സ്വത്തുവിവരം വെളിപ്പെടുത്താത്ത നേതാക്കളെ തേടി ലോകായുക്ത; ഇതുവരെ വിവരം നൽകിയത് ബിനോയ് വിശ്വം മാത്രം
കോഴിക്കോട്: സ്വത്തുവിവരം വെളിപ്പെടുത്താത്ത രാഷ്ട്രീയ നേതാക്കളുടെ പേരുവിവരം പ്രസിദ്ധീകരിക്കാനൊരുങ്ങി ലോകായുക്ത. 2022-24 വർഷത്തെ വിവരം വെളിപ്പെടുത്താത്തവരുടെ പേരുകളാണ് പ്രസിദ്ധപ്പെടുത്തുക. സി.പി.ഐ ഇസംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഒഴികെ ആരും വിവരം സമർപ്പിച്ചിട്ടില്ല.
കേരള ലോകായുക്ത നിയമത്തിന്റെ വകുപ്പ് 22 പ്രകാരം എല്ലാ രാഷ്ട്രീയ പാർട്ടിയുടെയും ട്രേഡ് യൂനിയനുകളുടെയും സംസ്ഥാന- ജില്ലാ ഭാരവാഹികൾ അവരുടെയും കുടുംബത്തിന്റെയും സ്വത്തുവിവരങ്ങൾ ലോകായുക്തയെ പ്രത്യേക ഫോറം വഴി അറിയിക്കണം. ഇല്ലെങ്കിൽ പേരുവിവരം പ്രധാനപ്പെട്ട ദിനപത്രങ്ങളിൽ പ്രസിദ്ധീകരിക്കണമെന്നാണ് നിയമം.
രണ്ടു വർഷം കൂടുമ്പോഴാണ് പൊതുപ്രവർത്തകർ സ്വത്തുവിവരം അറിയിക്കേണ്ടത്. ജൂലൈ ഒന്നിന് തുടങ്ങി ജൂൺ 30ന് അവസാനിക്കുന്ന വിധത്തിലാണ് വർഷം കണക്കാക്കുന്നത്. ഭാര്യ, ഭർത്താവ്, മക്കൾ, ആശ്രിതരായ മാതാപിതാക്കൾ എന്നിവരാണ് കുടുംബത്തിന്റെ പരിധിയിൽ വരിക. 2024 ജൂൺ 30 ആയിരുന്നു 2022 -24 വർഷത്തെ സ്വത്ത് വിവരം സമർപിക്കേണ്ട അവസാന തീയതി. അതുകഴിഞ്ഞ് ആറു മാസം പിന്നിടുന്നതോടെയാണ് നടപടിക്ക് ഒരുങ്ങുന്നത്.
മന്ത്രിമാർ, എം.എൽ.എമാർ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, സർക്കാർ ബോർഡ് കോർപറേഷൻ അധ്യക്ഷൻമാർ എന്നിവരും സ്വത്ത് വിവരം നിശ്ചിതഫോറത്തിൽ സമർപിക്കേണ്ടതുണ്ട്. ഭൂമി, കെട്ടിടങ്ങൾ എന്നിവയുടെ വിവരവും ഇവ സ്വന്തമാക്കിയ തീയതിയും രീതിയും അറിയിക്കണം. ബാങ്ക് നിക്ഷേപങ്ങൾ, വാഹനങ്ങൾ, സ്വർണാഭരണങ്ങൾ, ഇൻഷുറൻസ് പോളിസികൾ എന്നിവയും വ്യക്തമാക്കേണ്ടതുണ്ട്. വായ്പകളും ബാധ്യതകളും ഇതിൽപെടും.
ജനപ്രതിനിധിയെന്ന നിലയിലോ രാഷ്ട്രീയ പാർട്ടി, ട്രേഡ് യൂനിയൻ ഭാരവാഹി എന്ന നിലയിലോ തെരഞ്ഞെടുക്കപ്പെട്ട് 15 ദിവസത്തിനുള്ളിൽ ആദ്യത്തെ സ്വത്തുവിവരം സമർപിക്കണം. പിന്നീട് ഓരോ രണ്ടു വർഷം കൂടുമ്പോഴും ജൂൺ 30ന് മുമ്പ് നൽകണം. വിവരം അറിയിക്കാതിരുന്നാൽ പേരുവിവരം പരസ്യമാക്കുകയും ഉയർന്നതലത്തിൽ അറിയിക്കുകയും ചെയ്യും. സമർപിച്ച സ്വത്ത് വിവരത്തെ കുറിച്ച് ലോകായുക്ത അന്വേഷണം നടത്തുകയും ഏതെങ്കിലും സ്വത്ത് മറച്ചുവച്ചതായി കണ്ടാൽ അഴിമതി നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കുകയും ചെയ്യും. വിവിധ തലത്തിലെ പൊതുപ്രവർത്തകർ എ,ബി,സി ഫോറങ്ങളിലാണ് വിവരങ്ങൾ നൽകേണ്ടത്.
1999ൽ നിലവിൽ വന്ന ലോകായുക്ത നിയമത്തിൽ 2022ൽ കാതലായ ഭേദഗതികൾ വരുത്തിയെങ്കിലും 2024ൽ മാത്രമാണ് ഗവർണർ ഒപ്പുവച്ച് പ്രാബല്യത്തിൽ വന്നത്. ലോകായുക്തയുടെ തീർപ്പ് ഉടനെ പ്രാബല്യത്തിൽ വരുന്ന നിലഉണ്ടായിരുന്നത് ഭേദഗതിയോടെ മാറി. ഇപ്പോൾ അത് നിർദേശം മാത്രമാണ്. മന്ത്രിമാരെ കുറിച്ച വിധിയാണെങ്കിൽ മുഖ്യമന്ത്രിക്ക് സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാം. മുഖ്യമന്ത്രിക്കെതിരേയാണെങ്കിൽ നിയമസഭയ്ക്കാണ് അധികാരം. ഭേദഗതിയോടെയാണ് രാഷ്ട്രീയ പാർട്ടി നേതാക്കൾ സ്വത്ത് വിവരം നൽകേണ്ടതില്ലെന്ന ധാരണ പരന്നത്.
kerala lokayukta is set to publish the names of political leaders who have not disclosed their asset details. the names of those who failed to disclose information for the years 2022–24 will be made public. except for cpi state secretary binoy viswam, no one has submitted the details.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."