നിയമസഭാ തെരഞ്ഞെടുപ്പ്; മുന്നൊരുക്കത്തിനൊരുങ്ങി യു.ഡി.എഫ്
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്റെ ഊർജമുൾക്കൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമാകാൻ യു.ഡി.എഫ്. നാലുമാസത്തിനകം നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നൊരുക്കം നടത്താൻ എ.ഐ.സി.സി സംസ്ഥാന നേതാക്കൾക്ക് നിർദേശം നൽകി.
ബൂത്തുതല പ്രവർത്തനങ്ങൾ ഉടൻ തുടങ്ങണമെന്നും എ.ഐ.സി.സി നിർദേശിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള നേതാക്കൾ ഇന്നലെ ഡൽഹിയിലെത്തി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി.
നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ചയായത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ അടുത്തയാഴ്ച യു.ഡി.എഫ് നേതൃയോഗം ചേരുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ കൂടി യോഗം ചർച്ച ചെയ്യും. 2010ൽ തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ റെക്കോഡ് വിജയത്തിന് പിന്നാലെ 2011ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഭരണം നേടാനായിരുന്നു. അന്ന് നേരിയ സീറ്റുകളുടെ മുൻതൂക്കമാണ് ലഭിച്ചത്. ഇത്തവണ നൂറ് സീറ്റെങ്കിലും ലക്ഷ്യമിട്ട് പ്രവർത്തിക്കാനാണ് നേതൃത്വം ഒരുങ്ങുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയും നേരത്തെ പൂർത്തിയാക്കാനായത് നേട്ടമായെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിലും ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും വളരെ വേഗം പൂർത്തിയാക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം. കഴിഞ്ഞതവണത്തെ തൽസ്ഥിതി തുടരാനാണ് സാധ്യതയെങ്കിലും ചില സീറ്റുകളിൽ വച്ചുമാറലുകൾക്ക് സാധ്യതയുണ്ട്.
മുന്നണി വിപുലീകരണം തൽക്കാലം അജൻഡയിൽ ഇല്ലെങ്കിലും മാറിയ സാഹചര്യത്തിൽ കേരള കോൺഗ്രസ് (എം) തിരികെയെത്താനുള്ള സാധ്യത നേതൃത്വം തളളിക്കളയുന്നില്ല. ആർ.ജെ.ഡിയെ മുന്നണിയിൽ എത്തിക്കാനും നീക്കം നടക്കുന്നുണ്ട്. അങ്ങനെയെങ്കിൽ സീറ്റുകളിൽ വിട്ടുവീഴ്ച വേണ്ടിവരും. അതേസമയം, കേരള കോൺഗ്രസ് എമ്മിന്റെ സ്വാധീന മേഖലകളിൽ പോലും യു.ഡി.എഫ് മികച്ച വിജയം നേടിയ സാഹചര്യത്തിൽ തിടുക്കപ്പെട്ട് അവരെ മുന്നണിയിലേക്ക് കൊണ്ടുവരേണ്ടതില്ലെന്ന അഭിപ്രായവും ശക്തമാണ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമടക്കം നേടിയ മികച്ച വിജയം നിയമസഭാ തെരഞ്ഞെടുപ്പിലെ സാധ്യത വർധിപ്പിക്കുന്നുണ്ട്. ഭരണവിരുദ്ധവികാരം നിലനിർത്തി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പദ്ധതികളാണ് യു.ഡി.എഫ് തയാറാക്കുക. ഇനിയുള്ള നാളുകൾ നിയമസഭയിലും പുറത്തും സർക്കാരിനെതിരേ ആഞ്ഞടിക്കാനാണ് യു.ഡി.എഫിന്റെ നീക്കം.
തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം സംഘടനാരംഗത്തും മുതൽക്കൂട്ടാവുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു. മുന്നണി സ്ഥാനാർഥികൾ ജയിച്ച ഇടങ്ങളിലെല്ലാം യു.ഡി.എഫിന്റെ സജീവ സാന്നിധ്യം ഇനിയുണ്ടാകും. പ്രാദേശിക ഘടകങ്ങളെ സജീവമാക്കി നിർത്താനും പദ്ധതികൾ ആവിഷ്‌കരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."