മയക്കുമരുന്ന് മാഫിയക്കെതിരെ കടുത്ത നടപടിയുമായി കുവൈത്ത്; 16 പേർ അറസ്റ്റിൽ, വൻ ലഹരിശേഖരം പിടികൂടി
കുവൈത്ത് സിറ്റി: രാജ്യത്ത് മയക്കുമരുന്ന് വിപണന ശൃംഖലകൾ തകർക്കുന്നതിന്റെ ഭാഗമായി നടത്തിയ ശക്തമായ സുരക്ഷാ റെയ്ഡുകളിൽ 16 പേർ പൊലിസ് പിടിയിൽ. വിവിധ രാജ്യക്കാരായ ഇവരിൽ നിന്ന് മെത്ത്, ഹാഷിഷ്, ഹെറോയിൻ, കാപ്റ്റഗൺ ഉൾപ്പെടെയുള്ള വൻ ലഹരിമരുന്ന് ശേഖരമാണ് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തത്. ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ ആണ് ഓപ്പറേഷന് നേതൃത്വം നൽകിയത്.
880 ഗ്രാം മെത്താംഫെറ്റാമൈൻ (ഷാബു), 745 ഗ്രാം ഹാഷിഷ്, 151 ഗ്രാം സിന്തറ്റിക് കന്നാബിനോയിഡുകൾ, 3 ഗ്രാം ഹെറോയിൻ എന്നിവയ്ക്ക് പുറമെ 5000 കാപ്റ്റഗൺ ഗുളികകളും ഉദ്യോഗസ്ഥർ ഇവരിൽ നിന്നും പിടിച്ചെടുത്തു. കൂടാതെ, മയക്കുമരുന്ന് തൂക്കുന്നതിനും വിതരണത്തിനുമായി പ്രതികൾ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും അധികൃതർ കണ്ടുകെട്ടിയിട്ടുണ്ട്. സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മയക്കുമരുന്ന് വിപണനക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് കുവൈത്ത് സ്വീകരിക്കുന്നത്.
അറസ്റ്റിലായ പ്രതികളെ തുടർനടപടികൾക്കായി ജുഡീഷ്യൽ അധികാരികൾക്ക് കൈമാറി. ഇവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മയക്കുമരുന്ന് കടത്ത്, ഉപയോഗം, പ്രോത്സാഹനം എന്നിവയ്ക്കെതിരെ രാജ്യത്ത് 'സീറോ ടോളറൻസ്' നയമാണ് പിന്തുടരുന്നത്. സമൂഹത്തിന്റെ ക്ഷേമവും സുരക്ഷയും സംരക്ഷിക്കുന്നതിന് സുരക്ഷാ സേനയും പൊതുജനങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
മയക്കുമരുന്ന് ഭീഷണി ഇല്ലാതാക്കാൻ പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണ്. സംശയാസ്പദമായ ഏതൊരു നീക്കവും ഉടനടി റിപ്പോർട്ട് ചെയ്യാൻ മന്ത്രാലയം അഭ്യർത്ഥിച്ചു. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ യുവാക്കളെയും സാമൂഹിക ഘടനയെയും തകർക്കുന്ന ലഹരിമാഫിയയെ വേരോടെ പിഴുതെറിയാനുള്ള ശ്രമത്തിലാണ് കുവൈത്ത് ഭരണകൂടം.
kuwait authorities have intensified action against drug networks, arresting 16 suspects and seizing a large quantity of narcotics as part of a major anti-drug operation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."