കുവൈത്തിൽ ആരോഗ്യ ഇൻഷുറൻസ് പുതുക്കാൻ പ്രവാസികളുടെ വൻ തിരക്ക്; രണ്ട് ദിവസത്തിനുള്ളിൽ നടന്നത് 70,000 ഇടപാടുകൾ
കുവൈത്ത് സിറ്റി: ആരോഗ്യ ഇൻഷുറൻസ് പുതുക്കാനുള്ള ഫീസ് വർദ്ധനവ് പ്രബാല്യത്തിൽ വരുന്നതിനു തൊട്ടുമുമ്പ് നടപടികൾ പൂർത്തിയാക്കാൻ കുവൈത്തിലെ പ്രവാസികൾക്കിടയിൽ വൻ തിരക്ക്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഏകദേശം 70,000 ആരോഗ്യ ഇൻഷുറൻസ് ഇടപാടുകളാണ് നടന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പുതിയ നിയമപരിഷ്കാരങ്ങളുടെ ഭാഗമായി ആരോഗ്യ ഇൻഷുറൻസ് പുതുക്കൽ ഫീസ് 10 ദിനാറിൽ നിന്ന് 20 ദിനാറായി വർദ്ധിപ്പിച്ചിരുന്നു. വർദ്ധിച്ച നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിലാണ് പഴയ നിരക്കിൽ നടപടികൾ പൂർത്തിയാക്കാൻ പ്രവാസികൾ തിടുക്കം കൂട്ടുന്നത്. ആറ് ഗവർണറേറ്റുകളിലുമുള്ള റെസിഡൻസി അഫയേഴ്‌സ് വകുപ്പുകളിൽ തിങ്കളാഴ്ച കനത്ത തിരക്കാണ് അനുഭവപ്പെട്ടത്.
ഇൻഷുറൻസ് പുതുക്കുന്നതിനൊപ്പം റെസിഡൻസി പുതുക്കൽ, ഫാമിലി വിസ അപേക്ഷകൾ തുടങ്ങിയ കാര്യങ്ങൾക്കായും സേവന കേന്ദ്രങ്ങളിൽ വലിയ ജനക്കൂട്ടം എത്തി. നിലവിൽ താമസരേഖകൾ കാലഹരണപ്പെടാൻ പോകുന്നവർക്കും ഓൺലൈനായി അപേക്ഷ നൽകി നേരിട്ട് ഹാജരാകാൻ നിർദ്ദേശം ലഭിച്ചവർക്കുമാണ് റെസിഡൻസി വകുപ്പുകൾ മുൻഗണന നൽകുന്നത്.
സാങ്കേതികമായ അപ്‌ഡേഷനുകൾ നടത്തുന്നതിനായി റെസിഡൻസി സേവനങ്ങളുമായി ബന്ധപ്പെട്ട ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ രാത്രി 10 മണി മുതൽ പുലർച്ചെ 2 മണി വരെ ആഭ്യന്തര മന്ത്രാലയം താൽക്കാലികമായി നിർത്തിവച്ചിരുന്നു. അപേക്ഷകരുടെ എണ്ണത്തിലുണ്ടായ അഭൂതപൂർവമായ വർദ്ധനവ് പരിഗണിച്ച് സാങ്കേതിക തകരാറുകൾ ഒഴിവാക്കാൻ പ്രത്യേക ടെക്നിക്കൽ ടീമുകളെയും മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്.
നിലവിലെ നിയമപ്രകാരം, റെസിഡൻസി കാലാവധി അവസാനിക്കുന്നതിന് ആറ് മാസം മുമ്പ് തന്നെ പ്രവാസികൾക്ക് തങ്ങളുടെയും ആശ്രിതരുടെയും താമസരേഖകൾ പുതുക്കാവുന്നതാണ്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ പ്രവാസികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
kuwait witnessed a massive rush of expatriates renewing health insurance as new rules took effect. officials confirmed nearly seventy thousand transactions completed within two days highlighting increased compliance awareness system capacity and growing demand for timely insurance renewal among foreign residents
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."