വിദ്യാർഥിനി ജസ്‌ലിയയുടെ അപകട മരണം; കാറോടിച്ച യുവ ഡോക്ടർ ഒളിവിൽ, ലുക്ക്ഔട്ട് നോട്ടീസിനിടെ മുൻകൂർ ജാമ്യം തേടി പ്രതി
കൊച്ചി: അങ്കമാലിയിൽ കോളേജ് വിദ്യാർഥിനിയായ ജസ്‍ലിയ ജോൺസനെ (19) കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസിറക്കി പൊലിസ്. പ്രതി അതിരമ്പുഴ പണ്ടാരക്കളം ഡോ. സിറിയക് ജോർജ്ജിനെ കണ്ടെത്താനാണ് ലുക്ക്ഔട്ട് നോട്ടീസ്. സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും നടപടി എടുക്കാതായത് വിവാദമായതിന് പിന്നാലെയാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്. പ്രതി ഇപ്പോഴും ഒളിവിൽ തുടരുകയാണ്.
ഇതിനിടെ പ്രതി ഡോ. സിറിയക് ജോർജ് മുൻകൂർ ജാമ്യം തേടി. കോട്ടയം സെഷൻസ് കോടതിയിലാണ് പ്രതി മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. പ്രതിക്കായി പൊലിസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് നീക്കം. പ്രത്യേക അന്വേഷണസംഘം മുൻകൂർ ജാമ്യത്തെ എതിർത്ത് റിപ്പോർട്ട് നൽകുമെന്ന് അറിയിച്ചു.
ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചാണ് അന്വേഷണം നടക്കുന്നത്. അപകടമുണ്ടായതിനുശേഷം ഇയാളെ പിടികൂടുന്നതിന് പൊലിസ് വരുത്തിയ വീഴ്ചയാണ് ഇയാളെ ഒളിവിൽ പോകാൻ സഹായിച്ചത്. അപകടത്തിന് ശേഷം സിറിയക് ജോർജ്ജ്, ഇയാൾ ഹൗസ് സർജനായി ജോലി ചെയ്യുന്ന സ്വകാര്യ മെഡിക്കൽ കോളജിൽ രണ്ട് ദിവസം എത്തിയിരുന്നു എന്നാണ് വിവരം. ഈ സമയത്ത് ഒന്നും ഇയാളെ പിടികൂടാൻ പൊലിസ് തയ്യാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു.
എന്താണ് സംഭവിച്ചത്?
ഫെബ്രുവരി 28 ന് അങ്കമാലി ടെൽക്ക് ജംക്‌ഷനു സമീപത്തുവച്ചാണ് അപകടമുണ്ടായത്. ഡോ. സിറിയക്കിന്റെ കാറിടിച്ച് വൈപ്പിൻ എടവനക്കാട് കളത്തിപ്പറമ്പ് സ്വദേശിനിയായ ജസ്‍ലിയ ജോൺസൺ കൊല്ലപ്പെടുകയായിരുന്നു. അങ്കമാലി മോണിങ് സ്റ്റാർ ഹോംസയൻസ് കോളജിലെ വിദ്യാർഥിയായിരുന്നു ജസ്‍ലിയ. പാർട്ട് ടൈം ജോലിക്കു ശേഷം തിരികെ വരികയായിരുന്ന ജസ്‍ലിയയെ പിന്നിൽ നിന്നെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാർ നിർത്താതെ ഡോ. സിറിയക് സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. അപകടത്തിൽപ്പെട്ട കാർ ആലപ്പുഴ ജില്ലയിലെ തുറവൂരിൽ നിന്നുമാണ് കണ്ടെത്തിയത്.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ജസ്‍ലിയയ്ക്ക് മസ്തിഷ്കമരണം സംഭവിക്കുകയായിരുന്നു. തുടർന്ന് ജസ്‍ലിയയുടെ കരളും വൃക്കകളും ഉൾപ്പെടെയുള്ള അവയവങ്ങൾ ദാനം ചെയ്തു. ഇന്നലെയായിരുന്നു ജസ്‍ലിയയുടെ സംസ്കാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."