62,000 രൂപ മുതൽ മുകളിലേക്ക് കുത്തനെ കുതിച്ച് വിമാന ടിക്കറ്റ് നിരക്ക്; ഗൾഫിൽ നിന്നും പ്രത്യേക ചാർട്ടർ വിമാനങ്ങളും സ്വകാര്യ ജെറ്റുകളും
ദുബൈ: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന പ്രത്യേകസാഹചര്യത്തിൽ വിമാന സർവീസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ കുതിച്ചുയർന്ന് ടിക്കറ്റ് നിരക്ക്. വിസിറ്റിംഗ് വിസയിലും ടൂറിസ്റ്റ് വിസയിലും മറ്റും എത്തി യുഎഇയിൽ കുടുങ്ങിയ ആയിരക്കണക്കിന് ആളുകൾക്ക് വേണ്ടി ആരംഭിച്ച പ്രത്യേക ചാർട്ടർ വിമാനങ്ങളിലാണ് ഉയർന്ന ടിക്കറ്റ് നിരക്കുള്ളത്. സാധാരണ വിമാന സർവീസുകൾ മുടങ്ങിയതോടെയാണ് ആളുകൾക്ക് ചാർട്ടർ വിമാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത്.
ദുബൈ, അബുദബി വിമാനത്താവളങ്ങളിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ സർവീസ് ആരംഭിച്ചതിനാൽ വലിയ തിരക്ക് ആണ് അനുഭവപ്പെടുന്നത്. അതിനാൽ ഇന്ത്യയിലേക്കും കേരളത്തിലേക്കുമുള്ള സർവീസുകൾ ഫുജൈറ, റാസൽഖൈമ വിമാനത്താവളങ്ങളിൽ നിന്നാണ് നടത്തുന്നത്. ട്രാവൽ ഏജൻസികൾ വഴിയാണ് ചാർട്ടർ വിമാനങ്ങളിലേക്കുള്ള ബുക്കിംഗ് നടക്കുന്നത്. നാട്ടിലേക്ക് പറക്കാൻ ആളുകളുടെ എണ്ണം വർധിച്ചതോടെ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വർധിച്ചത്.
ചാർട്ടർ വിമാനങ്ങളിൽ ഒരാൾക്ക് ഏകദേശം 62,000 രൂപ (2,500 ദിർഹം) മുതലാണ് നിരക്ക് ആരംഭിക്കുന്നത്. നേരത്തെ 1,700 ദിർഹമായിരുന്ന ടിക്കറ്റുകൾക്ക് ഇപ്പോൾ 3,000 ദിർഹം വരെയാണ് ഈടാക്കുന്നുണ്ട്. ഇതിനിടെ ചില സ്വകാര്യ ജെറ്റുകളും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സർവീസ് ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ജെറ്റുകളിൽ പോകണമെങ്കിൽ 7,000 ദിർഹം (1,75,000) വരെ നൽകണം.
അതേസമയം, പണം നൽകാൻ ആളുണ്ടെങ്കിലും ഇന്ത്യയിലെ എല്ലാ നഗരങ്ങളിലേക്കും നിലവിൽ കണക്റ്റിവിറ്റി ലഭ്യമല്ല എന്ന പ്രശ്നവും ഉണ്ട്. തിരഞ്ഞെടുത്ത ഏതാനും പ്രധാന നഗരങ്ങളിലേക്ക് മാത്രമാണ് ഇപ്പോൾ സർവീസുകൾ നടക്കുന്നത്. അപ്പോഴും മുൻകൂട്ടി യാത്ര പ്ലാൻ ചെയ്തിരുന്ന ആളുകളും ഉയർന്ന പണം നൽകാൻ സാധിക്കാത്ത സാധാരണക്കാരുമാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."