'അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍' ; ശബരിമല സ്വര്‍ണക്കൊള്ളയില്‍ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധവുമായി പ്രതിപക്ഷം
തിരുവന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അന്വേഷണം ബാക്കിയുള്ള പ്രതികളിലേക്ക് പോകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി കോണ്‍ഗ്രസ്. അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍ എന്ന ബാനര്‍ ഉയര്‍ത്തിപ്പിടിച്ച് കോണ്‍ഗ്രസ് നിയമസഭയുടെ കവാടത്തിന് മുന്നില്‍ പ്രതിഷേധിക്കുകയാണ്. അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.
അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. കട്ടിളപ്പാളി കേസിൽ 90 ദിവസത്തെ റിമാൻഡ് പിന്നിട്ടതോടെയാണ് സ്വാഭാവിക ജാമ്യം തേടി പോറ്റി കോടതിയെ സമീപിപ്പിച്ചത്. ദ്വാരപാലക കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനാൽ കട്ടിളപ്പാളി കേസിലും പോറ്റിക്ക് ജാമ്യം ലഭിക്കും.
സ്വർണ്ണക്കൊള്ളയിൽ മൂന്ന് പ്രതികൾ നേരത്തെ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.ശ്രീകുമാർ എന്നിവർക്കാണ് കോടതി നേരത്തെ ജാമ്യം അനുവദിച്ചത്.
ദ്വാരപാലക ശിൽപ കേസിൽ ഒക്ടോബർ 16നാണ് പോറ്റിയെ എസ്.ഐ.ടി അറസ്റ്റ് ചെയ്യുന്നത്. പിന്നീട് കട്ടിളപാളി കേസിലും പോറ്റിക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പത്തുദിവസങ്ങൾക്ക് ശേഷം ഇതിലും പ്രതിയാക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. അതിനിടെ തിരുവാഭരണം മുൻ കമ്മിഷണർ കെ.എസ് ബൈജു സ്വഭാവികജാമ്യം തേടി ഇന്നലെ ഹരജി നൽകി. ജാമ്യഹരജി ഈ മാസം 11 ന് പരിഗണിക്കും.
അതേസമയം ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ നിയമസഭ ഇന്നും പ്രക്ഷുബ്ദമാകും. രണ്ട് പ്രതിപക്ഷ എംഎൽഎമാർ സഭാകവാടത്തിൽ സത്യാഗ്രഹം തുടരുന്നതിനാൽ യുഡിഎഫ് ഇന്നും സഭാനടപടികളുമായി സഹകരിക്കാൻ സാധ്യതയില്ല. ഇന്നലെ രൂക്ഷമായ വാക്പോരാണ് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ നടന്നത്. എസ്ഐടി അന്വേഷണത്തിൽ വിശ്വാസമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞതോടെ ഭരണപക്ഷം അത് പ്രതിപക്ഷത്തിനെതിരെ ആയുധമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."