ഗൾഫിലെ കൊടുംചൂടിന് പിന്നിലെ രഹസ്യം കണ്ടെത്തി യുഎഇ ശാസ്ത്രജ്ഞർ; വില്ലന്മാർ ഇവർ
അബൂദബി: അറേബ്യൻ ഗൾഫ് മേഖലയിൽ വേനൽക്കാലത്ത് അനുഭവപ്പെടുന്ന അതിശക്തമായ ചൂടിനും കടൽ താപനില ഉയരുന്നതിനും പിന്നിലെ കാരണങ്ങൾ കണ്ടെത്തി യുഎഇയിലെ ശാസ്ത്രജ്ഞർ. എൻവൈയു അബൂദബിയിലെ (NYU Abu Dhabi) മുബദല ആക്സസ് സെന്ററിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നിൽ. ഈ പഠനം വഴി സമുദ്രത്തിലെ ഉഷ്ണതരംഗങ്ങൾ (Marine Heatwaves) രണ്ട് മുതൽ മൂന്ന് മാസം മുൻപേ പ്രവചിക്കാൻ സാധിക്കും.
ഗവേഷകർ പറയുന്നത് അനുസരിച്ച് രണ്ട് കാറ്റുകളുടെ മാറ്റമാണ് ഒരേസമയം ഗൾഫിൽ ചൂട് വർദ്ധിപ്പിക്കുന്നത്. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്നുള്ള ഷമാൽ കാറ്റിന്റെ വേഗത കുറയുന്നതും ഇന്ത്യൻ വേനൽക്കാല മൺസൂൺ കാറ്റ് ശക്തിപ്പെടുന്നതുമാണ് ഗൾഫിലെ ചൂട് വർദ്ധിക്കാൻ കാരണം.
ഈ രണ്ട് മാറ്റങ്ങളും ഒരേസമയം സംഭവിക്കുമ്പോൾ അന്തരീക്ഷത്തിൽ ഈർപ്പം കൂടുകയും കടൽ ഉപരിതലത്തിലെ ചൂട് പുറത്തേക്ക് പോകാതെ തങ്ങിനിൽക്കുകയും ചെയ്യുന്നു. ഇതാണ് സമുദ്രത്തിലെ താപനില അസാധാരണമായി ഉയർത്തുന്നത്. സാധാരണയായി തെളിഞ്ഞ ആകാശമുള്ളപ്പോഴാണ് ചൂട് കൂടുകയെങ്കിൽ, ഗൾഫിൽ ഈർപ്പവും മൂടൽമഞ്ഞുമുള്ളപ്പോഴാണ് കടൽ കൂടുതൽ ചൂടാകുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
കടൽ ചൂടാകുന്നത് പവിഴപ്പുറ്റുകൾ നശിക്കാനും (Coral Bleaching) മത്സ്യസമ്പത്ത് കുറയാനും കാരണമാകുന്നുണ്ട്. പുതിയ കണ്ടെത്തലിലൂടെ ചൂട് കൂടാൻ പോകുന്നത് മുൻകൂട്ടി അറിയാൻ കഴിയുന്നതിനാൽ പവിഴപ്പുറ്റുകളെ സംരക്ഷിക്കാനും മത്സ്യബന്ധന മേഖലയിലെ ആഘാതം കുറയ്ക്കാനും അധികൃതർക്ക് ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ സമയം ലഭിക്കും.
ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ 'എൽ നിനോ' പ്രതിഭാസം ചൂട് കൂട്ടാറുണ്ടെങ്കിലും ഗൾഫ് മേഖലയിൽ 'ലാ നിന' (La Niña) പ്രതിഭാസമാണ് കടുത്ത ഉഷ്ണതരംഗങ്ങൾക്ക് കാരണമാകുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ സൗഹൈർ ലച്ച്കർ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം വലിയ വെല്ലുവിളിയാകുന്ന ഈ കാലഘട്ടത്തിൽ, കടൽ വിഭവങ്ങളെയും തീരദേശങ്ങളെയും സംരക്ഷിക്കാൻ ഈ പുതിയ പ്രവചന രീതി വലിയ സഹായമാകുമെന്ന് ഗവേഷകർ പ്രത്യാശ പ്രകടിപ്പിച്ചു.
uae scientists have identified the key factors driving extreme heat across the gulf region, revealing human activities and environmental changes as major contributors, while highlighting urgent measures needed to reduce rising temperatures and protect public health.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."