അമേരിക്കയിൽ മുസ്‌ലിംകൾക്കെതിരേ കടന്നാക്രമണം വ്യാപകം; നടുക്കുന്ന റിപ്പോർട്ടുമായി മനുഷ്യാവകാശ സംഘടന
അമേരിക്കയും ഇസ്റാഈലും ഇറാനുമായി യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ, അമേരിക്കൻ ഭരണകൂടത്തിന്റെ ഉന്നത തലങ്ങളിൽ പോലും ഇസ്‌ലാമോഫോബിയ ആശങ്കാജനകമായ രീതിയിൽ വർധിച്ചുവരുന്നെന്ന കണക്കുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. മുസ്‌ലിംകൾ അമേരിക്കൻ സമൂഹത്തിൽ ഉൾപ്പെടേണ്ടവരല്ലെന്നും, ബഹുസ്വരത എന്നത് ഒരു കള്ളമാണെന്നും റിപ്പബ്ലിക്കൻ പ്രതിനിധി ആൻഡി ഓഗിൾസ് പരസ്യമായി തന്നെ ഈയിടെ പ്രസ്താവിക്കുകയുണ്ടായി. മറ്റൊരു ജനപ്രതിനിധിയായ റാൻഡി ഫൈൻ, "നായ്ക്കൾക്കും മുസ്‌ലിംകൾക്കും ഇടയിൽ ഒരു തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നാൽ അതിൽ ആരെ തെരഞ്ഞെടുക്കണം എന്നത് പ്രയാസകരമായ ഒന്നല്ല" എന്ന അങ്ങേയറ്റം അധിക്ഷേപകരമായ പരാമർശം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയുണ്ടായി. ഇത്തരത്തിലുള്ള വിദ്വേഷ പ്രസ്താവനകളും, ട്രംപ് ഭരണകൂടം മുസ്‌ലിംകൾക്ക് നേരെ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ശിക്ഷാനടപടികളും 2025-ൽ അമേരിക്കയിലെ മുസ്‌ലിംകൾക്കെതിരായ വിവേചനം വർധിപ്പിച്ചതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സി.എ.ഐ.ആർ റിപ്പോർട്ടിലെ ഞെട്ടിക്കുന്ന കണക്കുകൾ
അമേരിക്കയിലെ പ്രമുഖ മുസ്‌ലിം സിവിൽ റൈറ്റ്‌സ് സംഘടനയായ 'കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസ്' (CAIR) ചൊവ്വാഴ്ച പുറത്തുവിട്ട വാർഷിക റിപ്പോർട്ടിൽ, രാജ്യത്ത് മുസ്‌ലിംകൾ നേരിടുന്ന ശത്രുതാപരമായ സാഹചര്യം വിശദീകരിക്കുന്നുണ്ട്. 2025-ൽ മാത്രം മുസ്‌ലിം വിരുദ്ധ വിവേചനവുമായി ബന്ധപ്പെട്ട് 8,683 പരാതികളാണ് അമേരിക്കയുടെ വിവിധയിടങ്ങളിൽ നിന്നായി സംഘടനയ്ക്ക് ലഭിച്ചത്. 1996-ൽ സി.എ.ഐ.ആർ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയതിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. കടലാസുകളിൽ മുസ്‌ലിംകളുടെ അവകാശ സംരക്ഷണം ഉറപ്പ് നൽകപ്പെട്ടിട്ടുണ്ടെങ്കിലും, പ്രായോഗിക തലത്തിൽ വിദ്വേഷ പ്രസംഗങ്ങളിലൂടെയും നയങ്ങളിലൂടെയും ഈ അവകാശങ്ങൾ ഹനിക്കപ്പെടുകയാണെന്ന് സി.എ.ഐ.ആർ ഡയരക്ടർ കോറി സായർ പറയുന്നു.
ഭരണകൂടത്തിന്റെ നടപടികളും വിവേചനവും
മുസ്‌ലിംകൾക്ക് നേരെ വ്യവസ്ഥാപിതമായി തന്നെ വിവേചനം വർധിക്കുന്ന ഘട്ടത്തിലാണ് ട്രംപ് ഭരണകൂടം ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിലെയും വിദ്യാഭ്യാസ വകുപ്പിലെയും സിവിൽ റൈറ്റ്‌സ് പ്രവർത്തനങ്ങൾ വെട്ടിക്കുറക്കുന്നത്. ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികളെയും, വിദ്യാലയങ്ങളെയും ശിക്ഷിക്കാൻ വൈറ്റ് ഹൗസ് നേരിട്ട് മുൻകൈ എടുക്കുന്നുണ്ടെന്ന ആരോപണവും അമേരിക്കൻ ഭരണകൂടത്തിന് നേരെ ഉയരുന്നുണ്ട്. സോമാലി, അഫ്ഗാൻ വംശജരായ മുസ്‌ലിം ഗ്രൂപ്പുകൾക്കെതിരേ പ്രസിഡന്റ് തന്നെ നേരിട്ട് നടത്തിയ പരാമർശങ്ങൾ മുസ്‌ലിം ജീവിതത്തിന് നേരെയുള്ള വ്യാപകമായ കടന്നാക്രമണമായാണ് വിലയിരുത്തപ്പെടുന്നത്. ഒപ്പം, മുസ്‌ലിം മതതത്വങ്ങൾ അമേരിക്കൻ വിരുദ്ധമാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ 2025-ൽ ആസൂത്രിതമായി തന്നെ പൊതുയിടങ്ങളിൽ പ്രചരിപ്പിക്കപ്പെടുകയുണ്ടായി.
നിയമനിർമാണങ്ങളിലെ മുസ്‌ലിം വിരുദ്ധത
മുസ്‌ലിംകളുടെ ആരാധനാ സ്വാതന്ത്ര്യത്തെയോ, രാജ്യത്തേക്കുള്ള പ്രവേശനത്തെയോ തടയുന്ന തരത്തിലുള്ള അഞ്ചോളം ബില്ലുകൾ ഫെഡറൽ തലത്തിൽ ഇതിനോടകം തന്നെ അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞു. ഇതിനുപുറമെ, 45 നിയമനിർമാതാക്കൾ അംഗങ്ങളായ 'ഷരിയ ഫ്രീ അമേരിക്ക കോക്കസ്' എന്ന പുതിയ കൂട്ടായ്മ രൂപീകരിക്കപ്പെടുകയുമുണ്ടായി. മുസ്‌ലിം മതസ്വത്വം ഒരാളെ അമേരിക്കൻ പൊതുജീവിതത്തിൽ നിന്ന് അയോഗ്യനാക്കുന്നു എന്ന ആശയമാണ് ഈ പുതിയ കോക്കസ് പ്രചരിപ്പിക്കുന്നത്.
മുസ്‌ലിം മുൻഷ്യാവകാശ സംഘടനകൾക്ക് നേരെയുള്ള ഭരണകൂട നടപടികളും അമേരിക്കയിൽ വ്യാപിച്ച് വരികയാണ്. ടെക്സസ്, ഫ്ലോറിഡ ഗവർണർമാർ സി.എ.ഐ.ആർ (CAIR) എന്ന സംഘടനയെ ഒരു 'വിദേശ ഭീകര സംഘടന'യായി മുദ്രകുത്തിയ സാഹചര്യം വരെയുണ്ടായി. ഇതിനെതിരേ സംഘടന കോടതിയിൽ അപകീർത്തിക്കേസ് ഫയൽ ചെയ്തിട്ടുണ്ട്.
വിവിധ സ്റ്റേറ്റുകളിലെ സാഹചര്യം
മിനസോട്ട പോലുള്ള സംസ്ഥാനങ്ങളിൽ ട്രംപ് ഭരണകൂടം കടുത്ത കുടിയേറ്റ വിരുദ്ധ നടപടികൾ സ്വീകരിച്ചു വരുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. സോമാലി അമേരിക്കൻ സമൂഹത്തെ പ്രസിഡന്റ് 'മാലിന്യം' എന്ന് വിശേഷിപ്പിച്ചത് മിനസോട്ടയിൽ വിവേചനം വർധിക്കാൻ കാരണമായെന്നും ചില വിലയിരുത്തലുകളുണ്ട്. മിനസോട്ടയിൽ മാത്രം കഴിഞ്ഞ വർഷം മുസ്‌ലിംകൾ വിവേചനം നേരിട്ടു എന്ന പരാതികളിൽ 96 ശതമാനം വർധനവുണ്ടായതായും കണക്കുകൾ സൂചിപ്പിക്കുന്നു. അഫ്ഗാൻ വംശജരെയും സംശയത്തോടെ വീക്ഷിക്കുന്ന സാഹചര്യം നിലവിൽ അമേരിക്കയിലുണ്ട്. ഫ്ലോറിഡയിൽ വിദേശ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വിദ്യാർഥികളെ പുറത്താക്കാനും, വൗച്ചറുകൾ തടയാനും അധികാരം നൽകുന്ന പുതിയ ബില്ലുകൾ അവതരിപ്പിക്കപ്പെട്ട് കഴിഞ്ഞു.
വിദ്യാഭ്യാസ മേഖലയിലെ നിയന്ത്രണങ്ങൾ
ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയതോടെ ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്ത ഡസൻ കണക്കിന് വിദ്യാർഥികളും, അധ്യാപകരും വിവേചനം നേരിടുന്നുണ്ടെന്നാണ് പുതിയ ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവരിൽ ചിലരെ നാടുകടത്താനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ നടന്ന സർവകലാശാലകൾക്കെതിരേ ഭരണകൂടം അന്വേഷണം പ്രഖ്യാപിക്കുകയും, ഫണ്ട് മരവിപ്പിക്കുകയും ചെയ്തു. ഇസ്റാഈലിനെതിരായ വിമർശനങ്ങളെ ജൂത വിരുദ്ധതയായി (antisemitism) തെറ്റായി വ്യാഖ്യാനിച്ചാണ് ഇത്തരം നടപടികൾ സർക്കാർ സ്വീകരിക്കുന്നത്.
ഭാവിയിലേക്കുള്ള മുന്നറിയിപ്പ്:
'സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഓർഗനൈസ്ഡ് ഹേറ്റ്' (CSOH) പുറത്തുവിട്ട മറ്റൊരു റിപ്പോർട്ട് ഇറാൻ യുദ്ധം തുടങ്ങിയതോടെ മുസ്‌ലിംകൾക്കെതിരേ സോഷ്യൽ മീഡിയയിൽ അങ്ങേയറ്റം അധിക്ഷേപകരമായ പദപ്രയോഗങ്ങൾ വർധിച്ചിട്ടുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. മുസ്‌ലിംകളെ 'കീടങ്ങൾ' എന്നും 'പരാദങ്ങൾ' എന്നും വിളിക്കുന്നത് അക്രമത്തിലേക്കുള്ള സൂചനയാണെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. രാഷ്ട്രീയ നേട്ടങ്ങൾക്കായി ഭിന്നിപ്പുണ്ടാക്കുന്ന ഇത്തരം പ്രചാരണങ്ങളെ ജനങ്ങൾ തിരിച്ചറിയണമെന്നും ഇസ്‌ലാം അമേരിക്കൻ ജീവിതത്തിന്റെ ഭാഗമാണെന്നും സി.എ.ഐ.ആർ പ്രതിനിധികൾ വ്യക്തമാക്കി. ലോകത്തിന്റെ പലയിടങ്ങളിൽ 'ജനാധിപത്യം' പുനസ്ഥാപിക്കുന്നതിന് അധിനിവേശത്തിൽ ഏർപ്പെട്ട് കൊണ്ടിരിക്കുന്ന അമേരിക്ക, സ്വന്തം ജനതയുടെ മേൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ജനാധിപത്യ വിരുദ്ധത എന്ന് അവസാനിപ്പിക്കുമെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.
(2026 മാർച്ച് 10ന് അൽ ജസീറയിൽ ജോസഫ് സ്റ്റെപാൻസ്‌കി രചിച്ച ഇംഗ്ലീഷ് ലേഖനത്തെ ആസ്പദമാക്കി രചിച്ച ലേഖനം)
English Summary: The report highlights a disturbing escalation of Islamophobia within the United States, reaching the highest levels of government. Fueled by ongoing conflicts involving Israel and Iran, the domestic climate for American Muslims has become increasingly hostile, characterized by dehumanizing rhetoric and systemic discrimination. The Council on American-Islamic Relations (CAIR) released its annual report on Tuesday, revealing "shocking" statistics.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."