ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു; വീഴ്ച പരിശോധിക്കാൻ ആർ.ഡി.ഒയ്ക്ക് ചുമതല, കോർപ്പറേഷനെതിരെ മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം നഗരത്തിൽ മാലിന്യനീക്കം വൈകുന്നതിൽ കർശന ഇടപെടലുമായി സംസ്ഥാന സർക്കാർ. ശുചീകരണ പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് നേരിട്ട് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം ആർ.ഡി.ഒയെ ചുമതലപ്പെടുത്തിയതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. നഗരസഭയുടെ അവകാശവാദങ്ങൾക്കിടെ പലയിടങ്ങളിലും മാലിന്യം കുന്നുകൂടിക്കിടക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണിത്.
പരിശോധനയ്ക്ക് ആർ.ഡി.ഒ; കർശന നടപടിയെന്ന് മന്ത്രി
ലക്ഷക്കണക്കിന് ഭക്തർ എത്തിയ ഉത്സവത്തിന് ശേഷം നഗരം എത്രയും വേഗം വൃത്തിയാക്കേണ്ടത് പൊതുജനാരോഗ്യത്തിനും ഗതാഗതത്തിനും അത്യാവശ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി."ശുചീകരണ പ്രവർത്തനങ്ങളിൽ എവിടെയെങ്കിലും വീഴ്ചയുണ്ടോ എന്ന് നേരിട്ട് പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ആർ.ഡി.ഒയെ ചുമതലപ്പെടുത്തി. എവിടെയെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അവ പരിഹരിക്കാൻ കർശനമായ ഇടപെടലുകൾ ഉണ്ടാകും. നഗരത്തെ പൂർവ്വസ്ഥിതിയിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്," - വി. ശിവൻകുട്ടി പറഞ്ഞു.
അവകാശവാദങ്ങൾ പൊളിയുന്നു; ക്ഷേത്രപരിസരത്ത് മാലിന്യക്കൂമ്പാരം
പൊങ്കാല കഴിഞ്ഞ രാത്രി തന്നെ നഗരം പൂർണ്ണമായും വൃത്തിയാക്കിയെന്നായിരുന്നു തിരുവനന്തപുരം കോർപ്പറേഷന്റെയും ബിജെപിയുടെയും അവകാശവാദം. എന്നാൽ, ആറ്റുകാൽ ക്ഷേത്ര പരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ഇപ്പോഴും മാലിന്യം കെട്ടിക്കിടക്കുകയാണ്. ശേഖരിച്ച മാലിന്യം പലയിടങ്ങളിലും പൊതുസ്ഥലങ്ങളിൽ കൂട്ടിയിട്ടിരിക്കുകയാണെന്നും ആക്ഷേപമുണ്ട്.
തെരുവിൽ രാഷ്ട്രീയ പോര്
മാലിന്യനീക്കം പൂർത്തിയാകാത്തതിനെച്ചൊല്ലി തലസ്ഥാനത്ത് സി.പി.എം - ബി.ജെ.പി പോര് തെരുവിലേക്ക് പടർന്നു.ശുചീകരണത്തിലെ വീഴ്ച ആരോപിച്ച് ബി.ജെ.പി കൗൺസിലർ ശ്രുതിയുടെ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ കഴിഞ്ഞ ദിവസം മാർച്ച് നടത്തിയിരുന്നു.
ഡി.വൈ.എഫ്.ഐയുടേത് വെറും രാഷ്ട്രീയ ആരോപണം മാത്രമാണെന്നാണ് മേയറുടെ മറുപടി. എങ്കിലും, ചിലയിടങ്ങളിൽ മാലിന്യം നീക്കാത്തത് എന്താണെന്ന് പരിശോധിക്കുമെന്നും ഉദ്യോഗസ്ഥ തലത്തിൽ ഒത്തുകളി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും മേയർ വ്യക്തമാക്കി.
പൊങ്കാലയ്ക്ക് മുന്നോടിയായി ക്ഷേത്രപരിസരത്ത് മനപ്പൂർവ്വം കുടിവെള്ളക്ഷാമം ഉണ്ടാക്കിയെന്ന് നേരത്തെ ബി.ജെ.പി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ശുചീകരണത്തിലെ പോരായ്മകളും രാഷ്ട്രീയ ആയുധമാക്കുകയാണ് മുന്നണികൾ.
ശുചീകരണ ചുമതലയുള്ള നഗരസഭ ഉദ്യോഗസ്ഥരിൽ ചിലർ ബോധപൂർവ്വം വീഴ്ച വരുത്തിയോ എന്ന സംശയവും സർക്കാർ തലത്തിലുണ്ട്. ആർ.ഡി.ഒയുടെ റിപ്പോർട്ട് വരുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."