അതിവേഗം റൂട്ട്; 20ാം സെഞ്ച്വറിയിൽ വീണത് സച്ചിനടക്കമുള്ള ഇതിഹാസങ്ങൾ
കൊളംബോ: ശ്രീലങ്കക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പര 2-1ന് സ്വന്തമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ട്. കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന അവസാന മത്സരത്തിൽ 53 റൺസിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 357 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്ക 46.4 ഓവറിൽ 304 റൺസിന് പുറത്താവുകയായിരുന്നു.
സെഞ്ച്വറി നേടിയ ഹാരി ബ്രൂക്കിന്റെയും ജോ റൂട്ടിന്റെയും കരുത്തിലാണ് ഇംഗ്ലണ്ട് കൂറ്റൻ ടോട്ടൽ ശ്രീലങ്കയ്ക്കെതിരെ പടുത്തുയർത്തിയത്. 66 പന്തിൽ പുറത്താവാതെ 136 റൺസ് നേടിയാണ് ബ്രൂക്ക് തിളങ്ങിയത്. 11 ഫോറുകളും ഒമ്പത് കൂറ്റൻ സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. റൂട്ട് 108 പന്തിൽ പുറത്താവാതെ 111 റൺസും നേടി. ഒമ്പത് ഫോറുകളും ഒരു സിക്സും ആണ് റൂട്ട് സ്വന്തമാക്കിയത്. ഏകദിനത്തിലെ താരത്തിന്റെ 20ാം സെഞ്ച്വറി ആയിരുന്നു ഇത്.
ഇതോടെ ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 20 സെഞ്ച്വറികൾ പൂർത്തിയാക്കുന്ന താരങ്ങളുടെ പട്ടികയിൽ ഏഴാം സ്ഥാനത്ത് എത്താനും റൂട്ടിന് സാധിച്ചു. 178 മത്സരങ്ങളിൽ നിന്നുമാണ് റൂട്ട് 20 സെഞ്ച്വറി നേടിയിട്ടുള്ളത്. ഇന്ത്യൻ ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കർ(197), രോഹിത് ശർമ്മ(183) മുൻ ന്യൂസിലാൻഡ് താരം റോസ് ടെയ്ലർ(195) എന്നിവരെ മറികടന്നു കൊണ്ടാണ് റൂട്ടിന്റെ കുതിപ്പ്. എബി ഡിവില്ലിയേഴ്സ് (175), ക്വിന്റ ൻ ഡി കോക്ക് (150), ഡേവിഡ് വാർണർ (142), ബാബർ അസം(136), വിരാട് കോഹ്‌ലി (133), ഹാഷിം അംല(108) എന്നിവരാണ് റൂട്ടിന്റെ മുന്നിലുള്ളത്.
പരമ്പരയിലെ രണ്ടാം മത്സരത്തിലും റൂട്ട് മികച്ച പ്രകടനമാണ് നടത്തിയത്. മത്സരത്തിൽ 90 പന്തിൽ അഞ്ചു ഫോറുകൾ അടക്കം 75 റൺസ് നേടിയാണ് റൂട്ട് തിളങ്ങിയത്. മത്സരത്തിലെ പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കിയതും റൂട്ട് തന്നെയാണ്. ഇതോടെ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് നേടുന്ന താരമായും റൂട്ട് റെക്കോർഡിട്ടു. 27 തവണ കളിയിലെ താരമായാണ് റൂട്ട് ചരിത്രം കുറിച്ചത്. 26 അവാർഡുകൾ നേടിയ മുൻ താരം കെവിൻ പീറ്റേഴ്സണെ മറികടന്നാണ് റൂട്ടിന്റെ നേട്ടം.
അതേസമയം മത്സരത്തിൽ റൂട്ടിനും ബ്രൂക്കിനും പുറമേ ജേക്കബ് ബേഥൽ അർദ്ധ സെഞ്ച്വറി നേടി. 72 പന്തിൽ നിന്നും എട്ടു ഫോറുകൾ അടക്കം 65 റൺസ് ആണ് ജേക്കബ് നേടിയത്. ശ്രീലങ്കക്കായി പവൻ രത്നായകെ സെഞ്ച്വറി നേടി. 115 പന്തിൽ 121 റൺസാണ് താരം നേടിയത്. 12 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതാണ് ഇന്നിംഗ്സ്.
ഇംഗ്ലണ്ട് ബൗളിങ്ങിൽ ജാമി ഓവർട്ടൺ, വിൽ ജാക്സ്, ആദിൽ റഷീദ്, ലിയാം ഡോസൺ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. സാം കറൻ ഒരു വിക്കറ്റും നേടി ശ്രീലങ്കയുടെ പതനം പൂർത്തിയാക്കി.
England have won the three-match ODI series against Sri Lanka 2-1. Joe Root scored a century in the match. Root scored an unbeaten 111 off 108 balls. Root hit nine fours and a six. This was the player's 20th century in ODIs. With this, Root also became the seventh fastest player to complete 20 centuries in ODIs. Root has scored 20 centuries in 178 matches.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."