എണ്ണ വിതരണം തടഞ്ഞാൽ ഇറാൻ കടുത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് യുഎസ്; റഷ്യ ഇടപെടില്ല, യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ട്രംപ് തീരുമാനിക്കും
വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് വഴിയുള്ള അസംസ്‌കൃത എണ്ണ വിതരണം തടഞ്ഞാൽ ഇറാൻ കടുത്ത ആക്രമണം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. യുദ്ധം എത്രകാലം നീളുമെന്ന് ആത്യന്തികമായി തീരുമാനിക്കുക യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആയിരിക്കുമെന്നും പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു.
യുഎസ് - ഇസ്‌റാഈൽ - ഇറാൻ യുദ്ധത്തിൽ റഷ്യ ഇടപെടില്ലെന്നും യുഎസ് പ്രതിരോധ സെക്രട്ടറി അറിയിച്ചു. ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചപ്പോൾ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഇക്കാര്യം അറിയിച്ചതായും ഹെഗ്‌സെത്ത് പറഞ്ഞു. ഇറാനെ പൂർണമായും പരാജയപ്പെടുത്തുന്നത് വരെ സൈനിക നടപടികളിൽ നിന്ന് പിന്മാറില്ലെന്ന ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് പ്രതിരോധ സെക്രട്ടറിയുടെ വാക്കുകൾ.
ഇറാന്റെ മിസൈൽ പദ്ധതി പൂർണമായും തകർത്തെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം തള്ളിഐ.ആർ.ജി.സി. കൂടുതൽ ശക്തമായ മിസൈലുകൾ വിന്യസിക്കാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്ന് ഇറാൻ സൈനിക വിഭാഗം വ്യക്തമാക്കി. ഒരു ടണ്ണിൽ കൂടുതൽ ഭാരമുള്ള വാർഹെഡുകൾ ഉൾപെടെ കൂടുതൽ പ്രൊജക്‌റ്റൈലുകൾ വിന്യസിക്കുന്നുണ്ടെന്ന് അവർ വിശദീകരിച്ചു.
തങ്ങളുടെ ലക്ഷ്യം നിറവേറിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും പറഞ്ഞു കൊണ്ടാണ് ട്രംപ് ഇറാന്റെ സംവിധാനങ്ങൾ പൂർണമായി തകർത്തെന്ന അവകാശ വാദം ഉന്നയിച്ചത്.
'യുദ്ധം ഏറെക്കുറേ പൂർണ്ണമാണെന്ന് ഞാൻ കരുതുന്നു, മിക്കവാറും,' അദ്ദേഹം പറഞ്ഞു. അവർക്ക് നാവികസേനയില്ല, ആശയവിനിമയമില്ല, അവർക്ക് വ്യോമസേനയില്ല. അവരുടെ മിസൈലുകൾ ചിതറിക്കിടക്കുകയാണ്. അവരുടെ ഡ്രോണുകൾ എല്ലായിടത്തും പൊട്ടിത്തെറിക്കുന്നു, ഡ്രോണുകളുടെ നിർമ്മാണം ഉൾപ്പെടെ. നിങ്ങൾക്ക് നോക്കിയാൽ മനസ്സിലാക്കാൻ കഴിയും. അവർക്ക് ഒന്നും ശേഷിക്കുന്നില്ല. സൈനിക അർത്ഥത്തിൽ ഒന്നും അവശേഷിക്കുന്നില്ല.'- ട്രംപ് പറഞ്ഞു. ഇസ്റാഈലുമായുള്ള സംയുക്ത സൈനിക നടപടി അതിന്റെ പ്രാഥമിക ലക്ഷ്യങ്ങൾ ഇതിനകം നേടിക്കഴിഞ്ഞു. അതിനാൽ ഇറാനുമായുള്ള സംഘർഷം ഉടൻ അവസാനിക്കുമെന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ ഈ പ്രസ്താവനക്ക് ഉടനടി തന്നെ ഇറാൻ മറുപടി നൽകിയിരുന്നു. യുദ്ധം എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നത് തങ്ങളാണെന്നാണ് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) നൽകിയ മറുപടി. മേഖലയുടെ ഭാവി ഇപ്പോൾ ഇറാൻ സേനയുടെ കൈകളിലാണെന്നും അവർ ട്രംപിനെ ഓർമിപ്പിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."