സോഷ്യൽ മീഡിയയിലെ 'വിചാരണ': യുവാവിൻ്റെ ആത്മഹത്യയിൽ വീഡിയോ പങ്കുവെച്ച യുവതിക്കെതിരെ പൊലിസ് കേസെടുത്തു
കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ ലൈംഗികാതിക്രമ ആരോപണം നേരിട്ടതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിർണ്ണായക നീക്കവുമായി പൊലിസ്. ദീപക്കിന്റെ മരണത്തിൽ ആരോപണമുന്നയിച്ച യുവതിക്കെതിരെ മെഡിക്കൽ കോളേജ് പൊലിസ് കേസെടുത്തു. വീഡിയോ പങ്കുവെച്ചതിന് ഷിംജിത മുസ്തഫ എന്ന യുവതിക്കെതിരെയാണ് പൊലിസ് കേസെടുത്തത്. ദീപക്കിന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് നടപടി. യുവതിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇന്ന് വൈകിട്ടോടെ മെഡിക്കൽ കോളേജ് പൊലിസ് ദീപക്കിന്റെ വീട്ടിലെത്തി വിശദമായ പരിശോധന നടത്തി. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നും ദീപക്കിന്റെ വീട്ടിൽനിന്നും പൊലിസ് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. മരണപ്പെട്ട ദീപക്കിന്റെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി പൊലിസ് സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി സുപ്രധാനമായ വെളിപ്പെടുത്തലുകളാണ് കുടുംബം പൊലിസിന് നൽകിയത്.
തന്റെ മേൽ ഉന്നയിക്കപ്പെട്ട ആരോപണം തികച്ചും വ്യാജമാണെന്ന് ദീപക് പറഞ്ഞിരുന്നതായി മാതാപിതാക്കൾ മൊഴി നൽകി. ഈ ആരോപണം തന്നെ വലിയ രീതിയിൽ തളർത്തിയെന്നും മനോവിഷമം ഉണ്ടായെന്നും ദീപക് മാതാപിതാക്കളോട് സൂചിപ്പിച്ചിരുന്നു. ദീപക്കിന്റെ അടുത്ത സുഹൃത്തിന്റെ മൊഴിയും പൊലിസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവദിവസവും അതിനുശേഷവും ദീപക്കിനുണ്ടായ മാനസിക സമ്മർദ്ദത്തെക്കുറിച്ച് സുഹൃത്ത് പൊലിസിനോട് വിവരിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ദീപക് തന്നോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ ആരോപണം. ഇക്കാര്യം വീഡിയോ സഹിതമാണ് യുവതി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. യുവതി പങ്കുവെച്ച വീഡിയോ നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതോടെ ദീപക്കിനെതിരെ വ്യാപകമായ രീതിയിലുള്ള സൈബർ ആക്രമണമാണ് നടന്നത്. അപരിചിതരായ വ്യക്തികൾ പോലും മോശം കമന്റുകളുമായി രംഗത്തെത്തി.
സമൂഹമാധ്യമങ്ങളിലെ വിചാരണയും വ്യക്തിഹത്യയും ദീപക്കിനെ മാനസികമായി തകർത്ത അവസ്ഥയിലായിരുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാൻ കഴിയാത്ത സാഹചര്യം ദീപക്കിനെ കടുത്ത നിരാശയിലേക്ക് നയിച്ചതായാണ് സൂചന.
ഞായറാഴ്ചയാണ് ദീപക്കിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ദീപക്കിന്റെ മരണം നാടിനെ നടുക്കിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെ സംഭവത്തിൽ യുവതിക്കെതിരെ വലിയ തോതിലുള്ള ജനരോഷം ഉയർന്നു. യുവതിയുടെ ആരോപണം വസ്തുതയല്ലെന്നും കൃത്യമായ അന്വേഷണം വേണമെന്നും ദീപക്കിന്റെ സുഹൃത്തുക്കളും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു. യുവതിക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്ന ആവശ്യവും ശക്തമായി.
വിഷയത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും സ്വമേധയാ ഇടപെട്ടു. സംഭവത്തിൽ ഗൗരവകരമായ അന്വേഷണം വേണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. നോർത്ത് സോൺ ഡിഐജി സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മിഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്.
വരുന്ന ഫെബ്രുവരി 19-ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ ഈ കേസ് കമ്മിഷൻ പരിഗണിക്കും. കൂടുതൽ തെളിവുകളും മൊഴികളും ശേഖരിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലിസിന്റെ തീരുമാനം.
The woman had recently posted a video alleging that Deepak misbehaved with her during a bus journey to Kannur. After the video went viral, Deepak’s family claims he was deeply distressed by the online harassment and maintained his innocence until his death. The Human Rights Commission has also intervened, directing the North Zone DIG to submit an investigation report within one week.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."