ജാർഖണ്ഡിൽ വീണ്ടും ആൾക്കൂട്ടക്കൊല: പെൺസുഹൃത്തിനെ കാണാനെത്തിയ യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊന്നു
റാഞ്ചി: ജാർഖണ്ഡിലെ പാലാമു ജില്ലയിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. പവൻ റാം എന്ന 22 കാരനാണ് ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. തെലിയാഹി ഗ്രാമത്തിൽ ട്രാക്ടറിൽ നിന്ന് ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ചു എന്നാരോപിച്ചാണ് നാട്ടുകാർ യുവാവിനെ പിടികൂടിയത്. എന്നാൽ, ഇയാൾ തന്റെ പെൺസുഹൃത്തിനെ കാണാനാണ് എത്തിയതെന്നും മോഷണം നടത്തിയിട്ടില്ലെന്നുമാണ് പൊലിസ് പറയുന്നത്. അതേസമയം, യുവാവിൽ നിന്ന് മോഷ്ടിച്ച വസ്തുക്കളൊന്നും കണ്ടെടുത്തിട്ടില്ല.
വിവരമറിഞ്ഞ് പൊലിസ് സ്ഥലത്തെത്തുമ്പോൾ നാട്ടുകാർ യുവാവിനെ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പരസ്നാഥ് മേത്ത എന്നയാളെ പൊലിസ് കസ്റ്റഡിയിലെടുത്തു. കൂടാതെ, ഒളിവിൽ പോയ മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. പ്രതികൾക്കെതിരെ, ബി.എൻ.എസ് (BNS) 103(2) വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കൊലപാതകത്തെത്തുടർന്ന് പ്രദേശത്ത് വലിയ പ്രതിഷേധം ഉയർന്നു. നാട്ടുകാർ റോഡ് ഉപരോധിച്ചതിനെത്തുടർന്ന് നേരിയ സംഘർഷമുണ്ടായി. ക്രമസമാധാന നില ഉറപ്പാക്കാൻ ഗ്രാമത്തിൽ പൊലിസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മജിസ്‌ട്രേറ്റിന്റെ മേൽനോട്ടത്തിൽ പ്രത്യേക മെഡിക്കൽ ബോർഡാണ് യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയത്.
അതേസമയം, സംഭവത്തെ മുൻ മുഖ്യമന്ത്രി ബാബുലാൽ മരാണ്ടി ശക്തമായി അപലപിച്ചു. സംസ്ഥാനത്ത് ദളിതർക്കും ആദിവാസികൾക്കും നേരെയുള്ള അതിക്രമങ്ങൾ അനുദിനം വർധിച്ചുവരികയാണെന്ന് അദ്ദേഹം ആരോപിച്ചു.
A 22-year-old man, Pawan Ram, was beaten to death by a mob in Jharkhand's Palamu district over allegations of attempting to steal a tractor battery. Police say the victim was visiting his girlfriend and no stolen items were recovered from him.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."