എൽ.ഡി.എഫ് ജാഥകൾ തരംഗം സൃഷ്ടിച്ചില്ല; തെരഞ്ഞെടുപ്പ് തന്ത്രജ്ഞരുടെ സേവനംതേടി സി.പി.ഐ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തന്ത്രജ്ഞരെ കളത്തിലിറക്കിക്കൊണ്ടുള്ള മറ്റു പാർട്ടികളുടെ പാതയിലേക്ക് സി.പി.ഐയും. വരുന്ന തെരഞ്ഞെടുപ്പിനെ കൃത്യമായ ആസൂത്രണത്തോടെ സമീപിച്ചില്ലെങ്കിൽ അടിപതറുമെന്ന വിലയിരുത്തലിൽ ഡൽഹിയിൽ നിന്നുള്ള സംഘത്തെ തെരഞ്ഞടുപ്പ് തന്ത്രങ്ങൾക്ക് രൂപംകൊടുക്കാൻ രംഗത്തിറക്കിയതായാണ് വിവരം.
കഴിഞ്ഞദിവസം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉൾപ്പെടെയുള്ള നേതാക്കൾക്ക് മുന്നിൽ സംഘം മണ്ഡലങ്ങളും വിജയസാധ്യതയും സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിച്ചു. 25 സീറ്റിൽ മത്സരിക്കുന്ന സി.പി.ഐ 9 സീറ്റുകളിൽ മാത്രമേ വിജയിക്കാൻ സാധ്യതയുള്ളൂവെന്ന റിപ്പോർട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.
പാർട്ടി നേതൃത്വത്തിന് മുന്നിൽ അടുത്ത ദിവസം വീണ്ടുമൊരു റിപ്പോർട്ട് കൂടി സംഘം അവതരിപ്പിക്കും. രണ്ടാമത്തെ റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷം മാത്രമേ ഇവരുടെ സേവനം പ്രയോജനപ്പെടുത്തേണ്ടതുണ്ടോ എന്നതിൽ നേതൃത്വം തീരുമാനമെടുക്കൂ. അതിനിടെ, കഴിഞ്ഞദിവസം നടന്ന സി.പി.ഐ നേതൃയോഗത്തിൽ എൽ.ഡി.എഫ് മേഖലാജാഥകളുമായി ബന്ധപ്പെട്ട് വിമർശനം ഉയർന്നു.
തെരഞ്ഞെടുപ്പിനു മുന്നോടിയായി സംഘടിപ്പിച്ച എൽ.ഡി.എഫ് മേഖലാജാഥകൾക്ക് പ്രതീക്ഷിച്ചത്ര ആവേശമുണ്ടാക്കാൻ സാധിച്ചില്ലെന്ന വിമർശനമാണ് ഉയർന്നത്. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിലെ ക്ഷീണം സംഘടനാപരമായും രാഷ്ട്രീയമായും മറികടക്കാൻ സാധിച്ചിട്ടുണ്ടെന്ന് സംസ്ഥാന എക്സിക്യുട്ടീവ് യോഗം വിലയിരുത്തി. ഇടതുമുന്നണി പ്രവർത്തകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനായി. മൂന്നുമേഖലകളായി തിരിഞ്ഞുള്ള ജാഥകൾ വേണ്ടിയിരുന്നില്ല. ഒറ്റ ജാഥയായി നടത്തിയിരുന്നെങ്കിൽ കൂടുതൽ ആവേശമുണർത്താൻ സാധിക്കുമായിരുന്നുവെന്നും യോഗം വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."