ലോറിയിലെ ടൂൾ ബോക്സിൽ രഹസ്യ അറ; പരിശോധിച്ചപ്പോൾ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും; രണ്ട് യുവാക്കൾ പിടിയിൽ
കൽപ്പറ്റ: വയനാട് മീനങ്ങാടിയിൽ വൻ ലഹരി വേട്ട. ലോറിയിൽ കടത്തുകയായിരുന്ന എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് യുവാക്കളെ പൊലിസ് പിടികൂടി. പള്ളിക്കുന്ന് ആനക്കുഴി വീട്ടിൽ ജിബിൻ ജോൺസൺ (24), കുറുമ്പാലക്കോട്ട കാക്കശ്ശേരി വീട്ടിൽ നിഖിൽ തോമസ് (24) എന്നിവരാണ് മീനങ്ങാടി പൊലിസിന്റെയും ലഹരി വിരുദ്ധ സ്‌ക്വാഡിന്റെയും വലയിലായത്.
ശനിയാഴ്ച വൈകീട്ട് മീനങ്ങാടി കൊളഗപ്പാറ സ്കൂൾ ജംഗ്ഷന് സമീപം നടത്തിയ പരിശോധനയ്ക്കിടെയാണ് ഇവരുടെ ലോറി തടഞ്ഞത്. പൊലിസിനെ കണ്ടപ്പോൾ പ്രതികൾക്കുണ്ടായ പരിഭ്രമമാണ് സംശയത്തിന് വഴിയൊരുക്കിയത്.
ലോറിയിലെ ടൂൾ ബോക്സിനുള്ളിൽ പ്രത്യേകമായി സജ്ജീകരിച്ച മറ്റൊരു പെട്ടിയിലാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. 17.98 ഗ്രാം എംഡിഎംഎ (MDMA), 4.59 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവ പൊലിസ് കണ്ടെടുത്തു.
മൈസൂരിലെ ബേഗൂരിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് പ്രതികൾ മൊഴി നൽകി. വയനാടിന്റെ വിവിധ ഭാഗങ്ങളിൽ വിൽപന നടത്താനാണ് ഇത് കൊണ്ടുവന്നതെന്നും പ്രതികൾ സമ്മതിച്ചിട്ടുണ്ട്.
മീനങ്ങാടി എസ്.ഐ ഡി. മിഥുന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. വരും ദിവസങ്ങളിലും ജില്ലയിൽ പരിശോധന ശക്തമാക്കുമെന്ന് പൊലിസ് അറിയിച്ചു.
Police have arrested two youths, Jibin Johnson and Nikhil Thomas, for smuggling MDMA and hybrid ganja in a lorry in Wayanad's Meenangadi. The duo was caught by the Meenangadi police and the anti-narcotics squad.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."