ഖത്തറിലും ബഹ്‌റൈനിലും ഇറാൻ ആക്രമണം, ദോഹയിൽ എട്ടുപേർക്ക് പരിക്ക്, സ്കൂളുകൾക്ക് അവധി
ദോഹ/മനാമ: ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യം വെക്കുന്നത് തുടർന്ന് ഇറാൻ. ശനിയാഴ്ച പുലർച്ചെ ഖത്തറിനും ബഹ്‌റൈനും നേരെ ഇറാന്റെ ഭാഗത്തുനിന്ന് ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളുണ്ടായി. ഖത്തർ തലസ്ഥാനമായ ദോഹയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് എട്ടുപേർക്ക് പരുക്കേറ്റു. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ജനവാസ മേഖലയിലെ ബഹുനില കെട്ടിടത്തിന് നേരെയും ഡ്രോൺ ആക്രമണമുണ്ടായതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്.
ഇറാനിൽ നിന്ന് ഖത്തറിനെ ലക്ഷ്യമാക്കി വന്ന 65 ബാലിസ്റ്റിക് മിസൈലുകളും 12 ഡ്രോണുകളും പ്രതിരോധ സംവിധാനങ്ങൾ കണ്ടെത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുല്ല ഖലീഫ അൽ മുഫ്ത അറിയിച്ചു. ഇതിൽ 63 മിസൈലുകളും 11 ഡ്രോണുകളും ലക്ഷ്യസ്ഥാനത്തെത്തും മുൻപ് തന്നെ വെടിവച്ചിട്ടു. എങ്കിലും രണ്ട് ബാലിസ്റ്റിക് മിസൈലുകൾ അൽ-ഉദൈദ് വ്യോമതാവളത്തിന് സമീപം പതിച്ചു. ദോഹയിൽ മിസൈൽ ഭാഗങ്ങൾ പതിച്ച് പരുക്കേറ്റ എട്ടുപേരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇറാന്റെ ഈ നടപടി തങ്ങളുടെ ദേശീയ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പ്രദേശം സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. ബഹ്‌റൈനിലെ ഒരു ബഹുനില കെട്ടിടത്തിൽ ഇറാനിയൻ ഡ്രോൺ ഇടിച്ചു കയറിയ പശ്ചാത്തലത്തിൽ, ഉയർന്ന കെട്ടിടങ്ങൾ സുരക്ഷിതമല്ലെന്ന് രാജ്യത്തെ യുഎസ് എംബസി പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി.
ആക്രമണത്തെത്തുടർന്ന് ഖത്തറിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച (മാർച്ച് 1) മുതൽ സ്കൂളുകളും സർവ്വകലാശാലകളും ഓൺലൈൻ പഠനത്തിലേക്ക് മാറും. സർക്കാർ-സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി. വ്യോമാതിർത്തി അടച്ചതോടെ ദോഹയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഖത്തർ എയർവേയ്‌സ് അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആരോഗ്യ മന്ത്രാലയം പൂർണ്ണ സജ്ജമാണെന്നും ജനങ്ങൾ വീടുകളിൽ തന്നെ തുടരണമെന്നും അധികൃതർ നിർദ്ദേശിച്ചു.
അമേരിക്കയുമായി ചേർന്ന് ഇസ്റാഈൽ നടത്തിയ നീക്കങ്ങൾക്ക് പ്രതികാരമായാണ് ഗൾഫിലെ അമേരിക്കൻ സൈനിക താവളങ്ങളെയും താൽപ്പര്യങ്ങളെയും ലക്ഷ്യമാക്കി ഇറാൻ ആക്രമണം ശക്തമാക്കിയത്.
iran launched attacks targeting qatar and bahrain, leaving eight people injured in doha. authorities announced school closures as a precaution amid rising regional tensions. security forces remain on high alert while officials assess damage and strengthen emergency response measures.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."