മാപ്പ് പറഞ്ഞതുകൊണ്ട് തീരില്ല; മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ രാജിയിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്ന് കോൺഗ്രസ്
തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ഗാർഹിക പീഡന ആരോപണങ്ങൾ രാഷ്ട്രീയ ആയുധമാക്കി മാറ്റി കോൺഗ്രസ്. ഭാര്യ ബിന്ദു മേനോൻ മാപ്പ് പറഞ്ഞതുകൊണ്ട് പ്രശ്നം തീരില്ലെന്നും മന്ത്രി കെ.ബി ഗണേഷ് കുമാർ ഉടൻ രാജിവെക്കണമെന്നുമാണ് ആവശ്യം. വിഷയത്തിൽ പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും തീരുമാനം. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പൊലിസിനുമെതിരെ ഗുരുതരമായ വിമർശനങ്ങളും പ്രതിപക്ഷം ഉന്നയിച്ചു.
കേരളത്തിന്റെ ആഭ്യന്തര വകുപ്പിന്റെ പേര് 'അഡ്ജസ്റ്റ്‌മെന്റ് വകുപ്പ്' എന്ന് പുനർനാമകരണം ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് പരിഹസിച്ചു. മന്ത്രിയുടെ ഭാര്യ 112-ൽ വിളിച്ച് പരാതിപ്പെട്ടിട്ടും പൊലിലീസ് നടപടിയെടുക്കാതെ ഒത്തുതീർപ്പിന് കൂട്ടുനിന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ ആരോപിച്ചു.
പീഡനവിവരം അറിഞ്ഞിട്ടും അത് മറച്ചുവെച്ചെന്നാരോപിച്ച് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ, മുൻ ഡിജിപി ആർ. ശ്രീലേഖ എന്നിവർക്കെതിരെ യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി. ഗുരുതരമായ കുറ്റകൃത്യം നടന്നിട്ടും അധികാരികളെ അറിയിക്കുന്നതിൽ ഇവർ വീഴ്ച വരുത്തിയെന്നാണ് ആരോപണം.
സ്ത്രീപക്ഷ സർക്കാരെന്ന് അവകാശപ്പെടുന്ന പിണറായി വിജയന്, സ്വന്തം വീട്ടിൽ അക്രമം നടത്തിയെന്ന പരാതി നേരിടുന്ന ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ ഇരുത്തിക്കൊണ്ട് ആ വാദങ്ങൾ ഉയർത്താൻ കഴിയില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഗണേഷ് കുമാർ മന്ത്രിസ്ഥാനത്ത് തുടരുന്നതിൽ ഇടതുമുന്നണിക്കുള്ളിലും, പ്രത്യേകിച്ച് സിപിഐയിൽ ശക്തമായ എതിർപ്പുള്ളതായാണ് സൂചന.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസുകളിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് കാട്ടിയ ആവേശം ഗണേഷ് കുമാറിന്റെ കാര്യത്തിൽ എന്തുകൊണ്ട് സർക്കാർ കാട്ടുന്നില്ല എന്ന ചോദ്യം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷം ആയുധമാക്കും. പൊലിസ് നടപടി എടുക്കാതെ ഒഴിഞ്ഞുമാറിയതും, പത്തനാപുരത്ത് ഗണേഷിന്റെ സ്ഥാനാർത്ഥിത്വം ഉൾപ്പെടെയുള്ള രാഷ്ട്രീയ ഭാവിയും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.
നിലവിൽ രാജിവെക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഗണേഷ് കുമാർ. മുഖ്യമന്ത്രിയെ നേരിൽ കണ്ട് അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ, തെരുവിലിറങ്ങിയുള്ള പ്രതിഷേധം വരും ദിവസങ്ങളിൽ സെക്രട്ടേറിയറ്റിന് മുന്നിൽ വലിയ ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാം.
The Congress party in Kerala has intensified its demand for the resignation of Transport Minister K.B. Ganesh Kumar, following serious allegations of infidelity and assault raised by his wife, Bindu Menon.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."