ബ്രൂക്കിന്റെ ചിറകിലേറി ഇംഗ്ലണ്ട് സെമിയിലേക്ക്; തകർന്നുവീണത് 13 വർഷത്തെ ചരിത്രം
2026 ടി-20 ലോകകപ്പ് സെമിഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ് ഇംഗ്ലണ്ട്. പാകിസ്ഥാനെ രണ്ടു വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് സെമിഫൈനലിലേക്ക് നടന്നുകയറിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 19.1 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
SEE YOU IN THE SEMI-FINALS 🦁 pic.twitter.com/nuJw777rYx
— England Cricket (@englandcricket) February 24, 2026
സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. 51 പന്തിൽ പത്ത് ഫോറുകളും നാല് സിക്സുകളും അടക്കം 100 റൺസ് നേടിയാണ് ബ്രുക്ക് തിളങ്ങിയത്. മത്സരത്തിൽ ടി-20 ലോകകപ്പിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായും ബ്രൂക്ക് റെക്കോർഡിട്ടു. 50 പന്തിൽ നിന്നുമാണ് ഇംഗ്ലീഷ് ക്യാപ്റ്റന്റെ സെഞ്ച്വറി നേട്ടം. 2012 ടി-20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ 51 പന്തിൽ സെഞ്ച്വറി നേടിയ കിവീസ് ഇതിഹാസം ബ്രെണ്ടൻ മക്കല്ലത്തെ മറികടന്നാണ് ബ്രുക് മുന്നേറിയത്. നീണ്ട 13 വർഷത്തെ മക്കല്ലത്തിന്റെ റെക്കോർഡും ഇവിടെ തകർന്നു വീണിരിക്കുകയാണ്.
Brooky you beautyyyy!! 💯
— England Cricket (@englandcricket) February 24, 2026
One of the GREAT IT20 innings when we needed him 🫡 pic.twitter.com/uTnSGepUfi
നിലവിൽ ഈ റെക്കോർഡിൽ മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിനൊപ്പമാണ് ബ്രുക്. ഗെയ്ൽ 2007 ടി-20 ലോകകപ്പിൽ സൗത്ത് ആഫ്രിക്കക്കെതിരെ 50 പന്തിൽ സെഞ്ച്വറി നേടിയിരുന്നു. ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളതും ഗെയ്ൽ തന്നെയാണ്. 47 പന്തിൽ നിന്നും 2016ൽ ഇംഗ്ലണ്ടിനെതിരെയാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്.
ഇംഗ്ലണ്ടിനായി ലിയാം ഡാവ്സൻ മൂന്ന് വിക്കറ്റും ജോഫ്ര ആർച്ചർ, ജാമി ഓവർട്ടൻ എന്നിവർ രണ്ട് വീതം വിക്കറ്റും നേടി. പാക് ബൗളിങ്ങിൽ മികച്ച പ്രകടനം നടത്തിയത് ഷഹീൻ അഫ്രീദിയാണ്. നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.
അതേസമയം സാഹിബ്‌സാദ ഫർഹാന്റെ അർദ്ധ സെഞ്ച്വറിയാണ് പാകിസ്ഥാന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. 45 പന്തിൽ 63 റൺസ് ആണ് ഫർഹാന്റെ ബാറ്റിൽ നിന്നും പിറന്നത്. ഏഴ് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ബാബർ അസം, ഫക്കർ സമാൻ എന്നിവർ 25 റൺസ് വീതം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."