നടിയെ ആക്രമിച്ച കേസ്: വിധിക്ക് മുൻപ് ജഡ്ജി ഹണി എം. വർഗീസിന്‍റെ കർശന താക്കീത്; 'സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കരുത്'
കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിച്ച കേസിന്‍റെ കോടതി നടപടികളെ വളച്ചൊടിച്ച് പ്രസിദ്ധീകരിക്കുന്ന വാർത്തകൾക്കെതിരെ എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് മാധ്യമങ്ങൾക്കും അഭിഭാഷകർക്കും കർശന മുന്നറിയിപ്പ് നൽകി. നടൻ ദിലീപ് എട്ടാം പ്രതിയായിരുന്ന കേസിൽ ഡിസംബർ എട്ടിന് വിധി പ്രഖ്യാപിച്ചിരുന്നു. ദിലീപിനെ കോടതി കുറ്റവിമുക്തനാക്കുകയും, ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ മറ്റ് ആറ് പേരെ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു.
കുറ്റക്കാരായ ആറ് പ്രതികളുടെ ശിക്ഷാവിധി ഇന്ന് പറയുന്നതിന് തൊട്ടുമുമ്പാണ് ജഡ്ജി മുന്നറിയിപ്പ് നൽകിയത്. കോടതിയെ മോശമായി ചിത്രീകരിക്കുന്നത് കോടതിയലക്ഷ്യ നടപടികൾക്ക് കാരണമാകുമെന്ന് ജഡ്ജി വ്യക്തമാക്കി.
"എന്നെക്കുറിച്ച് വ്യക്തിപരമായി വരുന്ന ലേഖനങ്ങളിൽ എനിക്ക് പ്രശ്നമില്ല. എന്നാൽ, കോടതി നടപടികളെ വളച്ചൊടിച്ചുള്ള റിപ്പോർട്ടിംഗുകൾ ഗൗരവമായി കൈകാര്യം ചെയ്യും. കോടതിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാർത്തകൾ നൽകുന്നത് കോടതിയലക്ഷ്യമായി കണക്കാക്കും," ജഡ്ജി കൂട്ടിച്ചേർത്തു.
കേസിന്‍റെ കോടതി നടപടികൾ റെക്കോർഡ് ചെയ്യുകയോ മറ്റൊരിടത്തേക്ക് കൈമാറ്റം ചെയ്യുകയോ ചെയ്യുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ജഡ്ജി താക്കീത് നൽകി.
സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കപ്പെടുന്നു
ലൈംഗികാതിക്രമത്തിന് ഇരയായവരുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് വിലക്കുന്ന 'നിപുൺ സക്സേന vs യൂണിയൻ ഓഫ് ഇന്ത്യ' കേസിൽ സുപ്രീം കോടതി നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ട കേസായിരുന്നു ഇതെന്നും ജഡ്ജി ഹണി എം വർഗീസ് എടുത്തുപറഞ്ഞു. എന്നാൽ, കേസിലെ റിപ്പോർട്ടിംഗിൽ പലപ്പോഴും ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്നും ജഡ്ജി നിരീക്ഷിച്ചു.
ശിക്ഷാവിധിക്ക് മുൻപുള്ള പ്രതികളുടെ പ്രതികരണം
ശിക്ഷയിൽ ഇളവ് വേണമെന്ന് ഒന്നാം പ്രതി പൾസർ സുനി (സുനിൽകുമാർ) കോടതിയോട് അഭ്യർത്ഥിച്ചു. വീട്ടിൽ അമ്മ മാത്രമേയുള്ളൂവെന്നും, അവരുടെ സംരക്ഷണ ചുമതല തനിക്കാണെന്നും സുനിൽകുമാർ കോടതിയോട് പറഞ്ഞു. ഭാവഭേദമൊന്നുമില്ലാതെയാണ് ഇയാൾ കോടതിയിൽ സംസാരിച്ചത്.
എന്നാൽ, രണ്ടാം പ്രതി ഡ്രൈവർ മാർട്ടിൻ കോടതി മുറിയിൽ പൊട്ടിക്കരഞ്ഞു കൊണ്ടാണ് നിന്നത്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, നിരപരാധിയാണെന്നും മാർട്ടിൻ ആവർത്തിച്ചു. ചെയ്യാത്ത തെറ്റിനാണ് ജയിലിൽ കിടന്നതെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും മാർട്ടിൻ വാദിച്ചു. കേസിൽ ആദ്യം അറസ്റ്റിലായ പ്രതിയാണ് ഡ്രൈവർ മാർട്ടിൻ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."