തടവുകാരുടെ വിടുതൽ; കാലതാമസം വേണ്ടെന്ന് ജയിൽമേധാവിയുടെ നിർദേശം; സുപ്രണ്ടുമാർ വീഴ്ച വരുത്തരുതെന്ന് മുന്നറിയിപ്പ്
കോഴിക്കോട്: ജയിലുകളിലെ തടവുകാരുടെ വിടുതൽ ഉത്തരവിൽ കാലതാമസം വരുത്തരുതെന്ന് നിർദേശം. തടവുകാരുടെ വിടുതലുമായി ബന്ധപ്പെട്ട് ജയിൽവകുപ്പിനെതിരേ കോടതിയിൽ പരാതി ലഭിച്ച സാഹചര്യത്തിലാണ് ജയിൽമേധാവി ബൽറാംകുമാർ ഉപാധ്യായ സൂപ്രണ്ടുമാർക്ക് കർശന നിർദേശം നൽകിയത്. ഇക്കാര്യത്തിൽ ജയിൽചട്ടം കർശനമായി പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. തടവുകാരുടെ വിടുതലുമായി ബന്ധപ്പെട്ട് വൈകീട്ട് ഏഴ്‌വരെ ജയിൽവകുപ്പ് സ്വീകരിക്കുന്ന എല്ലാ ഉത്തരവുകളും അന്നേദിവസം രാത്രി ഒൻപതിന് മുമ്പായി നടപ്പിലാക്കണമെന്നാണ് ചട്ടം.
അന്ന് അവധി ദിവസമാണോ അല്ലയോ എന്നത് പരിഗണിക്കേണ്ടെന്നും ചട്ടത്തിലുണ്ട്. കൂടാതെ വൈകീട്ട് ഏഴിന് ശേഷം ലഭിക്കുന്ന വിടുതൽ ഉത്തരവുകൾ തൊട്ടടുത്ത ദിവസം തന്നെ പരിഗണിക്കണം. അന്ന് അവധിദിവസമായാൽ പോലും രാവിലെ തന്നെ ഉത്തരവ് നടപ്പാക്കണം. പിഴത്തുക അവധി ദിവസമോ അല്ലയോ എന്നത് പരിഗണിക്കാതെ വൈകീട്ട് ഏഴ്‌വരെ സ്വീകരിക്കണം. ഏത് ദിവസമായാലും ഏഴിന് ശേഷം സ്വീകരിക്കരുത്. തടവുകാരന്റെ ഉപാധി രഹിതമായ വിടുതൽ ഉത്തരവ് വൈകിട്ട് ഏഴിന് മുമ്പായി ജയിലിലെത്തുകയും തത്സമയം സൂപ്രണ്ട് ഉണ്ടാവാതിരിക്കുകയും ചെയ്താൽ ജോയിന്റ് സൂപ്രണ്ടിനോ മറ്റേതെങ്കിലും മുതിർന്ന ജയിൽ ഓഫിസർക്കോ വിടുതൽ ചെയ്യാവുന്നതാണ്.
എന്നാൽ വാറണ്ടിലും ശിക്ഷാ രജിസ്റ്ററിലും ഒപ്പിടാതേയും രേഖപ്പെടുത്തലിൽ ഒപ്പിടാതേയും പിന്നീട് സൂപ്രണ്ടിന് സമർപ്പിക്കാവുന്നതാണെന്നുമാണ് ചട്ടം. ഈ ചട്ടപ്രകാരം സൂപ്രണ്ടുമാർ വിടുതൽ ഉറപ്പാക്കണം. കോടതി വിടുതൽ ഉത്തരവ് പുറപ്പെടുവിച്ചാലും ചിലർ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കാറില്ല. വിടുതൽ ഉത്തരവിന് ശേഷവും തടവുകാർ ജയിലിൽ തുടരുകയും അനിഷ്ട സംഭവങ്ങൾ ഉണ്ടാവുകയും ചെയ്താൽ ജയിൽവകുപ്പ് പ്രതിസ്ഥാനത്താകും. ഇത്തരം സംഭവങ്ങൾ പരമാവധി ഒഴിവാക്കാനാണ് വിടുതൽ ഉത്തരവിൽ കാലതാമസം പാടില്ലെന്ന് ഡി.ജി.പി നിർദേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."