadan of hope and anticipation for the people of Gaza.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."