എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്; ശമ്പളം മലബാറിൽ, സേവനം തിരുവനന്തപുരത്ത്
കോഴിക്കോട്: എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വകുപ്പിൻ്റെ പാലക്കാട് മുതൽ കാസർകോട് വരെയുള്ള ഓഫിസുകളിൽ ജീവനക്കാരുടെ രൂക്ഷമായ കുറവ് അനുഭവപ്പെടുമ്പോഴും ഇഷ്‌ടക്കാർക്ക് നിർബാധം വർക്കിങ് അറേഞ്ച്മെന്റ് അനുവദിച്ച് എംപ്ലോയ്മെന്റ് ഡയറക്ടറേറ്റ്. മലബാറിലെ ഏഴ് ജില്ലകളിൽ ക്ലർക്ക്, സീനിയർ ക്ലർക്ക്, ഹെഡ് ക്ലർക്ക്, ജൂനിയർ എംപ്ലോയ്മെന്റ്റ് ഓഫിസർ, എംപ്ലോയ്മെൻ്റ് ഓഫിസർ തസ്തികകൾ ഒഴിഞ്ഞ് കിടക്കുകയാണ്. ഇതുകാരണം വേക്കൻസി സെലക്ഷൻ, സ്വയം തൊഴിൽ പദ്ധതികളുടെ നടത്തിപ്പ്, പ്രത്യേക പുതുക്കൽ, മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതി എന്നീ പ്രാധാന്യമുള്ള ജോലികൾ തടസ്സപ്പെടുന്ന സ്ഥിതിയാണുള്ളത്. അവധി ദിവസങ്ങൾ പോലും ജോലി ചെയ്ത് സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ ജീവനക്കാർ പരിശ്രമിക്കുമ്പോൾ സ്വന്തക്കാർക്ക് തിരുവനന്തപുരത്ത് തന്നെ ഇഷ്‌ടലാവണം കണ്ടെത്തിക്കൊടുക്കുന്ന തിരക്കിലാണ് ഡയറക്ടറേറ്റ്. തെക്കൻ ജില്ലകളിൽ നിന്ന് പ്രമോഷൻ നേടി മലബാറിലേക്ക് സ്ഥലം മാറിയെത്തുന്നവർ കുറഞ്ഞദിവസം മാത്രമാണ് ഇവിടെ ജോലി ചെയ്യുന്നത്. പലരും സ്ഥലംമാറ്റ ഉത്തരവിനൊപ്പം റിലീവിങ് ഓർഡർ കൂടി സ്വന്തമാക്കിയാണ് ഇവിടേക്ക് എത്തുന്നത്.
ഉന്നതസ്വാധീനത്താൽ വർക്ക് അറേഞ്ച്മെൻ്റ് ഉത്തരവ് സംഘടിപ്പിച്ച് സ്വന്തം ജില്ലയിലേക്ക് പോകുന്നത് വകുപ്പിൽ പതിവായിരിക്കുകയാണ്. മലബാർ ജില്ലകളിലെ ഓഫിസുകളിലെ പേറോൾ പ്രകാരമാണ് ഇവർക്ക് ശമ്പളം നൽകുന്നത്. എന്നാൽ ഇവർ ജോലി ചെയ്യുന്നത് തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിലും. കോഴിക്കോട് ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ ആറ് വേക്കൻസി സെലക്ഷൻ ഉദ്യോഗസ്ഥർ വേണ്ടിടത്ത് ഒരാൾ മാത്രമാണുള്ളത്. പുതുതായി ജോലിയിൽ പ്രവേശിച്ച ഹെഡ് ക്ലർക്കിന് രണ്ടാംദിനം തന്നെ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി എംപ്ലോയ്മെൻ്റ് ഇൻഫർമേഷൻ ബ്യൂറോയിൽ വർക്കിങ് അറേഞ്ച്മെൻ്റ് വ്യവസ്ഥയിൽ നിയമനം നൽകി ഉത്തരവിറങ്ങി. കേരളത്തിൽ കൂടുതൽ ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചിനോടാണ് ഈ കടുത്ത അവഗണന. സമാനമായി വയനാട് ജില്ലാ എക്സ്ചേഞ്ച്, നിലമ്പൂർ ടൗൺ, തിരൂർ ടൗൺ എന്നിവിടങ്ങളിലും വർക്കിങ് അറേഞ്ച്മെന്റിന്റെ പേരിൽ തെക്കൻ ജില്ലക്കാർക്ക് ഇഷ്‌ടപ്പെട്ട ഓഫിസുകളിൽ മാറ്റം നൽകിയിട്ടുണ്ട്. മലബാറിലെ ഉദ്യോഗാർഥികൾക്ക് ലഭിക്കേണ്ട സേവനങ്ങളാണ് ഊ നടപടി മൂലം നിഷേധിക്കപ്പെടുന്നത്. ഉദ്യോഗസ്ഥരിൽ പലരും ബി.എൽ.ഒ ജോലി കൂടി ചെയ്യേണ്ടതിനാൽ ഓഫിസുകളിൽ ജോലിഭാരം വർധിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."