കോഴിക്കോട് തേനീച്ചക്കൂട് മോഷണം വ്യാപകം; പിന്നിൽ തേനീച്ചപ്പണി അറിയുന്ന വിരുതന്മാരെന്ന് കർഷകർ; പൊലിസ് അന്വേഷണം ഊർജിതം
തിരുവമ്പാടി: കോഴിക്കോട് മലയോര മേഖലയിലെ തേനീച്ച കർഷകരുടെ ഉറക്കം കെടുത്തി വ്യാപക മോഷണം. തിരുവമ്പാടി, പുന്നക്കൽ, ചുണ്ടത്തുമ്പൊയിൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നായി നൂറിലധികം തേനീച്ചക്കൂടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ മോഷ്ടിക്കപ്പെട്ടത്. തേനിച്ചക്കൃഷിയിൽ വൈദഗ്ധ്യമുള്ള സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
സാധാരണക്കാർക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയാത്ത തേനീച്ചക്കൂടുകൾ, കൃത്യമായ പരിശീലനം ലഭിച്ചവരാണ് കടത്തിക്കൊണ്ടുപോയതെന്ന് കർഷകർ പറയുന്നു. ഓരോ പറമ്പുകളിലും പോയി മറ്റൊരു കയർ കെട്ടി കൂടുകൾ സുരക്ഷിതമായി ഇറക്കിയാണ് കൊണ്ടുപോകുന്നത്. ഈ മേഖലയിൽ അറിവില്ലാത്തവരാണ് മോഷണം നടത്തുന്നതെങ്കിൽ തേൻ അടകൾ നശിക്കാനിടയുണ്ട്. എന്നാൽ അതീവ ജാഗ്രതയോടെ കൂടുകൾ കടത്തിയത് കൃഷിയിൽ അറിവുള്ളവർ തന്നെയാണെന്ന നിഗമനത്തിലാണ് ഉടമകൾ.
തിരുവമ്പാടി പുന്നക്കൽ സ്വദേശി അറക്കൽ വീട്ടിൽ ജസ്റ്റിൻ, ചുണ്ടത്തുമ്പൊയിൽ ജോസ് എന്നിവരുൾപ്പെടെയുള്ള നിരവധി കർഷകരുടെ ഉപജീവനമാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. തേൻ വിളവെടുപ്പിന് തൊട്ടുമുമ്പാണ് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചിരിക്കുന്നത്.
ഏറെ കഷ്ടപ്പെട്ടാണ് ഈ കൃഷി മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ തൊഴിലിനെക്കുറിച്ച് വ്യക്തമായി അറിയാവുന്നവർ തന്നെയാണ് ഇതിന് പിന്നിൽ. ഞങ്ങളുടെ ജീവനോപാധിയാണ് തകർത്തിരിക്കുന്നത് എന്ന് കർഷകർ പറയുന്നു. സംഭവത്തിൽ കർഷകർ തിരുവമ്പാടി പൊലിസിൽ പരാതി നൽകി. പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
A series of widespread beehive thefts has hit the hilly regions of Kozhikode, including Thiruvambady, Punnakkal, and Chundathumpoyil, leaving local farmers in deep distress. Over 100 beehives were stolen just days before the scheduled honey harvest, resulting in losses worth lakhs of rupees.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."